ശതകോടീശ്വരനായ ടെലിഗ്രാം ഉടമക്ക് 16 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികള്‍! റഷ്യക്കാരനായ അതി സമ്പന്നന്‍ തന്റെ സ്വത്തുക്കളെല്ലാം തുല്യമായി വീതിക്കുന്നത് മുപ്പത് വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കാന്‍; റഷ്യയുടെ സുക്കര്‍ബര്‍ഗ് എന്നറിയപ്പെടുന്നയാളുടെ കഥ

Update: 2025-06-20 05:50 GMT

ലണ്ടന്‍: ഒരു വ്യക്തിക്ക് പതിനാറ് രാജ്യങ്ങളിലായി നൂറിലേറെ മക്കള്‍ ഉണ്ടെന്ന് കേട്ടാല്‍ പെട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സംഗതി വാസ്തവമാണ്. റഷ്യയുടെ സുക്കര്‍ബര്‍ഗ് എന്നറിയപ്പെടുന്ന ഈ ശതകോടീശ്വരന്റെ ജീവിത കഥ അതി വിചിത്രമാണ്. മക്കള്‍ക്കായി ഇദ്ദേഹം സ്വത്തുക്കളെല്ലാം തുല്യമായി വീതിക്കുന്നത് മുപ്പത് വര്‍ഷം കഴിഞ്ഞ് ഉപയോഗിക്കാനാണ്. മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ സ്ഥാപകനായ ശതകോടീശ്വരനും ടെക് വ്യവസായിയുമായ പവല്‍ ഡുറോവാണ് താന്‍ ജന്മം കൊടുത്ത നൂറിലധികം കുട്ടികള്‍ക്ക് പതിനേഴ് ബില്യണ്‍ പൗണ്ടിന്റെ സമ്പാദ്യമാണ് വിട്ടു കൊടുക്കുന്നത്.

ഡുറോവിന് ഇപ്പോള്‍ നാല്‍പ്പത് വയസാണ് പ്രായം. ഇദ്ദേഹത്തിന് മൂന്ന് വ്യത്യസ്ത പങ്കാളികളിലായി ആറ് കുട്ടികളുണ്ട്. കൂടാതെ 12 വ്യത്യസ്ത രാജ്യങ്ങളിലെ ഡസന്‍ കണക്കിന് ദമ്പതികള്‍ക്ക് ഡുറോവ് വലിയ തോതില്‍ വന്‍തോതില്‍ ബീജം ദാനം ചെയ്തിട്ടുണ്ട്. ബീജദാനത്തിലൂടെ മാത്രം ഇദ്ദേഹത്തിന് നൂറിലധികം കുട്ടികള്‍ ജനിച്ചിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫ്രാന്‍സിലെ ലെ പോയിന്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ എല്ലാ കുട്ടികള്‍ക്കും സമ്പത്ത് വിട്ടുകൊടുക്കാനുള്ള പദ്ധതികള്‍ ഡുറോവ് വെളിപ്പെടുത്തി.

സ്വാഭാവികമായി ഗര്‍ഭം ധരിച്ച കുട്ടികളും താന്‍ ബീജദാനം നല്‍കിയ കുട്ടികളും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അവരെല്ലാം തന്റെ കുട്ടികളാണ് എന്നും എല്ലാവര്‍ക്കും ഒരേ അവകാശങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഡുറോവ് വ്യക്തമാക്കി. തന്റെ മരണശേഷം അവര്‍ പരസ്പരം വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മക്കള്‍ക്ക് ആര്‍ക്കും തന്നെ അടുത്ത മുപ്പത് വര്‍ഷത്തിന് മുമ്പ് സ്വത്തുക്കള്‍ ഒന്നും ലഭിക്കില്ല എന്ന കാര്യവും ഡുറോവ് വെളിപ്പെടുത്തുന്നു. സാധാരണക്കാരെപ്പോലെ ജീവിക്കാനും, സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാനും അവര്‍ക്ക് കഴിയണമെന്നും ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിനെ ആശ്രയിക്കാതിരിക്കാനും അവര്‍ ശ്രദ്ധിക്കണം എന്നാണ് ഡുറോവ് പറയുന്നത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന ഒരു റഷ്യന്‍ സ്ത്രീ തന്റെ മൂന്ന് കുട്ടികളുടെ പിതാവ് ഡൂറോവ് ആണെന്ന് അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബീജദാനത്തിലൂടെ താന്‍ നിരവധി കുട്ടികളെ ജനിപ്പിച്ചതായി ഡുറോവ് ആദ്യമായി വെളിപ്പെടുത്തിയത്. 2013, 2016, 2017 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച തന്റെ രണ്ട് ആണ്‍മക്കളുടേയും ഒരു മകളുടേയും പിതാവ് ഡുറോവ് ആണെന്നാണ് ഐറിന ബോള്‍ഗര്‍ എന്ന സ്ത്രീ വെളിപ്പെടുത്തിയത്. കുട്ടികളുടെ പേരിനൊപ്പം ഡുറോവിന്റെ പേരും ചേര്‍ത്തിട്ടുള്ള കാര്യവും ഇവര്‍ പറഞ്ഞു. ഫോബ്സ് മാഗസിനില്‍ തന്റെയും കുട്ടികളുടെയും ചിത്രങ്ങളും അവര്‍ നല്‍കി.

ലോകമെമ്പാടുമായി പ്രതിമാസം ഒരു ബില്യണിലധികം ഉപഭോക്താക്കളുള്ള ഡുറോവിനെ റഷ്യയിലെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അല്ലെങ്കില്‍ എലോണ്‍ മസ്‌ക് എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇദ്ദേഹം കുട്ടിക്കാലം ചെലവിട്ടത് ഇറ്റലിയിലാണ്. ഇരുപത്തിയൊന്നാമത്തെ വയസില്‍ റഷ്യയുടെ ഫേസ്ബുക്ക്' എന്ന് വിളിക്കപ്പെട്ടിരുന്ന വികെ എന്ന പ്ലാറ്റ്‌ഫോം അദ്ദേഹം സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ദുബായിലാണ് ഡൂറോവ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

Tags:    

Similar News