ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത? ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും; എല്ലാ മതങ്ങളിലും അത് ഉണ്ട്; ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല; ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം; സുരേഷ് ഗോപിയുടെ സിനിമാ വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി

ജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത?

Update: 2025-06-30 10:35 GMT

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായി സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ജെഎസ്‌കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' വിവാദത്തിലാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവര്‍ക്ക് ജാനകി എന്ന പേര് നല്‍കുന്നതില്‍ എന്ത് പ്രശ്‌നം എന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി വ്യക്തമാക്കി.

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവില്‍ നല്‍കിയ കാരണങ്ങള്‍ക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം. കോടതിയോട് സിനിമ കാണാന്‍ ആവശ്യപ്പെട്ട് നിര്‍മാതാകള്‍ രംഗത്തെത്തി. എന്നാല്‍ സിനിമ കാണേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്.

എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയല്‍ നില്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകള്‍ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേര്‍ന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാന്‍ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.കോടതി ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി

പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കഴിഞ്ഞ ദിവസവും ഹര്‍ജി പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. മതത്തെ ബാധിക്കുന്നതാണ് സിനിമയുടെ തലക്കെട്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചില്ല. ജാനകി, ഗീത തുടങ്ങിയ പേരുകള്‍ പൊതുവായി ഉപയോഗിക്കുന്നതാണെന്നും ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നല്‍കാം എന്നാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

നിര്‍മ്മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന റിവൈസിംഗ് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിഭാഷക വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള.

Tags:    

Similar News