'ബ്ലസ്സിങ്‌സ് ഓഫ് വിക്ടറി' എന്നുപേരിട്ട ആക്രമണം പക വീട്ടാന്‍ പൊറുതി മുട്ടി; യുഎസ് ബോംബിങ്ങിന് പ്രതീകാത്മക മറുപടിയെന്ന് ന്യായീകരണം; ഖത്തറിലേക്കും ഇറാഖിലേക്കും റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തൊടുത്തുവിട്ടത് 10 ഹ്രസ്വ ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍; ആക്രമണം മുന്‍കൂട്ടി ഖത്തറിനെ അറിയിച്ചെന്നും അവകാശവാദം

ബ്ലസ്സിങ്‌സ് ഓഫ് വിക്ടറി' എന്നുപേരിട്ട ആക്രമണം പക വീട്ടാന്‍ പൊറുതി മുട്ടി

Update: 2025-06-23 18:43 GMT

ദോഹ: ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് തങ്ങളുടെ സുപ്രധാന ആണവ കേന്ദ്രങ്ങളെ ആക്രമിച്ച അമേരിക്കയോട് പക വീട്ടാന്‍ ലക്ഷ്യമിട്ട് ഇറാന്‍ ഖത്തറിലെയും ഇറാഖിലെയും രണ്ടു യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരേ മിസൈലാക്രണം നടത്തി. 10 മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദോഹയിലെ അല്‍ ഉദൈദ് സൈനിക താവളമാണ് ഖത്തറില്‍ ലക്ഷ്യമിട്ടത്. അവിടെ പതിനായിരത്തിലേറേ യുഎസ് സൈനികരും, 100 വിമാനങ്ങളും, തന്ത്രപ്രധാന ബോംബറുകളും, ടാങ്കുകളും ഉണ്ട്. ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സജ്ജമായ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ ചെറുത്തു. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. ദോഹയിലെ ആകാശത്ത് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി മലയാളികള്‍ പറഞ്ഞു. പേട്രിയട്ട് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ആക്രമണം ചെറുത്തത്.

സ്ഥിതിഗതികള്‍ വിലയിരുത്താനും ഭാവി നടപടികള്‍ തീരുമാനിക്കാനും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ അടിയന്തര യോഗം വിളിച്ചുകൂട്ടി. ആക്രമണത്തിന് പിന്നാലെ ഖത്തറും യുഎഇയും, കുവൈറ്റും, ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ഇത് ബാധിക്കും. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വ്യോമപാത അടച്ചതിന് പിന്നാലെ എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങി.

യുഎസ് താവളങ്ങള്‍ക്ക് നേരേ മിസൈലുകള്‍ തൊടുത്തുവിട്ടത് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ആക്രമിച്ചിട്ട് സുഖമായി രക്ഷപ്പെട്ടുപോകുന്ന കാലം കഴിഞ്ഞെന്ന് ഇറാന്‍ സേനാ വക്താവ് മുന്നറിയിപ്പ് നല്‍കി.

അല്‍ഉദൈദദ് സൈനിക താവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ടത് ഹ്രസ്വ ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു.

ആക്രമണം ഖത്തറുമായുളള ഏകോപനത്തോടെ ?

ജീവഹാനി ഒഴിവാക്കാന്‍ തങ്ങള്‍ മുന്‍കൂറായി ഖത്തറിന് ആക്രമണമുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യുഎസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഖത്തര്‍ അധികൃതരുമായുള്ള ഏകോപനത്തോടെയെന്നും ഇറാനിയന്‍ കേന്ദ്രങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. യുഎസിന്റെ ബോംബിങ്ങിന് പ്രതീകാത്മകമായ മറുപടി നല്‍കാനാണ് ലക്ഷ്യമിട്ടത്. 'വിജയത്തിന്റെ അനുഗ്രഹം' (ഒ അബു അബ്്ദുള്ള) എന്ന് പേരിട്ടായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണങ്ങള്‍.

ഖത്തറില്‍ 19 യുഎസ് സൈനിക താവളങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും വലുത് അല്‍ ഉദെയ്ദാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും വ്യോമ ഓപ്പറേഷനുകള്‍ക്കായുള്ള പ്രധാന താവളമാണ്.

രാജ്യത്തെ പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്ത് വ്യോമപാത താല്‍ക്കാലികമായി അടയ്ക്കുകയാണെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത സ്ഥലങ്ങള്‍ തേടാന്‍ തങ്ങളുടെ പൗരന്മാരോട് യുകെ, യുഎസ് ഏംബസികള്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഉത്തരവ്. ഖത്തറില്‍ 19 യുഎസ് സൈനിക താവളങ്ങളുളള പശ്ചാത്തലത്തില്‍ അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം വീട്ടാന്‍ ഇറാന്‍ മുതിരുമെന്ന ആശങ്കയിലായിരുന്നു മുന്‍കരുതല്‍. ഇറാന്റെ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. യുഎസ് താവളങ്ങളെ ഇറാന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്‍്റ് ഡൊണള്‍ഡ് ട്രംപ് കൂടിയാലോചനകള്‍ക്കായി സിറ്റ്വേഷന്‍ റൂമിലെത്തി.

ഇറാന്റെ ഭീഷണി

ഇറാനില്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് യുഎസും, ഇസ്രയേലും, യുകെയും, ഫ്രാന്‍സും, രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടറും ആയിരിക്കും പൂര്‍ണ ഉത്തരവാദികളെന്ന് ഇറാന്‍. നിരപരാധികളായ ഇറാനിലെ സാധാരണക്കാരുടെ മരണത്തിന് പൂര്‍ണ ഉത്തരവാദിത്വം ഇക്കൂട്ടര്‍ക്കാണ്.

ഇസ്രയേലുമായുളള യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കാമെന്നാണ് ഇറാന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യുദ്ധത്തിന് അമേരിക്ക നേരിട്ട് വില തരേണ്ടി വരുമെന്നും മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ സി എന്‍ എന്നിനോട് പറഞ്ഞു. യുദ്ധം തുടരാനുള്ള ഇറാന്റെ തയ്യാറെടുപ്പുകള്‍ അളക്കാന്‍ വേണ്ടിയാണ് പോരാട്ടം അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ വന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇറാന്‍ തലയ്ക്ക് മീതേ തൂങ്ങുന്ന ഭീഷണിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി ഉയര്‍ന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് ഇറാനിലെ മൂന്നു ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ക്കുകയും, ഓപ്പറേഷന്‍ വന്‍വിജയമാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഇറാന്‍ ഭരണകൂടം ഭീഷണിയുടെ ഭാഷയാണ് മുഴക്കുന്നത്. 50,000 അമേരിക്കന്‍ പട്ടാളക്കാരുടെ ശവപെട്ടികള്‍ വാഷിങ്ടണിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

റഷ്യയുടെ വിമര്‍ശനം

ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിന്‍ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ മോസ്‌കോ ശ്രമിക്കുകയാണെന്നും ചര്‍ച്ചക്കിടെ പുട്ടിന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയോടു പറഞ്ഞതായാണ് വിവരം. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മോസ്‌കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യയെ വിരട്ടി ട്രംപ്

ഇറാന് ആണവായുധങ്ങള്‍ നല്‍കാന്‍ മറ്റുരാജ്യങ്ങള്‍ തയ്യാറെടുക്കുകയാണെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ സാമൂഹിക മാധ്യമ കുറിപ്പാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെദ് വദേവ് തന്നെയാണോ ഈ പരാമര്‍ശം നടത്തിയതെന്ന് തനിക്ക് ഉടനെ അറിയണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആണവായുധം എന്ന വാക്ക് നിസ്സാരമായി കൈകാര്യം ചെയ്യാനാവില്ല. പുടിന്‍ അതുകൊണ്ടാണ് ബോസായി ഇരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു- ട്രംപ് കുറിച്ചു.

എവിന്‍ ജയിലിലെ വ്യോമാക്രമണത്തെ അപലപിച്ച് ഫ്രാന്‍സ്

ഇറാനിലെ എവിന്‍ ജയിലിന് നേരേയുളള ഇസ്രയേല്‍ ആക്രമണത്തെ ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ഷാ നോല്‍ ബാരോ അപലപിച്ചു. രണ്ടുഫ്രഞ്ച് പൗരന്മാര്‍ ആ സമയത്ത് ജയില്‍ വളപ്പിലുണ്ടായിരുന്നു എന്നതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്.


Tags:    

Similar News