ഗുരുഗാം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ സംഗീതം മുഴങ്ങുമ്പോള്‍ എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ മറ്റ് ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു; അഹമ്മദാബാദിലെ ആകാശ ദുരത്തിന്റെ എട്ടാം നാള്‍ ആഘോഷം; സോഷ്യല്‍ മീഡിയാ ദൃശ്യങ്ങളില്‍ സജീവ ചര്‍ച്ച; ഖേദം അറിയിച്ച് വിമാന കമ്പനിയും; ആ പാര്‍ട്ടി ഒഴിവാക്കേണ്ടത് തന്നെ

Update: 2025-06-26 01:51 GMT

ന്യൂഡല്‍ഹി: ആ വിമാനം കത്തിയമര്‍ന്നപ്പോള്‍ കൊല്ലപ്പെട്ടത് 270 പേരാണ്. എയര്‍ഇന്ത്യയുടെ ദുരന്തത്തില്‍ നിന്നും ഇനിയും ഇരകള്‍ മുക്തമല്ല. ലോകം മുഴുവന്‍ ചര്‍ച്ചകളിലാണ്. പക്ഷേ ഇതൊന്നും എയര്‍ഇന്ത്യയെ ബാധിക്കുന്നില്ല. എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സ് എന്നത് ഒരു സംയുക്ത സംരഭമാണ്. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്റ്റാറ്റ്‌സ് ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനം. ജൂണ്‍ 12 ന് തകര്‍ന്നുവീണ ബോയിംഗ് 787 ഡ്രീംലൈനറിന്റെ അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് ലെഗിന്റെ ലോഡ് ഷീറ്റ് തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം ഈ സംയുക്ത സംരംഭത്തിനായിരുന്നു. ഇന്ത്യയിലെ വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കാര്‍ഗോ ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ നല്‍കുന്ന എയര്‍ഇന്ത്യയുടെ കൂടി നിയന്ത്രണത്തിലൂള്ള സ്ഥാപനം. ഇതിന്റെ ഓഫീസില്‍ നടന്ന പാര്‍ട്ടിയാണ് വിവാദമായി മാറുന്നത്.

ജൂണ്‍ 20 ന് സ്ഥാപനത്തിന്റെ ഗുരുഗാം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ സംഗീതം മുഴങ്ങുമ്പോള്‍ എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ മറ്റ് ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി പറയുന്ന ദൃശ്യങ്ങള്‍ വൈറലാണ്. ഇരകളുടെ ഭൗതിക ശരീരം തിരിച്ചറിയുന്ന നടപടികള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഈ ആഘോഷമെന്നാണ് സോഷ്യല്ഡ മീഡിയയിലെ കുറ്റപ്പെടുത്തല്‍. 'അവര്‍ക്ക് എങ്ങനെ കഴിയും? നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കില്‍ പോലും. അത് മാറ്റിവയ്ക്കാമായിരുന്നു',എന്നാണ് ഉയരുന്ന പൊതു വികാരം. ഇതോടെ ഔദ്യോഗികമായി എയര്‍ ഇന്ത്യ വിശദീകരണവും നല്‍കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സിന് അറിയാം, അത് നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണമായും സന്ദര്‍ഭത്തിന് പുറത്താണ്. എന്നിരുന്നാലും, ഇത് ഉണ്ടാക്കിയേക്കാവുന്ന വൈകാരിക അസ്വസ്ഥതകളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നാണ് പറയുന്നത്.

നേരത്തെ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) നടപടികള്‍ കടുപ്പിച്ചിരുന്നു. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നിര്‍ദേശം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെയുള്ള ആഭ്യന്തര നടപടികള്‍ വേഗത്തിലാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഇക്കാലയളവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം, ലൈസന്‍സിങ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരമായി ഗുരുതരമായ പ്രശ്നങ്ങള്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ എടുക്കാത്തത് ആശങ്ക ഉണ്ടാക്കുന്നതാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതായിരിക്കും എന്നും എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ പറഞ്ഞിട്ടുണ്ട്.

അഹമ്മദാബാദില്‍ തകര്‍ന്നുവീണ ഡ്രീംലൈനര്‍ വിമാനത്തിന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ നേരത്തെ അറിയിച്ചിരുന്നു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ നല്ല രീതിയില്‍ പരിപാലിക്കപ്പെട്ടിരുന്നു. 2023 ജൂണിലാണ് അവസാനമായി പ്രധാന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇടത് എഞ്ചിന് സര്‍വീസിങ് നടത്തിയിരുന്നു. ചട്ടപ്രകാരം അടുത്ത സമ?ഗ്ര പരിശോധന ഈ വര്‍ഷം ഡിസംബറിലായിരുന്നു. വിമാനം നന്നായി പരിപാലിക്കപ്പെട്ടിരുന്നു. അവസാനത്തെ പ്രധാന പരിശോധന 2023 ജൂണില്‍ നടത്തി. അടുത്തത് ഈ ഡിസംബറിലും ഷെഡ്യൂള്‍ ചെയ്തിരുന്നു. വലത് എഞ്ചിന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നന്നാക്കി, ഇടത് എഞ്ചിന്‍ ഏപ്രിലില്‍ പരിശോധിച്ചു. വിമാനവും എഞ്ചിനുകളും പതിവായി നിരീക്ഷിച്ചു, പറക്കുന്നതിന് മുമ്പ് ഒരു പ്രശ്നവും കാണിച്ചില്ല -സിഇഒ പറഞ്ഞു. ധാരാളം ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെട്ട എഐ 171 വിമാനത്തിന് യാതൊരു തകരാറുമുണ്ടായിരുന്നില്ല. ബ്ലാക്ക് ബോക്സ്, വോയിസ് റെക്കൊര്‍ഡറുകള്‍ എന്നിവ പരിശോധിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. വിമാനങ്ങള്‍ക്ക് സുരക്ഷപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. വിമാനത്തിനുണ്ടായിരുന്നത് മികച്ച പൈലറ്റുമാരായിരുന്നു. ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്നതാണ്. സംഭവിച്ച ദുരന്തത്തില്‍ അഗാാധമായ ദുഃഖമുണ്ട്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ്. ദുരന്തത്തിന്റെ കാരണം മനസ്സിലാക്കാന്‍ അധികാരികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ മനസ്സിലാക്കാന്‍ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദ്ദേശപ്രകാരം, എയര്‍ലൈന്‍ തങ്ങളുടെ 33 ബോയിംഗ് 787 വിമാനങ്ങളില്‍ സമഗ്രമായ സുരക്ഷാ പരിശോധനകള്‍ നടത്തിവരികയാണെന്നും കാംബെല്‍ പറഞ്ഞു. ഇതുവരെ 26 വിമാനങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള വിമാനങ്ങള്‍ അറ്റകുറ്റപ്പണികളിലാണെന്നും സര്‍വീസ് ആരംഭിക്കുന്നതിനുമുമ്പ് അധിക പരിശോധനകള്‍ നടത്തുമെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. കാര്യമായ സുരക്ഷാ ആശങ്കകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കാംബെല്‍ പറഞ്ഞു. ഈ മാസം 12നാണ് അഹമ്മദാബാദില്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത്.

Tags:    

Similar News