പുരുഷന്‍മാര്‍ വിവാഹം കഴിച്ച് താമസിച്ചത് ഭാര്യമാരുടെ വീടുകളില്‍; സ്ത്രീകളുടെ ശവകുടീരങ്ങളില്‍ വിലയേറിയ ആഭരണങ്ങള്‍; ഇവിടം ഭരിച്ചിരുന്നത് സ്ത്രീകള്‍; തെക്കന്‍ തുര്‍ക്കിയില്‍ കണ്ടെത്തിയ ഒമ്പതിനായിരം വര്‍ഷം പഴക്കമുള്ള നാഗരിക സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകള്‍ പറയുന്നത്

തുര്‍ക്കിയില്‍ കണ്ടെത്തിയ ഒമ്പതിനായിരം വര്‍ഷം പഴക്കമുള്ള നാഗരിക സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകള്‍ പറയുന്നത്

Update: 2025-06-30 11:22 GMT

അങ്കാറ: തുര്‍ക്കിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മറഞ്ഞിരിക്കുന്ന ഒരു പുരാതന നഗരം കണ്ടെത്തിയിരിക്കുന്നു. കൂടാതെ ഇവിടെ ഭരിച്ചിരുന്നത് പുരുഷന്‍മാരല്ല സ്ത്രീകളാണ് എന്നത് സംബന്ധിച്ചും നിരവധി തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. ഒമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ നാഗരിക സംസ്‌ക്കാരം നിലനിന്നിരുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.

തെക്കന്‍ തുര്‍ക്കിയില്‍ നന്നായി പരിരക്ഷിച്ചിരിക്കുന്ന കാറ്റല്‍ഹോയുക്കിലെ 400 ഓളം അസ്ഥികൂടങ്ങളില്‍ നിന്നാണ് ഗവേഷകര്‍ അവയുടെ ഡി.എന്‍.എ വിശകലനം ചെയ്ത് പഠനം നടത്തിയിരിക്കുന്നത്. അക്കാലത്ത് സമൂഹത്തിലും ഭരണത്തിലും എല്ലാം തന്നെ സ്ത്രീകള്‍ക്കായിരുന്നു മുന്‍ഗണന എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബി.സി 7100 മുതലുള്ള ചെളി കൊണ്ടും ഇഷ്ടിക കൊണ്ടും നിര്‍മ്മിച്ച വീടുകളാണ് ഇവിടെയുളളത്. കൂടാതെ ദേവതകളുടെ രൂപമുളള പ്രതിമകളും ഇവിടെ കാണാന്‍ കഴിയും.

ഈ സ്ഥലം ഏറെ നിഗൂഢതയും അത്ഭുതവും സൃഷ്ടിക്കുന്ന ഒരു മേഖലയാണ്. അസ്ഥികൂടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസിലാക്കിയ ഒരു കാര്യം ഇവിടെ പുരുഷന്‍മാരേക്കാള്‍ എണ്ണത്തില്‍ കൂടുതലായി ഉള്ളത് സ്ത്രീകളാണ് എന്നാണ്. മുപ്പത്തിരണ്ടിലധികം ഏക്കര്‍ സ്ഥലത്താണ് ഈ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്. ഒരു കാലത്ത് ഇവിടെ വിശാലമായ വീടുകള്‍, വിപുലമായ കലാസൃഷ്ടികള്‍ എന്നിവ കൊണ്ട് അനുഗൃഹീതമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന പര്യവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഈ കണ്ടെത്തലുകള്‍ പുറത്തു വരുന്നത്. 35 വീടുകല്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പര്യവേഷണം നടന്നത്തിയത്. ഇവിടെ കണ്ടെത്തിയ 130 ല്‍ അധികം ആളുകളുടെ അസ്ഥിയില്‍ നിന്നാണ് ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്. സ്ത്രീകളെയും അവരുടെ പെണ്‍മക്കളെയും സ്ഥിരമായി ഒരേ സ്ഥലത്താണ് അടക്കം ചെയ്തിരുന്നതെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ പുരുഷന്‍മാരെ വേറേ സ്ഥലങ്ങളിലാണ് സംസ്‌ക്കരിച്ചിരുന്നത്.

ഇതില്‍ നിന്ന് മനസിലാക്കിയ പ്രധാനപ്പെട്ട കാര്യം ഈ സമൂഹത്തിലെ പുരുഷന്‍മാര്‍ വിവാഹം കഴിച്ച് ഭാര്യമാരുടെ വീടുകളില്‍ തന്നെ കഴിഞ്ഞിരുന്നു എന്നതാണ്. സ്ത്രീകളുടെ ശവകുടീരങ്ങളില്‍ നിന്നും വിലയേറിയ ആഭരണങ്ങളും ഉപകരണങ്ങളും പുരുഷന്‍മാരുടെ ശവകുടീരങ്ങളിലേക്കാള്‍ ഉണ്ടായിരുന്നു എന്നതും ഇവിടം സ്ത്രീമേധാവിത്വമുളള ഒരു മേഖലയായിരുന്നു എന്നതിന് തെളിവാണ്. ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞരും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അക്കാലത്ത് തുര്‍ക്കിയില്‍ മാത്രമല്ല ലോകത്തെ മറ്റ് പല രാജ്യങ്ങളിലും സ്ത്രീകളുടെ ആധിപത്യമാണ് നിലനിന്നിരുന്നത് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News