പിടിവാശിയില്‍ വനംവകുപ്പ്; നടുറോഡില്‍ തണല്‍മരങ്ങള്‍; ജഹാനാബാദിലെ 100 കോടിയുടെ ഈ ഹൈവേ വികസനം കണ്ടാല്‍ ഗഡ്കരി എന്തു പറയും? 'മരണക്കെണി'യെന്ന് നാട്ടുകാര്‍

ഈ ഹൈവേ വികസനം കണ്ടാല്‍ ഗഡ്കരി എന്തു പറയും?

Update: 2025-06-30 13:18 GMT

പട്ന: റോഡരികിലെ തണല്‍മരങ്ങള്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ആ തണല്‍മരങ്ങള്‍ നടുറോഡില്‍ ആണെങ്കിലോ? നിരതെറ്റിയ തണല്‍മരങ്ങള്‍ റോഡിന് നടുവിലാകുമ്പോള്‍ കാര്യങ്ങള്‍ അത്ര രസമുണ്ടാകില്ലെന്ന് പറയുകയാണ് ജഹാനാബാദിലെ നാട്ടുകാര്‍.

ജില്ലാ ഭരണകൂടം 100 കോടി രൂപ മുടക്കി ഇവിടെ നിര്‍മിച്ച റോഡില്‍ യാത്ര ചെയ്യാനാകാത്ത ദുരവസ്ഥയിലാണ് ജനങ്ങള്‍. തലസ്ഥാനനഗരമായ പട്നയില്‍നിന്നു 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ജഹാനാബാദിലെ പട്ന-ഗയ മെയിന്‍ റോഡിന്റെ വികസനപ്രവര്‍ത്തനത്തിന് പിന്നാലെയാണ് പുതിയ പ്രശ്നം ഉടലെടുത്തത്.

എട്ടുകിലോമീറ്ററോളം ദൂരത്തില്‍ റോഡിന്റെ വശങ്ങളിലല്ല, റോഡിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. റോഡില്‍ മരങ്ങള്‍ നില്‍ക്കുന്നു എന്നതിനേക്കാള്‍, മരങ്ങളെ 'ബുദ്ധിമുട്ടിക്കാതെ' അതിനു ചുറ്റുമായി ടാര്‍ചെയ്ത് പോയിരിക്കുന്നു എന്നുവേണം പറയാന്‍. ജില്ലാ ഭരണകൂടവും വനംവകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ഇത്തരത്തില്‍ റോഡ് പണിയാന്‍ ഇടവരുത്തിയത് എന്നാണ് വിവരം.

ഹൈവേ വികസനത്തിനായി 100 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതിനുപിന്നാലെ ജില്ലാ ഭരണകൂടം വനംവകുപ്പിനെ സമീപിച്ചു. റോഡിന്റെ വീതി കൂട്ടുന്നതിനായി ലഭിച്ചിട്ടുള്ള സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റിത്തരണം എന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും വനംവകുപ്പ് നിരാകരിച്ചു. 14 ഹെക്ടര്‍ വനഭൂമി പകരമായി നല്‍കിയാല്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു വനംവകുപ്പിന്റെ മറുപടി.

എന്നാല്‍, ജില്ലാ ഭരണകൂടം വനംവകുപ്പിന്റെ ഈ അവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല, പകരം മറ്റൊരു വിചിത്ര തീരുമാനം കൈക്കൊണ്ടു. സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാതെ റോഡ് നിര്‍മിക്കുക. ഇരുകൂട്ടരുടെയും വാശിക്കുമുന്നില്‍ നട്ടംതിരിഞ്ഞ് നില്‍ക്കുകയാണ് ജഹാനാബാദിലെ ജനങ്ങള്‍. മരങ്ങള്‍ ഒരേവരിയിലല്ല നില്‍ക്കുന്നത്, അതുകൊണ്ടുതന്നെ ഗെയിം കളിക്കുന്നതുപോലെ വളഞ്ഞും പുളഞ്ഞും ഉദ്വേഗജനകമായ 'റൈഡുകള്‍' പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ ഈ റോഡിലൂടെ യാത്രചെയ്യാന്‍ കഴിയൂ, നാട്ടുകാര്‍ പറയുന്നു.

സാധാരണക്കാര്‍ ശരിക്കും പെട്ടിരിക്കുകയാണ് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ഇവിടെ ഒട്ടേറെ അപകടങ്ങള്‍ നടന്നുകഴിഞ്ഞു. 100 കോടി മുടക്കി നിര്‍മിച്ചിരിക്കുന്ന 'മരണക്കെണി'യാണ് ഈ റോഡ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒട്ടേറെ തവണ അറിയിച്ചിട്ടും എന്തെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Similar News