വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് മിസൈലുകള്‍ തൊടുത്ത് ഇറാനും ഇസ്രയേലും; തങ്ങള്‍ ധാരണ തെറ്റിച്ചെന്ന ഇസ്രയേല്‍ ആരോപണം നുണയെന്ന് ഇറാന്‍; രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ അയച്ചെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍; ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ചീട്ടുകൊട്ടാരം പോലെ വീഴുമോ?

വെടിനിര്‍ത്തല്‍ പൊളിഞ്ഞു?

Update: 2025-06-24 11:35 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കായി ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ മണിക്കൂറുകള്‍ക്കം തകര്‍ന്നെന്ന് ആശങ്ക. ഏറ്റുമുട്ടല്‍ അവസാനിക്കുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കി കൊണ്ട് ഇന്നുരാവിലെ ഇറാന്‍ രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ അയച്ചെന്നും അതുചെറുത്തെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ടെഹ്‌റാന്റെ ഹൃദയഭൂമിയില്‍ തന്നെ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തങ്ങള്‍ അത് ലംഘിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. ഇന്നുരാവിലെ ബീര്‍ഷേബയിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മിസൈല്‍ പതിച്ച നാലുപേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 ദിവസത്തെ യുദ്ധത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇറാന് ഏറ്റവുമധികം നഷ്ടമുണ്ടാക്കി കൊണ്ട് 9 പേര്‍ കൊല്ലപ്പെട്ടത്. ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരേ ഇറാന്‍ മിസൈലുകള്‍ തൊടുത്തതോടെയാണ് ട്രംപ് വെടിനിര്‍ത്തലിനായി മുന്‍കൈയെടുത്തത്.

ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തിന് എതിരായ ആക്രമണം, തങ്ങളുടെ അയല്‍ക്കാര്‍ക്ക് എതിരെയല്ല, മറിച്ച് സ്വയം പ്രതിരോധത്തിന് വേണ്ടി ആയിരുന്നു എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി ന്യായീകരിച്ചത്. സ്വയം ചെറുത്തുനില്‍പ്പിനുള്ള അവകാശം മാത്രമാണ് തങ്ങള്‍ വിനിയോഗിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്്മാനെ, അരാഗ്ചി അറിയിച്ചു. ഞായറാഴ്ച ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ യുഎസ് വ്യോമ താവളം ആക്രമിച്ചത്.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ ആരോപിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, രാവിലെ 9 മണിക്കും മൂന്നുഘട്ടങ്ങളിലായി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈനിക വക്താവ് അറിയിച്ചു.

ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സഹകരണം തേടി രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി. ഐ എ ഇ എയുമായി സഹകരണം പുനരാരംഭിച്ചാല്‍ ടെഹ്‌റാന്റെ വിവാദ ആണവ പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് നയതന്ത്ര പരിഹാരം ആകുമെന്നും ഏജന്‍സി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.


Tags:    

Similar News