ഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്‍കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?

Update: 2025-06-21 06:21 GMT


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ എഫ് 35ബിയുടെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ രണ്ടാഴ്ചകൂടി വേണമെന്ന് ബ്രിട്ടീഷ് നേവി ഉദ്യോഗസ്ഥര്‍ പ്രതിരോധ വകുപ്പിനെ അറിയിച്ചെന്ന് സൂചന. തകരാര്‍ പരിഹരിക്കാന്‍ യുഎസ് വിമാന നിര്‍മാതാക്കളായ ലോക്ക്ഹീഡ്മാര്‍ട്ടിന്റെ എന്‍ജിനിയര്‍മാര്‍ അമേരിക്കയില്‍ നിന്നെത്തുമെന്നാണ് വിവരം. ആറു ദിവസമായി യുദ്ധവിമാനം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ബേയിലാണ്. വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റില്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് സൗകര്യമൊരുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചെങ്കിലും ബ്രിട്ടീഷ് നേവി ഇത് നിരസിച്ചു. അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇതുവരെ മറ്റൊരു രാജ്യത്തിനും കൈമാറിയിട്ടില്ല. സാങ്കേതിക വിദ്യകള്‍ ചോരുമെന്ന് ഭയന്നാണ് ഹാങ്ങറിലേക്ക് മാറ്റാന്‍ തയ്യാറാകാത്തതെന്നാണ് അറിയുന്നത്. ഹാങ്ങര്‍ യൂണിറ്റില്‍ കയറ്റേണ്ട സാഹചര്യം വന്നാല്‍ അമേരിക്കന്‍ വിമാനത്തെ ഈ യുദ്ധവിമാനത്തെ കയറ്റാന്‍ പറ്റുന്നതരത്തിലെ ചരക്കു വിമാനം കൊണ്ടു വന്ന് അതില്‍ കയറ്റി കൊണ്ടു പോകും. എങ്കിലും ഹാങ്ങര്‍ യൂണിറ്റില്‍ കയറ്റില്ല.

ലോകത്തിലെ ഏറ്റവും വിലയേറിയതും ആധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണെന്ന് അമേരിക്ക കൊട്ടിഘോഷിച്ച എഫ് -35ബിയുടെ സാങ്കേതിക തകരാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാണ്. വിമാനവാഹിനി കപ്പലില്‍നിന്ന് കുത്തനെ പറന്നുയരാര്‍ കഴിയുന്ന സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ശനി രാത്രി 10.30 ഓടെയാണ് ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ്-35ബി അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കണമെന്ന സന്ദേശം യുകെയ്ക്ക് അമേരിക്ക നല്‍കിയതായി സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അവസാനവട്ട പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വിമാനം ഹാങ്ങറിലേക്കു നീക്കുന്ന കാര്യം പരിഗണിക്കൂ.

ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ യുകെയിലേക്കു വിമാനം കൊണ്ടുപോകും. സൈന്യത്തിന്റെ ചരക്കു വിമാനത്തില്‍ യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ആലോചന. വിമാനത്തില്‍ തകരാര്‍ സംഭവിച്ച ഹൈഡ്രോളിക് സംവിധാനത്തിലെ ഏതാനും ഭാഗം മാറ്റേണ്ടതുണ്ട്. യുകെയില്‍നിന്ന് ആദ്യമെത്തിയ എന്‍ജിനീയര്‍മാര്‍ക്കു തകരാര്‍ പരിഹരിക്കാനായില്ല. വിദഗ്ധ എന്‍ജിനീയര്‍മാരെ എത്തിക്കുന്നുണ്ട്. ഇതും നടക്കാതെ വന്നാലാണു സൈന്യത്തിന്റെ ചരക്കുവിമാനത്തെ ആശ്രയിക്കുക.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇന്ത്യ സ്വന്തം നിലയ്ക്ക് അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ഇതിലെ സാങ്കേതിക വിദ്യ ഇന്ത്യയുടെ കൈയ്യിലെത്താതിരിക്കണമെന്നത് അമേരിക്കയുടെ ആഗ്രഹമാണ്.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവില്‍ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടണിലേക്കു മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ ചുമതലയേറ്റെടുത്തു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരെേത്തക്കത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂര്‍ണസജ്ജമായാണ് സംഘം വരുന്നത്.

കഴിഞ്ഞ ആറു ദിവസമായി കനത്ത മഴയില്‍ തുറന്ന സ്ഥലത്ത് എഫ്-35 നിര്‍ത്തിയിട്ടാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. മണ്‍സൂണ്‍ സാഹചര്യമായതിനാല്‍ പണികള്‍ നടത്തുന്നതിന് താത്കാലിക ഷെഡ്ഡുപോലുള്ള സംവിധാനമൊരുക്കാമെന്ന വ്യോമസേനയുടെ നിര്‍ദേശവും ബ്രിട്ടണ്‍ നിരസിച്ചിട്ടുണ്ട്. ബ്രിട്ടണിലെത്തിച്ച് ആ യുദ്ധവിമാനം കത്തിച്ചു കളഞ്ഞാല്‍ പോലും ഇന്ത്യയ്ക്ക് ഒന്നും കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇതെല്ലാം. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.

Tags:    

Similar News