ശക്തമായ കാറ്റും മഴയും പുറംകടലില്‍; കാറ്റ് വീശുന്നത് 20 മുതല്‍ 25 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍; നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും പ്രതിസന്ധി; എം എസി സിയുടെ കപ്പലില്‍ നിന്നും ഇന്ധനം മാറ്റുന്നത് നീളും; ഇനിയും 26 ദിവസം കൂടി വേണം; വിഡിആറും കിട്ടിയില്ല; നടപടികള്‍ തുടങ്ങി ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസും

Update: 2025-06-17 03:53 GMT

കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ ഭീഷണിയായി തുടരുന്നു. കപ്പലില്‍ നിന്നും എണ്ണ വീണ്ടെടുക്കല്‍ നീളുകയാണ്. കാലാവസ്ഥ പ്രതികൂലമായത് എല്ലാ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്. ഇനിയും ദിവസങ്ങള്‍ എടുക്കും. ജൂലൈ മൂന്നിനകം ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇത് പൂര്‍ത്തിയാകാന്‍ ഇനിയും 26 ദിവസംകൂടി വേണ്ടിവരും. അതിനിടെ എംഎസ്സി എല്‍സ 3 മുങ്ങിയ സംഭവത്തില്‍ കപ്പലുടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്കും ഇവരുടെ കേരളത്തിലെ ഷിപ്പിംഗ് ഏജന്‍സിക്കും ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് നോട്ടീസ് അയച്ചു. കേസന്വേഷണത്തില്‍ സഹകരിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കപ്പല്‍ മുങ്ങാനിടയായ വിവരങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്കും പോലീസ് നോട്ടീസ് നല്‍കി. കാലവര്‍ഷം ശക്തി പ്രാപിക്കുന്ന ഘട്ടത്തില്‍ അടിത്തട്ടില്‍ ടാങ്കില്‍ എണ്ണ കിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ, വോയേജ് ഡേറ്റ റിക്കാഡര്‍ (വിഡിആര്‍) വീണ്ടെടുക്കാനുള്ള മുങ്ങല്‍ വിദഗ്ധരുടെ തെരച്ചില്‍ ഫലം കണ്ടിട്ടില്ല.

ഇതിനിടെയാണ് ഡീസല്‍ മാറ്റുന്നത് വൈകുമെന്ന് കരാര്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഷിപ്പിംഗിനെ (ഡിജിഎസ്) അറിയിച്ചു. പുതിയ ദൗത്യത്തിന്റെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ ടി ആന്‍ഡ് ടി നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എണ്ണചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് എംഎസ്സി ഷിപ്പ് മാനേജ്മെന്റിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ശക്തമായ കാറ്റും മഴയും തുടരുന്ന പുറംകടലില്‍ 20 മുതല്‍ 25 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും പ്രതിസന്ധിയാണ്. കപ്പലിന്റെ എണ്ണച്ചോര്‍ച്ച പൂര്‍ണമായും അടച്ചിരുന്നു. കോവിഡ് ബാധിച്ച കപ്പലിന്റെ ക്യാപ്റ്റനും മറ്റ് ജീവനക്കാരും ക്വാറന്റൈനിലാണ്. അതുകൊണ്ട് തന്നെ കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൊഴിയെടുപ്പ് നടപടികള്‍ വൈകുകയാണ്. ക്വാറന്റൈനില്‍ കഴിയുന്ന ഇവരുടെ മൊഴി വൈകാതെ രേഖപ്പെടുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം കഴിഞ്ഞദിവം ഇട്ടിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അതേ സമയം കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൊച്ചി തീരത്ത് എം എസ് എസി എല്‍സ കപ്പല്‍ മുങ്ങിയതിനാല്‍ 6 കോടി രൂപ തങ്ങള്‍ക്ക് നഷ്ടം ഉണ്ടായെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നുമാണ് കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറില്‍ തങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യേണ്ടിയിരുന്ന കശുവണ്ടി ഉണ്ടായിരുന്നു. അതിന് ആറുകോടിയോളം രൂപ വിലമതിക്കും.എന്നാല്‍ കപ്പല്‍ മുങ്ങിയതോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഇത് നികത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കപ്പലിന്റെ ഉടമസ്ഥരായ എം എസ് സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം എസ് സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് തുറമുഖ അധികൃതര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പണം കെട്ടിവെക്കാമെന്ന് എംഎസ്സി കോടതിയെ അറിയിക്കുകയായിരുന്നു.അതേ സമയം കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മുഖ്യമന്ത്രിഅഡ്വക്കറ്റ് ജനറലിനാണ് നിര്‍ദ്ദേശം നല്‍കിയത്.എം എസ് സി യുടെ മറ്റൊരു കപ്പല്‍ പിടിച്ചു വയ്ക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും മാരിടൈം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും എ ജി ക്ക് നല്‍കിയ കത്തില്‍ നിര്‍ദ്ദേശമുണ്ട്.

സിവില്‍ കേസ് സര്‍ക്കാര്‍ ഫയല്‍ ചെയ്യുമെന്ന് എ ജി ഹൈക്കോടതിയെയും അറിയിച്ചു.കപ്പല്‍ അപകടത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും എ ജി കോടതിയെ അറിയിച്ചു.

Similar News