ചാള്‍സ് രാജാവും കാമിലയും വില്യമും കുടുംബവും ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങാന്‍ രാജാവസ്ത്രങ്ങള്‍ അണിഞ്ഞ് ബക്കിങ്ങാം പാലസ് ബാല്‍ക്കണിയില്‍; എത്തിയത് രാജരഥത്തില്‍ ഏറി; ആരാധകരുടെ കയ്യടി തിളങ്ങിയത് ലൂയിസ് രാജകുമാരന്‍; എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് രാജകുടുംബം

Update: 2025-06-15 03:04 GMT

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ട്രൂപ്പിംഗ് ദി കളര്‍ പരേഡിന് ശേഷം രാജകുടുംബാംഗങ്ങള്‍ ആരാധകര്‍ക്ക് ദര്‍ശനം നല്‍കാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ എത്തി. റെഡ് ആരോസ്, ചിനൂക്ക് ഹെലികോപ്റ്ററുകള്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ലങ്കാസ്റ്റര്‍ ബോംബര്‍ എന്നിവ ഉള്‍പ്പടെയുള്ള എയര്‍ക്രാഫ്റ്റുകളുടെ ഫ്‌ലൈപാസ്റ്റ് ദര്‍ശിക്കാന്‍ രാജാവും കാമില രാജ്ഞിയുമായിരുന്നു മുന്‍ നിരയിലുണ്ടായിരുന്നത്. ആരാധകരുടെ മനം കവര്‍ന്നുകൊണ്ട് വെയ്ല്‍സ് രാജകുമാരനും രാജകുമാരിയും അവരുടെ മൂന്ന് മക്കളും അവിടെയുണ്ടായിരുന്നു.

ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്, ഡച്ചസ് ഓഫ് എഡിന്‍ബര്‍ഗ്, പ്രിന്‍സസ് ഓഫ് റോയല്‍, സര്‍ തിമോത്തി ലോറന്‍സ് എന്നിവരും രാജാവിനൊപ്പം മട്ടുപ്പാവില്‍ എത്തിയിരുന്നു. അന്തരിച്ച രാജ്ഞിയുടെ ബന്ധുവായ ഡ്യൂക്ക് ഓഫ് ഗ്ലസ്റ്ററും അദ്ദേഹത്തിന്റെ പത്‌നിയും, പ്രിന്‍സ് മൈക്കല്‍ ഓഫ് കെന്റും ഫ്‌ലൈപാസ്റ്റ് കാണാന്‍ എത്തിയിരുന്നു. ജനക്കൂട്ടത്തിനു നേരെ കൈവീശിയും, മനോഹരമായ പുഞ്ചിരി പൊഴിച്ചും കുഞ്ഞ് ലൂയിസ് രാജകുമാരന്‍ ഒരിക്കല്‍ കൂടി ആരാധകരുടെ മനം കവര്‍ന്നു. അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ സ്മാണയ്ക്ക് മുന്‍പില്‍ രാജകുടുംബാംഗങ്ങള്‍ ഒരു മിനിറ്റ് നേരത്തെ മൗനം ആചരിച്ചപ്പോള്‍ ജോര്‍ജ്ജ് രാജകുമാരനും, ഷാര്‍ലറ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനും ആദരപൂര്‍വ്വം തലകുമ്പിട്ടു നിന്നു.

തുടര്‍ന്ന് കിംഗ്‌സ് ഗാര്‍ഡ്‌സിലെ അംഗങ്ങള്‍ ഉള്‍പ്പടെ 1400 സൈനികര്‍ ഉള്‍പ്പെട്ട ഗ്രാന്‍ഡ് പരേഡ് നടന്നു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എത്തിയ വില്യം രാജകുമാരനും, കെയ്റ്റ് രാജകുമാരിയും ലൂയിസ് രാജകുമാരനൊപ്പം കാറിന്റെ പിന്‍സീറ്റിലിരുന്നായിരുന്നു യാത്ര. ഷാര്‍ലറ്റ് രാജകുമാരിയും ജോര്‍ജ്ജ് രാജകുമാരനും മുന്‍ സീറ്റിലും ഉപവിഷ്ടരായി. തിങ്ങി നിന്ന ജനക്കൂട്ടത്തിനിടയിലൂടെ കാര്‍ പോകുമ്പോള്‍ ഷാര്‍ലറ്റ് രാജകുമാരി കൈവീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മനോഹരമായ പുഞ്ചിരിയോടെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.

അവര്‍ക്ക് തൊട്ടു പുറകിലായി ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഡ് എഡ്വേര്‍ഡ് രാജകുമാരനും ഭാര്യ, ഡച്ചസ് ഓഫ് എഡിന്‍ബര്‍ഗ് സോഫിയും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് വന്നത്. എന്നാല്‍, മക്കള്‍ കൂറ്റെയുണ്ടായിരുന്നില്ല. ഒരു തുറന്ന രഥത്തിലായിരുന്നു ചാള്‍സ് രാജാവും കാമില രാജ്ഞിയും സഞ്ചരിച്ചിരുന്നത്. ബക്കിംഗ്ബഹാം കൊട്ടാരത്തില്‍ നിന്നും ആരംഭിച്ച യാത്രയില്‍ അവര്‍ വഴിയരുകില്‍ തടിച്ചു കൂടിയവരെ കൈ വീശി അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഹോഴ്സ് ഗാര്‍ഡ്‌സ് പാലസിലേക്കായിരുന്നു യാത്ര.

വില്യം രാജകുമാരന്‍ കുതിരപ്പുറത്തായിരുന്നു ഹോഴ്സ് ഗാര്‍ഡ്‌സ് പാലസിലെക്ക് യാത്ര ചെയ്തത്. കെയ്റ്റ് രാജകുമാരിയും മക്കളും ഒരു രാജരഥത്തിലും. രാജകുടുംബാംഗങ്ങള്‍ മാള്‍ വഴി കടന്നുപോയപ്പോള്‍ അവിടെ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകരാണ് ആരവം മുഴക്കി അവരെ സ്വാഗതം ചെയ്തത്. ഈ ആഘോഷങ്ങള്‍ക്കിടെ, അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണമടഞ്ഞവരുടെ സ്മരണയ്ക്ക് മുന്‍പില്‍ മൗനപ്രാര്‍ത്ഥനയോടെ ആദരവുകള്‍ അര്‍പ്പിക്കാന്‍ രാജാവ് ആവശ്യപ്പെടുകയായിരുന്നു. സൈനിക യൂണിഫോമില്‍ പരേഡില്‍ പങ്കെടുത്ത രാജാവ് ഉള്‍പ്പടെയുള്ള രാജകുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ കൈകളില്‍ കറുത്ത ആം ബാന്‍ഡുകളും അണിഞ്ഞിരുന്നു.

മഴയെ അവഗണിച്ചും വളരെ നേരത്തെ തന്നെ ആയിരക്കണക്കിന് ആരാധകര്‍ ഇന്നലെ മാളില്‍ തടിച്ചു കൂടിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെയും കുടുംബാംഗങ്ങളെയും ഒരു നോക്ക് കാണുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രാജ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളും പതിവുപോലെ 'എന്റെ രാജാവല്ല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി അവിടെ ഇടം പിടിച്ചിരുന്നു. ഡച്ചസ് ഓഫ് എഡിന്‍ബര്‍ഗ്, വൈസ് അഡ്മിറല്‍ സര്‍ ടിം ലോറന്‍സ് എന്നിവര്‍ സഞ്ചരിച്ച രഥമായിരുന്നു ഘോഷയാത്രയെ നയിച്ചത്.

തൊട്ടു പുറകിലായി ഗ്ലസ്റ്റര്‍ ഡ്യൂക്കും ഡച്ചസും സഞ്ചരിച്ചു. തൊട്ടു പുറകിലായി വെയ്ല്‍സ് രാജകുമാരന്‍, പ്രിന്‍സസ് ഓഫ് റോയല്‍, ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് എന്നിവര്‍ കുതിരപ്പുറത്തേറി ഘോഷയാത്രയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം വീട്ടില്‍ കുതിരസ്സവാരി പരിശീലനത്തിനിടയില്‍ തലയ്ക്ക് പരിക്കേറ്റതിനു ശേഷ ഇതാദ്യമായാണ് ആന്‍ രാജകുമാരി കുതിര സവാരി നടത്തുന്നത് കാണുന്നത്. പരേഡ് ഗ്രൗണ്ടില്‍ എത്തിയതിനു ശേഷം, ഐറിഷ് ഗാര്‍ഡ്‌സിന്റെ കേണല്‍ എന്ന നിലയില്‍ രാജാവിനും രാജ്ഞിക്കും സമീപത്തായിരുന്നു കെയ്റ്റ് രാജകുമാരി ഇരുന്നിരുന്നത്. പിന്നീടായിരുന്നു എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്കായുള്ള സ്മരണാഞ്ജലി. ഇതിനായി പരിപാടിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ചാള്‍സ് രാജാവ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ബക്കിംഗ്ഹാം പാലസ് വക്താവ് അറിയിച്ചത്.

Tags:    

Similar News