സംസ്ഥാന താല്പര്യങ്ങള്‍ ബലികഴിക്കുന്നതും സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതുമെന്ന് ജനയുഗം; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചെന്ന് വാര്‍ത്ത നല്‍കി സിപിഐയുടെ മുഖപത്രം; വാര്‍ത്ത മൂക്കി ജന്മഭൂമിയും ദേശാഭിമാനിയും

Update: 2025-10-24 07:13 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ച വാര്‍ത്ത മുക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയും സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയും. പദ്ധതിയില്‍ ഒപ്പുവച്ച വാര്‍ത്ത ഇടതുമുന്നണി സര്‍ക്കാറില്‍ ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം ജനയുഗം നല്‍കിയിപ്പോള്‍ ഇതെക്കുറിച്ച് ഒറ്റവരിപോലും ജന്മഭൂമിയിലും ദേശാഭിമാനിയിലും ഇല്ലെന്നതാണ് ശ്രദ്ധേയം. ദേശാഭിമാനിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു വിവരം പോലും ഇല്ല. സംസ്ഥാന താല്പര്യങ്ങള്‍ ബലികഴിക്കുന്നതും സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതുമാണ് പദ്ധതിയെന്നാണ് ജനയുഗം വിശദീകരിക്കുന്നത്.

അതേസമയം, കടുത്ത എതിര്‍പ്പറിയിച്ചിട്ടും പദ്ധതിയില്‍ കേന്ദ്രവുമായി ഒപ്പിട്ടതില്‍ സിപിഐക്ക് കടുത്ത അമര്‍ഷം ഉണ്ട്. ഇന്നലെ രാത്രിയാണ് ഒപ്പുവെച്ച വിവരം മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. മാധ്യമങ്ങളിലൂടെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ ഒപ്പുവെച്ച വിവരം അറിഞ്ഞതെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞത്. സിപിഐയുടെ എതിര്‍പ്പിനെ വാര്‍ത്തയില്‍ വിശദീകരിക്കുന്നത് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് നിലനില്‍ക്കുന്നുവെന്നാണ്.

മന്ത്രിസഭായോഗത്തില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് ഉള്‍പ്പെടെ മറികടന്നാണ് പദ്ധതിയില്‍ ഒപ്പുവച്ചത്. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഉള്‍പ്പെടെ കണ്ടിരുന്നു.

ശാസ്ത്രബോധവും യുക്തി ചിന്തയും മാറ്റിവച്ച് കെട്ടുകഥകള്‍ക്കും മറ്റും പ്രാധാന്യം നല്‍കുന്നതാണ് എന്നതിനാല്‍ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് നിലനില്‍ക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ആര്‍ജിച്ച നേട്ടങ്ങള്‍ള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും രണ്ട് തട്ടുകളായി തിരിക്കുമെന്നുള്ള ആശങ്കകളും ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നാണ് ജനയുഗം വാര്‍ത്തയില്‍ പറയുന്നത്.

പിഎം ശ്രീ സ്‌കൂള്‍ പദ്ധതി ആര്‍എസ്എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഐ ഇതിനെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1500 കോടി എസ്എസ്‌കെ ഫണ്ട് ഉടന്‍ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയില്‍ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തത്. ഇന്നത്തെ പാര്‍ട്ടി യോഗത്തിലും പദ്ധതിയെ എതിര്‍ക്കുമെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചിരുന്നു. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു.

കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

202223 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി പ്രകാരം സ്‌കൂളുകളുടെ സമഗ്രമായ വികസനം, സ്‌പോര്‍ട്‌സ്, സയന്‍സ്, ഐസിടി, ആര്‍ട്‌സ് എന്നിവയ്ക്കുള്ള പ്രോത്സാഹനം, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ഔട്ട്‌ഡോര്‍ കളി സാമഗ്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, സയന്‍സ് സര്‍ക്കിളുകള്‍, ഗണിത സര്‍ക്കിളുകള്‍, സംഗീതം, നൃത്ത സര്‍ക്കിളുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. മാറി കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാര്യങ്ങള്‍ പ്ലാസ്റ്റിക് വിമുക്തം, ജലസംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News