തീവ്രവാദികള്‍ നിരവധി പള്ളികള്‍ കത്തിക്കുകയും മുപ്പതോളം പേരുടെ തലയറുത്തു; തോക്കുധാരികളുടെ ഭീകരത ആഘോഷമാക്കുന്ന തീവ്രവാദം; മൊസാംബിക്കില്‍ അഴിഞ്ഞാടി ഐഎസ് ഭീകരര്‍; 20 ചിത്രമുള്ള ആല്‍ബം കൊടും ക്രൂരന്മാരുടെ മാനസിക വൈകൃതത്തിന് തെളിവ്

Update: 2025-10-09 04:41 GMT

മൊസാംബിക്കില്‍ അഴിഞ്ഞാടി ഐഎസ് ഭീകരര്‍. തീവ്രവാദികള്‍ നിരവധി പള്ളികള്‍ കത്തിക്കുകയും മുപ്പതോളം പേരുടെ തലയറുത്ത് കൊല്ലുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് അക്രമങ്ങള്‍ തുടരുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരാണ് ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസാംബിക് ഘടകം ഈ ആഴ്ച 20 ചിത്രങ്ങളുള്ള ഒരു ആല്‍ബം പുറത്തിറക്കിയിരുന്നു.

ഈ ചിത്രങ്ങളില്‍ ഐ.എസ് ഭീകരര്‍ ആളുകളുടെ തലയറുക്കുന്നതിന്റെയും വെടിവെച്ചു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. കാബോ ഡെല്‍ഗാഡോ, നമ്പുല പ്രവിശ്യകളില്‍ ഈ സംഘം രൂക്ഷമായ രീതിയിലാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവിടെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരെ ആക്രമണത്തില്‍ അവര്‍ പള്ളികളും വീടുകളും തീവച്ചു. സെപ്റ്റംബര്‍ അവസാന വാരത്തില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം മൊസാംബിക്കിലെ ഐ.എസ് ഘടകം ഏറ്റെടുത്തിരുന്നു. നൂറോളം വീടുകളും അഞ്ച് പള്ളികളും കത്തിനശിച്ചു.

രാത്രിയില്‍ തന്റെ അയല്‍പക്കത്ത് അതിക്രമിച്ചു കയറിയ തോക്കുധാരികള്‍ നാലുപേരെ കൊല്ലുകയും ഒരു സ്ത്രീയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ നാല് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. മൊസാംബിക്ക് റുവാണ്ടയുമായുള്ള പുതുക്കിയ പ്രതിരോധ സഖ്യത്തിലൂടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഭീകരര്‍ ആക്രമിച്ച പ്രദേശങ്ങളിലൊന്നായ മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ റുവാണ്ടയുടെ സൈനിക സാന്നിധ്യം വ്യാപിപ്പിക്കുന്നതിനുള്ള ഒരു കരാറില്‍ ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. 2021 മുതല്‍ മൊസാംബിക്കില്‍ ഏകദേശം 1,000 റുവാണ്ടന്‍ പ്രതിരോധ സേന സൈനികരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കലാപത്തെ ചെറുക്കാന്‍ ഏറെ സഹായകരമാണ്.പ്രകൃതി വാതക നിക്ഷേപങ്ങള്‍ കൊണ്ട് സമ്പന്നമായ മേഖലയാണ് മൊസാംബിക്ക്. എന്നാല്‍ ഐസ് തീവ്രവാദികളുടെ പ്രവര്‍ത്തനം രാജ്യത്തെ താറുമാറാക്കിയിട്ടുണ്ട്. ഐ.എസ് ഭീകരര്‍ കഴിഞ്ഞ പത്തു വര്‍ഷമായിട്ടാണ് ഇവിടെ പ്രവര്‍ത്തനം ശക്തമാക്കിയത്. 2017 ലാണ് ആദ്യമായി ഇവര്‍ ശക്തമായ തോതിലുള്ള ആക്രമണം നടത്തിയത്. 2019 ല്‍ പാല്‍മ പട്ടണത്തില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.

വിവിധ അന്താരാഷ്ട്ര സംഘടനകള്‍ മൊസാംബിക്കിലേക്ക വിദേശികള്‍ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടീഷ് പൗരന്‍മാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന.

Similar News