ഇറാന്‍ അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയും
ഇറാന്‍ അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: ശത്രുക്കളെ തീര്‍ക്കാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന ഇറാന്റെ വാദം നുണയെന്ന് തെളിഞ്ഞു. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി അടുത്തിടെ തുറന്നുപറഞ്ഞ കാര്യം തെളിഞ്ഞത് ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തില്‍ തകര്‍ന്ന ആണവ റിയാക്ടറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്. അറാക്കിലെ വാട്ടര്‍ റിയാക്ടര്‍ സംവിധാനം ലാക്കാക്കിയാണ് ഇസ്രയേല്‍ കൃത്യതയാര്‍ന്ന ആക്രമണം നടത്തിയത്. ഈ റിയാക്ടര്‍, ആണവായുധം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലുട്ടോണിയം ഉത്പാദിപ്പിക്കുന്ന റിയാക്ടര്‍ ആണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ്) വ്യക്തമാക്കിയത്.
ഈ റിയാക്ടറിന്റെ പരിസരത്ത് നിന്ന് ആക്രമണത്തിന് മുമ്പ് തന്നെ ശാസ്ത്രജ്ഞരെ ഒഴിപ്പിച്ചുവെന്നും റേഡിയേഷന്‍ അപകടം ഇല്ലെന്നുമാണ് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.
ഖമനയിയെ വധിക്കുമെന്ന് നെതന്യാഹു
അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ നിന്ന് ആയത്തൊള്ള അലി ഖമനയി അടക്കം ആരെയും ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്. തെക്കന്‍ ഇസ്രയേലില്‍, ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ ആക്രമണം നടത്തിയതിന്് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ കടുത്ത പ്രഖ്യാപനം.
' ഇസ്രയേല്‍ രാജ്യത്തിന്റെ നാശമാണ് ഖമനയി ലക്ഷ്യമായി കാണുന്നത്. അത്തരമൊരാള്‍ ജീവനോടെയിരിക്കാന്‍ പാടില്ല', കാറ്റ്‌സ് പറഞ്ഞു. ആധുനിക ഹിറ്റ്‌ലറാണ് ഖമനയി എന്നാണ് കാറ്റ്‌സ് വിശേഷിപ്പിച്ചത്.
' ഇറാനെ പൊലൊരു രാജ്യത്തെ നയിക്കുന്ന സ്വേച്ഛാധിപതിയായ ഖമനയി ഇസ്രയേലിന്റെ നശീകരണമാണ് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ ഞാന്‍ നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയ്ത സാഹചര്യവുമായാണ് താരതമ്യം ചെയ്യുന്നത്. അക്കാലത്ത് ഇസ്രയേല്‍ നിലനില്‍ക്കുകയും ശക്തമായ ഐഡിഎഫ് ഉണ്ടാകുകയും ചെയ്തിരുന്നെങ്കില്‍ ജൂതരുടെ ശത്രുവായ ഹിറ്റ്‌ലര്‍ ഒളിച്ചിരിക്കുന്ന ബങ്കറില്‍ പോയി പിടികൂടി വകവരുത്തിയേനെ. നിലവിലെ സാഹചര്യവും സമാനമാണ്. ഖമനയി ആധുനിക ഹിറ്റ്‌ലറാണ്'- ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു.
ഇറാനിലെ ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലേക്ക് ഇറാന്‍ തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി.
ആശുപത്രി കെട്ടിടത്തിന് സാരമായ തകരാര്‍ സംഭവിച്ചതായാണ് ഡ്രോണ്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നപ്പോള്‍ ജനാലകള്‍ പൊട്ടിത്തെറിച്ച് പോയി. ഏതാനും ദിവസം മുമ്പ് കെട്ടിടം ഒഴിപ്പിച്ചിരുന്നെങ്കിലും ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതിനിടെ, ഇസ്രയേലിലെ സൈനിക താവളങ്ങള്‍ക്ക് സമീപത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ പൗരന്മാോട് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യദ് അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. സോരോക ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
അമേരിക്ക ഇറാനെ ആക്രമിക്കുമോ?
നിരുപാധികം കീഴടങ്ങാനുള്ള തന്റെ നിര്‍ദ്ദേശത്തിന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി പുല്ലുവില കല്‍പ്പിച്ചതോടെ, വരും ദിവസങ്ങളില്‍ ടെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഡൊണള്‍ഡ് ട്രംപും, അദ്ദേഹത്തിന്റെ ഉന്നത സൈനിക ജനറല്‍മാരും. ആക്രമണത്തിന് ഇതുവരെ പച്ചക്കൊടി വീശിയില്ലെങ്കിലും, വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉന്നത ജനറല്‍മാരുമായി ട്രംപ് കൂടിയാലോചന നടത്തി.
ഇറാന്റെ അതീവസുരക്ഷയുള്ള കോട്ട പോലെ കാക്കുന്ന ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് പദ്ധതികളില്‍ ഒന്ന്. ബി-2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അയച്ച് 30,000 പൗണ്ട് ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിക്കാനാണ് നീക്കം. ഇറാനിലെ ഏറ്റവും വലിയ ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ നിലയം ആക്രമിക്കാനാണ് ട്രംപ് ആലോചിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പര്‍വതമേഖലയ്ക്ക് അടിയിലുള്ള ഈ നിലയം ആക്രമിക്കണമെങ്കില്‍ സാധാരണ മിസൈലുകളും ബോംബുകളും കൊണ്ട് സാധിക്കില്ല. അതിനു യുഎസിന്റെ കൈവശമുള്ള മാസീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ (എംഒപി) അഥവാ ജിബിയു57എ/ബി എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആവശ്യമാണ്. 14000 കിലോ ഭാരമുള്ള ബോംബാണ് ഇത്. 200 അടി കട്ടിയുള്ള പാറകള്‍ തകര്‍ത്ത് ഉള്ളിലേക്കു പോകാന്‍ ബങ്കര്‍ ബസ്റ്ററിനു കഴിയും. ഭൂഗര്‍ഭ ബങ്കറുകളിലും ആണവ കേന്ദ്രങ്ങളിലുമൊക്കെ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്തതാണു ബങ്കര്‍ ബസ്റ്ററുകള്‍.
പാറകളിലൂടെയും കോണ്‍ക്രീറ്റിലൂടെയും ഊര്‍ന്നിറങ്ങാന്‍ ഈ സ്റ്റീല്‍ ആവരണം സഹായിക്കും. 2400 കിലോ ഭാരമുള്ള സ്‌ഫോടകവസ്തുക്കളും ഇതിനു വഹിക്കാം. ഭൂഗര്‍ഭ അറകളിലേക്കും ടണലുകളിലേക്കും ഊര്‍ന്നിറങ്ങി പ്രവേശിച്ചശേഷം സ്‌ഫോടനം നടക്കുന്ന രീതിയാണ് ഇത്.
ഇറാന്‍ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്നറിയാനാണ് ട്രംപ് കാക്കുന്നത്. ആക്രമണ പദ്ധതി തയ്യാറായെന്ന വാര്‍ത്ത കേള്‍ക്കുന്നതോടെ ഇറാന്‍ ഭരണകൂടം വഴിക്കുവരുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ പ്രതീക്ഷ. അതേസമയം, ബീര്‍ഷേബയിലെ സൊറോക്ക ആശുപത്രി ആക്രമിച്ച ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍്യാഹു പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇറാന്റെ മിസൈല്‍ ആക്രമണത്തിലാണ് ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചത്.
പടനീക്കവും നയതന്ത്ര നീക്കവും ഒന്നിച്ച്
ഒരുഭാഗത്ത് പടനീക്കം നടക്കുമ്പോള്‍ മറുഭാഗത്ത് നയതന്ത്ര നീക്കവും നടക്കുന്നുണ്ട്. ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം നിരവധി തവണ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സംസാരി്ച്ചു. നയതന്ത്ര തലത്തിലെ ഒത്തുതീര്‍പ്പിനാണ് ശ്രമം.
ജൂണ്‍ 13 ന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചാമേശയിലേക്ക് ഇല്ലെന്നാണ് ഇറാന്റെ നിലപാട്. ടെഹ്‌റാന് പുറത്ത് വച്ച് യുറേനിയം സമ്പുഷ്ടീകരിക്കുന്ന പ്രാദേശിക കണ്‍സോര്‍ഷ്യം രൂപീകരിക്കുന്ന കാര്യം വിറ്റ്‌കോഫ് നിര്‍ദ്ദേശിച്ചെങ്കിലും ഇറാന്‍ അത് തള്ളിക്കളഞ്ഞിരുന്നു. എന്തായാലും നയതന്ത്ര പരിഹാര ശ്രമങ്ങള്‍ പിന്‍വാതിലിലൂടെ തുടരുന്നുണ്ട്.