ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്‍ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന്‍ നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്‍
ഇറാന് ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍, തല്‍ക്കാലം ഖമനയിയെ വധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പരമ്പരയിലൂടെ ട്രംപ് നല്‍കുന്ന സന്ദേശം ഇതാണ്: 'ഇറാന്‍ നിരുപാധികം കീഴടങ്ങണം'. യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെയാണ് നേരത്തെ ഒന്നിലും കക്ഷിയല്ല എന്ന മട്ടില്‍ നിന്ന് അമേരിക്കയും സ്വരം ഭീഷണിയുടേതാക്കി മാറ്റിയത്.
' പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ക്യത്യമായി അറിയാം. അദ്ദേഹത്തെ വളരെ എളുപ്പത്തില്‍ കണ്ടെത്താനാകും. പക്ഷേ തല്‍ക്കാലം അദ്ദേഹത്തെ ഞങ്ങള്‍ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ല'-ട്രംപ് കുറിച്ചു. അലി ഖമനിയെ വധിക്കാന്‍ യുഎസിന് കഴിയുമെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതിന് കാരണം അമേരിക്കന്‍ പൗരന്മാര്‍ക്കും സൈനികര്‍ക്കും നേരേ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ആണെന്നും ട്രംപ് പറഞ്ഞു.
' ഇറാന്‍, അമേരിക്കന്‍ പൗരന്മാര്‍ക്കോ, സൈനികര്‍ക്കോ നേരേ മിസൈലുകള്‍ തൊടുത്തുവിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിക്കുകയാണ്.' പിന്നീട് വലിയ അക്ഷരത്തില്‍ അദ്ദേഹം 'UNCONDITIONAL SURRENDER!' എന്നെഴുതി.
ജി-7 ഉച്ചകോടി സന്ദര്‍ശം ചുരുക്കി വാഷിങ്ടണില്‍ മടങ്ങി എത്തിയ ട്രംപ് 95 ലക്ഷം ഇറാന്‍കാരോട് ഒഴിഞ്ഞുപോകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ യുകെയിലേക്കും യൂറോപ്പിലേക്കുമായി 40 യുഎസ് സൈനിക പോര്‍ വിമാനങ്ങള്‍ ട്രംപ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ അമേരിക്കയും ആക്രമിക്കാന്‍ മുതിര്‍ന്നേക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.
ഖമനയിക്ക് സദ്ദാമിന്റെ സമാന വിധി വരുമെന്ന് ഭീഷണി
അതേസമയം സദ്ദാം ഹുസൈന് സമാനമായ വിധിയായിരിക്കും ആയത്തൊള്ള അലി ഖമനയിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കി. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്സ്. ''യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനും ഇസ്രയേലിലെ സാധാരണക്കാര്‍ക്ക് നേരെ മിസൈലുകള്‍ പ്രയോഗിക്കുന്നതിനും എതിരെ ഇറാനിയന്‍ ഏകാധിപതിക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേല്‍ രാഷ്ട്രത്തിനെതിരെ ഈ പാത പിന്തുടര്‍ന്ന അയല്‍രാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ഓര്‍മിക്കണം'' കാറ്റ്സിനെ ഉദ്ധരിച്ച് ഇസ്രയേലിന്റെ വൈനെറ്റ് ന്യൂസ് പറഞ്ഞു.
അതിനിടെ, ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് ഇടപെടാതെ ജി7 ഉച്ചകോടി സംയുക്ത പ്രസ്താവന ഇറക്കിയത് ഇറാന് തിരിച്ചടിയായി. ഇസ്രയേലിിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ജി-7 ഉച്ചകോടി പ്രസ്താവന ഇറക്കി. ഇതിനെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി.
ലബനനിലും സിറിയയിലും ഇസ്രേയേല്‍ നടത്തിയ പേജര്‍ സ്‌ഫോടനങ്ങളെ നിസ്സാരമാക്കുന്ന പുതിയ അദ്ഭുതങ്ങള്‍ ഇറാന് നേരേ അഴിച്ചുവിടുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡറുടെ മുന്നറിയിപ്പ് നല്‍കിയതും ചൊവ്വാഴ്ചയാണ്. ഇസ്രയേലിന്റെ ശേഷികള്‍ പൂര്‍ണമായി പുറത്തെടുത്തിട്ടില്ലെന്നും ഇനിയും ധാരാളം യുദ്ധമുറകള്‍ തങ്ങള്‍ പരീക്ഷിക്കുമെന്നും ഡോ.യെക്കീല്‍ ലൈറ്റര്‍ മെറിറ്റ് ടിവിയോട് പറഞ്ഞു.
' ഞങ്ങള്‍ ധാരാളം അദ്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. പൊടിയടങ്ങുമ്പോള്‍ നിങ്ങള്‍ നോക്കിക്കോളൂ, വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി മറ്റു ചില അദ്ഭുതങ്ങള്‍ കൂടി ഞങ്ങള്‍ കാട്ടും'-ഡോ.യെക്കീല്‍ ലൈറ്റര്‍ പറഞ്ഞു.