'ഈ പ്രമാണം മേടിച്ച് നിന്റെ മകന്‍ പഠിക്കില്ല! അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സമരം ചെയ്തപ്പോള്‍ കള്ളക്കേസും'; കാര്‍ഷിക വായ്പ തിരിച്ചടച്ചിട്ടും അമ്പൂരി സ്വദേശിയുടെ പ്രമാണം മടക്കി നല്‍കാതെ ബാങ്ക് സെക്രട്ടറിയുടെ കള്ളക്കളി; കടാശ്വാസ കമ്മീഷന്‍ നിര്‍ദേശത്തിനും പുല്ലുവില; ജര്‍മനിയില്‍ മകന്റെ എംബിഎ പഠനവും മുടങ്ങിയ അവസ്ഥയില്‍

ജര്‍മനിയില്‍ മകന്റെ എംബിഎ പഠനവും മുടങ്ങിയ അവസ്ഥയില്‍

Update: 2025-06-14 12:46 GMT

മലയിന്‍കീഴ്: കാര്‍ഷിക വായ്പ തിരിച്ചടച്ചിട്ടും ഈടു നല്‍കിയ വസ്തുവിന്റെ പ്രമാണം മടക്കി നല്‍കാതെ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറിയുടെ കള്ളക്കളിയില്‍ മകന്റെ വിദേശ പഠനത്തിനുള്ള പണം കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയില്‍. അമ്പൂരി പാലക്കാട് ഹൗസില്‍ റോബിന്‍ ജേക്കബാണ് ബാങ്ക് സെക്രട്ടറിയുടെ പിടിവാശി കാരണം പ്രതിസന്ധിയിലായത്. കടാശ്വാസ കമ്മീഷന്‍ അടിയന്തരമായി പ്രമാണം കൊടുക്കണമെന്ന് രണ്ട് പ്രാവശ്യം ഉത്തരവ് നല്‍കിയിട്ടും സെക്രട്ടറി പ്രമാണം തിരികെ നല്‍കിയില്ല. പ്രമാണം തിരികെ ലഭിച്ചാല്‍ മാത്രമേ മകന്റെ വിദേശ പഠനത്തിനുള്ള പണം കണ്ടെത്താനാകൂ എന്ന് റോബിന്‍ പറയുന്നു. മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രമാണം ചോദിച്ച് മൂന്ന് മാസമായി ബാങ്കില്‍ റോബിന്‍ കയറി ഇറങ്ങുകയാണ്.

പ്രമാണം തിരികെ കിട്ടാന്‍ ബാങ്കില്‍ എത്തിയപ്പോല്‍ ഭീഷണി സ്വരത്തിലാണ് ബാങ്ക് സെക്രട്ടറി പെരുമാറിയത്. ഈ പ്രമാണം തിരിച്ചുകിട്ടിയിട്ട് നിന്റെ മകന്‍ പഠിക്കില്ലെന്ന് സെക്രട്ടറി പറഞ്ഞു. പ്രമാണം തിരികെ നല്‍കാന്‍ അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചു. പ്രമാണം തിരികെ കിട്ടാന്‍ ബാങ്കില്‍ ഒരു ദിവസം സമരം ഇരുന്നതോടെ തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്ന ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്‌തെന്ന് റോബിന്‍ പറയുന്നു. ആകെയുള്ള രണ്ട് ഏക്കര്‍ ഒന്‍പത് സെന്റ് പുരയിടവും വീടും വിദ്യഭ്യാസ വായ്പയ്ക്ക് ഈട് നല്‍കിയാല്‍ മാത്രമെ മകന് എംബിഎ പഠിക്കാന്‍ ജര്‍മനിയില്‍ പോകാന്‍ സാധിക്കു. അഡ്മിഷന്‍ ലഭിച്ച് ജോയിന്‍ ചെയ്യേണ്ട തീയതി പിന്നിട്ടിട്ടും ബാങ്ക് സെക്രട്ടറി പിടിവാശി തുടരുകയാണെന്ന് റോബിന്‍ പറയുന്നു. നാട്ടില്‍ പഠിക്കണമെങ്കിലും വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ആകെയുള്ള പുരയിടത്തിന്റെ പ്രമാണം തിരികെ ലഭിക്കാതെ വന്നതോടെ മകന്റെ പഠനം മുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് റോബിന്‍ പറയുന്നു.


 



പ്രമാണം തിരികെ നല്‍കണമെന്ന കേരള സംസ്ഥാന കടാശ്വാസ കമ്മീഷന്റെ ഉത്തരവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറിന്റെ ഓര്‍ഡര്‍, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജനറല്‍ മാനേജറിന്റെ ഓര്‍ഡര്‍, ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം എന്നിവയും ഉണ്ടായിട്ടും പ്രമാണം തിരികെ നല്‍കുന്നുന്നില്ലെന്ന് റോബിന്‍ പറയുന്നു. മകന്റെ വിദ്യാഭ്യാസം മുടക്കാന്‍ സെക്രട്ടറി മനപൂര്‍വം പ്രമാണം നല്‍കാതിരിക്കുകയാണെന്ന് റോബിന്‍ പറയുന്നു.


 



കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ചെമ്പൂര് ശാഖയില്‍ നിന്നും 2013ല്‍ ആണ് റോബിന്‍ മൂന്ന് ലക്ഷം രൂപ വായ്പ എടുത്തത്. രണ്ട് ഏക്കര്‍ 9 സെന്റ് വസ്തുവിന്റെ പുരയിടം ഇതിനായി ഈടു നല്‍കി. കടാശ്വാസ കമ്മിഷന്‍ നിജപ്പെടുത്തിയ രൂപയില്‍ 175000 രൂപ 2023 ല്‍ അടച്ചു. സമയപരിധിക്കുള്ളില്‍ തുക അടയ്ക്കാത്തതിനാല്‍ 27916 രൂപ ബാങ്കില്‍ അടയ്ക്കണമെന്നും സത്യവാങ്മൂലം എഴുതി നല്‍കിയാല്‍ പ്രമാണം മടക്കി നല്‍കണമെന്നും ബാങ്ക് സെക്രട്ടറിക്കു സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ കത്ത് നല്‍കിയിരുന്നു.


ഇതിനു തയാറാണെന്ന് അറിയിച്ചിട്ടും ബാങ്കിലെ സെക്രട്ടറി പ്രമാണം വിട്ടുനല്‍കുന്നില്ലെന്നാണ് റോബിന്റെ പരാതി. എന്നാല്‍, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറുടെ കത്തില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഭരണസമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദേശം ലഭിക്കുന്ന മുറയ്ക്കു മാത്രമേ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നുമാണ് സെക്രട്ടറി ബിജു പറയുന്നത്.


 നബാര്‍ഡ് വഴിയുള്ള കാര്‍ഷിക വായ്പയ്ക്ക് കടാശ്വാസം ലഭിച്ചാലും സര്‍ക്കാരിന്റെയും കര്‍ഷകന്റെയും വിഹിതവും ലഭിക്കുന്നതുവരെ ഈട് നല്‍കിയ പ്രമാണം നിയമപ്രകാരം മടക്കി നല്‍കാന്‍ കഴിയില്ലെന്നും ഇതു പ്രകാരം റോബിന്റെ വായ്പയില്‍ ഒരു ലക്ഷത്തോളം രൂപ തിരിച്ചടവ് ഉണ്ടെന്നും സെക്രട്ടറി പറഞ്ഞു. മലയിന്‍കീഴ് പൊലീസ് ഇന്‍സ്പെക്ടര്‍ റോയിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എന്തുകൊണ്ട് പ്രമാണം മടക്കി നല്‍കുന്നില്ലെന്നു സെക്രട്ടറി ബിജു രേഖാമൂലം എഴുതി നല്‍കിയിരുന്നു.

കടാശ്വാസ കമ്മീഷന്‍ തന്ന ഉത്തരവ് പ്രകാരം പ്രമാണം നല്‍കാന്‍ കഴിയില്ലെന്ന് സെക്രട്ടറി പറയുകയും രേഖമൂലം കമ്മീഷണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കമ്മീഷന്‍ അടിയന്തരമായി പ്രമാണം കൊടുക്കണമെന്ന് രണ്ട് പ്രാവശ്യം ഉത്തരവ് നല്‍കി എന്നിട്ടും സെക്രട്ടറി പ്രമാണം തിരികെ നല്‍കിയില്ല. സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പലിശ അടയ്ക്കണമെന്നാണ് പറയുന്നത്. അത് അടയ്ക്കാതെ പ്രമാണം തരികയില്ലെന്ന് സെക്രട്ടറി പറയുന്നു.

മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ പ്രമാണം മടക്കി നല്‍കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വാല്യുവേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 27,916 രൂപ ഈടാക്കി ബാക്കിവരുന്ന തുക സംബന്ധിച്ച് സത്യവാങ്മൂലം എഴുതിവാങ്ങി ജാമ്യമായി നല്‍കിയ പ്രമാണം തിരികെ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഈ ഉത്തരവുമായി ബാങ്കിലെത്തിയിട്ടും പ്രമാണം നല്‍കിയില്ലെന്നാണ് പരാതി. ഇതോടെ റോബിന്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതിന്റെ പേരില്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും റോബിന്‍ പറയുന്നു.

Tags:    

Similar News