സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ആശ്വാസം; കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളി; കീഴ് കോടതി വിധി ശരിവെച്ചു സുപ്രീം കോടതി; ശിക്ഷ പൂര്‍ത്തിയാകുന്നതോടെ നാട്ടിലേക്ക് മടങ്ങാം

Update: 2025-09-21 17:04 GMT

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ആശ്വാസവിധി. കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരെ ഇനി മറ്റു നിയമനടപടികള്‍ ഒന്നും ഉണ്ടാകുകയില്ല. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങാം

കീഴ്ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയതോടെ, റഹീമിന്റെ 20 വര്‍ഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മെയ് മാസത്തില്‍ ഈ ശിക്ഷാകാലാവധി പൂര്‍ത്തിയാകും. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ റഹീമിന് ജയില്‍മോചിതനായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് വിവരം.

മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയില്‍ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള ഈ വധശിക്ഷ ഒഴിവായത് ഒരു വര്‍ഷം മുന്‍പാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ സമാഹരിച്ച 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം (നഷ്ടപരിഹാരം) നല്‍കിയതോടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നല്‍കിയത്.

സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.

Similar News