ട്രംപിന്റെ തലയിൽ ഉദിച്ച ബുദ്ധി; ഏഴ് കടൽ താണ്ടി ആ ബോംബർ വിമാനങ്ങൾ; ആണവകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ബോംബിങ്; തന്ത്രപ്രധാനമായ ഏരിയകൾ കവർ ചെയ്ത് മിന്നൽ സ്ട്രൈക്ക്; മിനിറ്റുകൾ വ്യത്യാസത്തിൽ ബ്ലാസ്റ്റ്; ഭൂമി പിളർന്ന അവസ്ഥ; എല്ലാത്തിനും തെളിവായി ഉപഗ്രഹ ചിത്രങ്ങൾ; യുഎസ് തിരിച്ചടിയിൽ ഇറാൻ വിറക്കുമ്പോൾ!

Update: 2025-06-22 17:06 GMT

വാഷിങ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. യു.എസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതോടെയാണ് കാര്യങ്ങൾ വഷളായത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി.

ഇപ്പോഴിതാ, ആ മിന്നൽ സ്‌ട്രൈക്കിന്റ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ട്രംപിന്റെ ഉത്തരവിനെ തുടർന്ന് നിമിഷ നേരം കൊണ്ടാണ് ഇറാന്റെ വ്യാമാതിർത്തിയിലെത്തി ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ബോംബിങ് നടത്തി. തന്ത്രപ്രധാനമായ ഏരിയകൾ കവർ ചെയ്ത് മിന്നൽ സ്ട്രൈക്ക്. ശേഷം മിനിറ്റുകൾ വ്യത്യാസത്തിൽ ബ്ലാസ്റ്റ്. പൊട്ടിത്തെറി നടന്നശേഷം ഭൂമി പിളർന്ന് കുഴിഞ്ഞ അവസ്ഥയിലായിരുന്നു ടാർഗറ്റ് ഏരിയകൾ.ഇതെല്ലാം വളരെ കൃത്യമായി ഉപഗ്രഹ ചിത്രത്തിൽ നൽകിയിട്ടുണ്ട്. ബി-2 സ്റ്റെൽത്ത് ബോംബറുകൾ ആക്രമിച്ച കൃത്യമായ 'സ്ട്രൈക്ക് ഏരിയ'യും സാധ്യമായ ബോംബ് 'എൻട്രി പോയിന്റുകളും' ഉപഗ്രഹ ചിത്രങ്ങളിൽ ഉണ്ട്.


ബോംബിങ് നടന്ന പ്രദേശങ്ങൾ വ്യക്തതയോടെയാണ് കാണിച്ചിരിക്കുന്നത്. ആക്രമണങ്ങൾക്ക് ശേഷം ഉള്ളിലേക്ക് കുഴിഞ്ഞുപോയ ഭൂമിയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. അതുപോലെ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഓറഞ്ച് വൃത്തങ്ങൾ കാണിക്കുന്നു. യുഎസ് ആക്രമണങ്ങളിൽ നാശനഷ്ടമുണ്ടായതായി കരുതപ്പെടുന്ന പ്രദേശങ്ങൾ സൂം ചെയ്ത് കാണിച്ചിട്ടുണ്ട്. ഇതോടെ യുഎസ് തിരിച്ചടിയിൽ ഇറാൻ ഒന്നടങ്കം വിറച്ചിരിക്കുകയാണ്.


ഇതിനിടെ,യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.


എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട് യുദ്ധത്തിലിടപെടുന്നത്. നേരത്തെ ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ച സമയം വെച്ചിരുന്നതാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തത് തങ്ങളുടെ മിസൈല്‍ ശേഖരത്തിലെ വമ്പനെ. ബലസ്റ്റിക് മിസൈലായ ഖോറാംഷഹര്‍ 4 മിസൈല്‍ ഇറാന്‍ തൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2017ലാണ് ഇറാന്‍ ഖോറാംഷഹര്‍ മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മിസൈലാണ് ഖോറാംഷഹര്‍ 4. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.


ഖൈബര്‍ എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഖോറാംഷഹര്‍ ഉപയോഗിച്ചത്. യുഎസ് നടപടിക്ക് ശേഷം ഇറാന്‍ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നാണു വിവരം.

ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്കും പോകുന്നുണ്ട്. മോസ്‌കോയിലെത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഉന്നതതല യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ സുഹൃത്താണ് റഷ്യ. ഞങ്ങള്‍ എപ്പോഴും പരസ്പരം കൂടിയാലോചനകള്‍ നടത്താറുണ്ട്. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കായാണ് റഷ്യയിലേക്ക് പോകുന്നത്- അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്താംബൂളില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ രാജ്യങ്ങള്‍ ഇറാന് ആണവ പോര്‍മുനകള്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാനില്‍ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. സമാധാനപാലകനായെത്തിയ ട്രംപ് യുദ്ധം ആരംഭിച്ചിരിക്കുന്നു. ഈ യുദ്ധവിജയത്തിലൂടെ ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ ലഭിക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ആക്രമണത്തില്‍ ഇറാന്റെ ആണവനിലയങ്ങള്‍ക്ക് കാര്യമായ കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്ന് ദിമിത്രി മെദ്‌വദേവ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ഭാവിയില്‍ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങള്‍ ഇറാന് ആണവ പോര്‍മുനകള്‍ നേരിട്ട് നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, അത് ഏതൊക്കെ രാജ്യങ്ങളാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം ആണവ മേഖലയിലെ തങ്ങളുടെ അറിവ് നശിപ്പിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ വക്താവ് ബെഹ്‌റൂസ് കമാല്‍വന്‍ദിയുടേതാണ് ഈ പ്രതികരണം. 'അവര്‍ അറിഞ്ഞിരിക്കട്ടെ, ഈ വ്യവസായത്തിന് നമ്മുടെ രാജ്യത്ത് വേരുകളുണ്ട്. ഇതിന്റെ വേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആണവ വ്യവസായത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത് ഇതാദ്യമല്ല' -ബെഹ്‌റൂസ് കമാല്‍വന്‍ദിയെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News