ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ സംഭവിച്ച ഇരട്ട എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന് വിലയിരുത്തല്‍ അതിശക്തം; ആ വിമാനത്തിന് വിനയായത് ഭാരക്കൂടുതലോ? സാമ്പത്തിക മോഹത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളേയും ലഗേജുകളേയും ഫ്‌ളൈറ്റില്‍ കുത്തി നിറച്ചെന്ന് സംശയം; പൈലറ്റുമാരുടെ ട്രെയിനിംഗും പരിശോധിക്കും; അഹമ്മദാബാദില്‍ സത്യം കണ്ടെത്താന്‍ വൈകുമോ?

Update: 2025-06-18 01:19 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ആളുകളെ കുത്തി നിറച്ചിരുന്നോ എന്ന സംശയം ശക്തം. വിമാനത്തിലെ അപകട സമയത്തെ ഭാരം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ഭാരം വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഭാര കൂടുതല്‍ തെളിഞ്ഞാല്‍ അധിക ലാഭമുണ്ടാക്കാന്‍ എയര്‍ ഇന്ത്യ കൂടുതല്‍ പേര്‍ക്ക് ടിക്കറ്റും ലഗേജ് കൊണ്ടു പോകാനും അവസരമൊരുക്കിയെന്ന വാദം ശക്തമാകും. അതിനിടെ തകര്‍ന്ന വിമാനത്തിന്റെ പൈലറ്റുമാരുടെ പരിശീലന വിവരങ്ങള്‍ തേടി ഡിജിസിഎയും നടപടികള്‍ പുതിയ തലത്തിലെത്തിച്ചു. തിങ്കളാഴ്ചയ്ക്കകം വിശദാംശങ്ങള്‍ നല്‍കണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഇതെല്ലാം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

അതിനിടെ എയര്‍ ഇന്ത്യ 171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ബോയിങ്ങും യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) അന്വേഷണത്തില്‍ സഹായിക്കും. അപകടശേഷം വിമാനത്തില്‍ നിന്നും കണ്ടെത്തിയ ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതിനാണ് ബോയിങ്ങും എന്‍ടിഎസ്ബിയും സഹായം നല്‍കുക. ആവശ്യമെങ്കില്‍ മാത്രം അന്വേഷണം സംബന്ധിച്ച ഒരു ഇടക്കാല റിപ്പോര്‍ട്ട് പുറത്തിറക്കിയേക്കാം. അല്ലെങ്കില്‍ ബ്ലാക്ക് ബോക്സുകള്‍ കൂടുതല്‍ വിശകലനത്തിനായി വിദേശത്തേക്ക് അയക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് എഎഐബി ആയിരിക്കും. അതേസമയം, വിമാനാപകടം സംബന്ധിച്ച് സാങ്കേതികവും പ്രവര്‍ത്തനപരവും നിയന്ത്രണപരവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് സൂചന. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം തീര്‍ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്.

വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സമാന്തര അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി ആദ്യയോഗം ചേര്‍ന്നു. അപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കയില്‍ നിന്നെത്തിയ ബോയിങ് സാങ്കേതിക സംഘത്തോടൊപ്പം എഎഐബി സംഘം അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ എയര്‍ ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ വിദഗ്ധ സമിതിയും എത്തി. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തുന്നുണ്ട്.

വിമാനാപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ വെല്ലുവിളികള്‍ ഏറെയാണ്. നിരവധി ഊഹാപോഹങ്ങള്‍ അപകടവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ബോക്സില്‍ സത്യം ഉണ്ട്. വിമാന അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയില്‍ മാത്രമാണ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത അടങ്ങിയിട്ടുള്ളത്. എന്‍ടിഎസ്ബിയില്‍ നിന്നും ബോയിങ്ങില്‍ നിന്നുമുള്ള ഒരു ടീം ഈ വിവരങ്ങള്‍ ഡീകോഡ് ചെയ്യാനും വിമാനത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കാനും എഎഐബിയെ സഹായിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഗ്രൗണ്ട് സ്റ്റാഫ്, സിഐഎസ്എഫ്, ഫയര്‍ ഉദ്യോഗസ്ഥര്‍, പൈലറ്റുമാരുടെ കുടുംബങ്ങള്‍, വിമാനത്തിലെ ഏക രക്ഷപ്പെട്ട യാത്രക്കാരന്‍ എന്നിവരുമായും അന്വേഷണത്തിന്റെ ഭാഗമായി ആശയ വിനിമയം നടത്തും. വിശദമായ അന്വേഷണത്തിലൂടെ ഒടുവില്‍ വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താന്‍ കഴിയും. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ (650 അടി) സംഭവിച്ച ഇരട്ട എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. ഇതുകൊണ്ടാണ് ഭാരക്കൂടുതലാണ് അപകടമുണ്ടാക്കാന്‍ കാരണമെന്ന നിഗമനത്തിലേക്ക് പോലും കാര്യങ്ങളെത്തുന്നത്.

അതേസമയം അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കി വിമാനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍. ഇന്ന് മാത്രം അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളുടെ പരിശോധന തുടരുകയാണ്. തുടര്‍ച്ചയായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആശങ്ക ഉളവാക്കുകയാണ്. ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാട്വിക്കിലേക്കുള്ള വിമാനവും ഗാട്വിക്കില്‍ നിന്ന് അമൃത്സറിലേക്കുള്ള വിമാനവും ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്കുള്ള വിമാനവും ഡല്‍ഹി മെല്‍ബണ്‍ വിമാനവുമാണ് ഇന്ന് റദ്ദാക്കിയത്. ഡിജിസിഎ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം.

Tags:    

Similar News