ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കാത്തതും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാതിരിക്കാനുള്ള ന്യായങ്ങള്‍ രണ്ടെണ്ണം; അപകീര്‍ത്തി കേസിന് ഷാഫി നേരിട്ടിറങ്ങുമോ?

Update: 2025-10-02 04:24 GMT

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പാലക്കാട് നോര്‍ത്ത് പൊലീസ്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. മറ്റൊരാള്‍ പരാതിക്കാരനായ സാഹചര്യത്തിലാണ് ഇത്.

പാലക്കാട് എഎസ്പിക്കാണ് നോര്‍ത്ത് സിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതായത് കോടതിയുടെ അനുമതിയുണ്ടെങ്കിലേ കേസെടുക്കാന്‍ കഴിയൂവെന്നാണ് നിലപാട്. ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം. ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ഈ സാഹചര്യത്തില്‍ പരാതിക്കാരന്റെ അടുത്ത നടപടി നിര്‍ണ്ണായകമാകും. ഷാഫി പറമ്പില്‍ പോലീസില്‍ കേസ് കൊടുക്കില്ലെന്നാണ് സൂചന.

വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു. സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ സതീശന്‍ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പ്രതികരിച്ചു. അതിനിടെ സുരേഷ് ബാബുവിനെതിരെ മാനനഷ്ട കേസ് കൊടുക്കുന്നത് ഷാഫി പറമ്പില്‍ പരിഗണിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്ന് പറഞ്ഞ സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് വിളിക്കുമെന്നും ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍- ''നേതാക്കള്‍ പേടിക്കുന്നത് വേറെയൊന്നും കൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എം.എല്‍.എ ആക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന ഷാഫി പറമ്പിലാണ്. രാഹുല്‍ രാജി?വെക്കണം എന്ന് പറയാന്‍ ഷാഫി പറമ്പില്‍ തയാറാകുമോ? തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തില്‍ കൂട്ടുകച്ചവടമാണ്. ഇവനെക്കാള്‍ കൂടുതല്‍, ചില ആളുകളെ കാണുമ്പോള്‍ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല.

സത്യം പറഞ്ഞാല്‍ അതിശയം തോന്നുകയാണ്. ഒരാളെ നന്നായി കണ്ടാല്‍ ഹെഡ്മാഷ്, ബംഗളൂരുവിലേക്ക് ട്രിപ്പടിക്കുകയല്ലേയെന്നാണ് ചോദിക്കുന്നത്. അപ്പോള്‍ പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാഷിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയെല്ലാവരും. അതുകൊണ്ടാണ് ഇയാള്‍ക്കെതിരെ അക്ഷരം മിണ്ടാത്തത്. വി.ഡി. സതീശന്‍ പുറത്താക്കിയെന്ന് പറയാന്‍ ഒരു പ്രധാന കാരണമുണ്ട്. അത് ഞങ്ങള്‍ പിന്നെ വെളിപ്പെടുത്താം. കേറിക്കേറി മുറത്തില്‍ക്കയറി കൊത്തിയെന്നാണ് കേള്‍ക്കുന്നത്.'' -സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞത് ഇങ്ങനെയാണ്.

ഇ.എന്‍ സുരേഷ് ബാബു തനിക്കെതിരെ നടത്തിയത് അധിക്ഷേപമാണെന്നും മറുപടി അര്‍ഹിക്കാത്തതാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

Tags:    

Similar News