അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അടുത്തു നിന്ന് നീങ്ങാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പൈലറ്റ്; ഒടുവില്‍ റണ്‍വെയില്‍ കസേരയിട്ട് കൊടുത്ത് എയര്‍ പോര്‍ട്ട് അധികൃതര്‍; മാറിയത് റോയല്‍ എയര്‍ ഫോഴ്സ് വിമാനം എത്തിയപ്പോള്‍ മാത്രം; സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ ആ എഫ് 35 തിരുവനന്തപുരത്ത് തന്നെ

Update: 2025-06-17 01:09 GMT

തിരുവനന്തപുരം: ആദ്യമായി ഒരു അഞ്ചാം തലമുറ യുദ്ധവിമാനം എത്തിയ അദ്ഭുതത്തിലാണ് തിരുവനന്തപുരം വിമാനത്താവളാധികൃതര്‍. ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്സിന്റെ എഫ് 35 ബി ലൈറ്റനിംഗ് വിമാനം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയപ്പോള്‍, കേരളത്തില്‍ തന്നെ ഇതാദ്യമായിട്ടായിരുന്നു ഒരു അഞ്ചാം തലമുറ യുദ്ധവിമാനം എത്തുന്നത്. ഇന്ധനത്തിന്റെ അളവില്‍ വന്ന കുറവാണ് അടിയന്തിര ലാന്‍ഡിംഗിന് കാരണം.

വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ, അതിന്റെ പൈലറ്റ് ക്യാപ്റ്റന്‍ മൈക്ക്, നിയമപരമായ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിമാനത്തിന്റെ സമീപത്തു നിന്നും മാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിമാനത്താവളാധികൃതര്‍, വിമാനത്തിനടുത്തായി തന്നെ അദ്ദേഹത്തിന് ഒരു കസേര ഇട്ടു നല്‍കി. അദ്ദേഹത്തെ കൊണ്ടു പോകാനായി റോയല്‍ നേവി ഹെലികോപ്റ്റര്‍ എത്തുന്നതുവരെ അദ്ദേഹം വിമാനത്തിനടുത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു.

തികച്ചും അസാധാരണമായ ഈ നടപടി എക്സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ നിരവധി ഊഹോപോഹങ്ങള്‍ക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കുമെല്ലാം വഴി തെളിച്ചിരിക്കുകയാണ്. ഒപ്പം പലരും അവരുടെ ആകാംക്ഷയും പങ്കുവയ്ക്കുന്നുണ്ട്. കേരള തീരത്തു നിന്നും 100 നോട്ടിക്കല്‍ മൈല്‍ ദീരെ കടലില്‍ ഉള്ള എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്നുള്ളതാണ് ഈ എഫ് 35 ബി. സ്റ്റെല്‍ത്ത് കപ്പാസിറ്റി (റഡാറുകളുടെ കണ്ണില്‍ പെടാതെ പറക്കാനുള്ള കഴിവ്) ഉള്ള ഈ വിമാനത്തിന് ചെറിയ ദൂരത്തിനുള്ളില്‍ തന്നെ പറന്നുയരാനും, നേരെ കുത്തനെ ഇറങ്ങാനും കഴിയും.

യു കെ കരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനവാഹിനി. ജൂണ്‍ 14 ശനിയാഴ്ച, രാത്രി 9:20 ഓടെയാണ് വിമാനത്തിന്റെ പൈലറ്റ് ഇന്ധനം കുറവായതിനാല്‍ അടിയന്തിര ലാന്‍ഡിംഗിന് അനുവദിക്കണമെന്ന് തിരുവനന്തപുരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ച് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒന്‍പതര മണിയോടെ വിമാനം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവുമായി ചേര്‍ന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനത്തെ തിരുവനന്തപുരത്തേക്ക് അകമ്പടി സേവിച്ചു.

എയര്‍പോര്‍ട്ടിലെ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തുള്ള ബേ 4 ലേക്ക് നീക്കിയ വിമാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ധനം നിറയ്ക്കാവുന്ന സ്ഥിതി വന്നു. അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായി തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ ഇന്നലെയും തിരികെപ്പോയില്ല. അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘം എത്തിയിരുന്നു. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല.

ശേഷിക്കുന്ന തകരാര്‍ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലില്‍ നൂറു നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് എന്ന പടക്കപ്പലിലേക്ക് പറക്കും. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ യുദ്ധ വിമാനങ്ങള്‍ക്ക് 50,000 അടി ഉയരത്തില്‍ വരെ പറക്കാനാവും.

Tags:    

Similar News