ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍; സ്ഥലവും കെട്ടിടങ്ങളും വാങ്ങി കൂട്ടി; ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്ത് എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നു

Update: 2025-10-26 05:35 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങി കൂട്ടിയെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഇതുസംബന്ധിച്ച രേഖകളും എസ്‌ഐടി പിടിച്ചെടുത്തു. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാടുകള്‍ക്കായി വിനിയോഗിച്ച പണം എവിടെനിന്നും കിട്ടിയെന്നതടക്കം എസ്‌ഐടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്കും നല്‍കിയിരുന്നു. രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതെന്നും എസ്‌ഐടി കണ്ടെത്തി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തിയിരുന്നു. ഈ സ്വര്‍ണം എവിടെനിന്ന് കിട്ടിയെന്ന് അറിയാന്‍ പരിശോധന നടത്തും. നിരവധി നിക്ഷേപം പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകള്‍ നടത്തിയെന്നും എസ്‌ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്‌ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു കവര്‍ന്നതെന്നു കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടക ബെള്ളാരിയിലെ ജ്വല്ലറിയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പിടിച്ചെടുത്തു. ഇയാളുടെ ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു 176 ഗ്രാം സ്വര്‍ണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവല്‍സ് ഉടമ ഗോവര്‍ധനു സ്വര്‍ണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ചെന്നൈയിലും ബെംഗളൂരുവിലും സംഘം പരിശോധന നടത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി അന്വേഷിക്കുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധന രാത്രി 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ഈ പരിശോധനയിലാണ് പോറ്റിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. ഇത്രയും വലിയ ഭൂമി ഇടപാടുകള്‍ പോറ്റി എങ്ങനെ നടത്തി, അതിനുള്ള സമ്പത്ത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യമാണ് നിലവില്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്.

പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ ശബരിമലയില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കുന്നുണ്ട്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ശനിയാഴ്ച രാത്രി ഒരു മണി വരെയോളം പോലീസ് സംഘം ചെന്നൈയില്‍, സ്മാര്‍ട്ട് ക്രിയേഷന്‍സിലും സമീപത്തുള്ള ഭാഗങ്ങളിലും ഉണ്ടായിരുന്നു. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണ്ണമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് കണ്ടെടുക്കേണ്ടത്. ചെമ്പുപാളിയില്‍ സ്വര്‍ണ്ണം പതിക്കുന്നതിനോ പൊതിയാന്‍ വേണ്ടിയോ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണ് ഈ 109 ഗ്രാം സ്വര്‍ണ്ണം. ദേവസ്വം ബോര്‍ഡിന്റെ അപ്പ്രൈസര്‍മാരെ ഉള്‍പ്പെടെ കൂട്ടിയാണ് പോലീസ് സംഘം ഈ പരിശോധനക്കെത്തിയത്. ഈ സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. അന്വേഷണ സംഘം ഓരോ നീക്കങ്ങളും വളരെ രഹസ്യമായാണ് നടത്തുന്നത്.

പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ തെളിവെടുപ്പ് തുടരുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍ നിന്ന് പണിക്കൂലിയായി വാങ്ങിയ 106 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള തിരക്കിട്ട നടപടികളുമായി മുന്നോട്ടുപോവുകയാണ് എസ്‌ഐടി. ഇന്നലെ രാത്രി ഏറെ വൈകിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധനകള്‍ നടന്നിരുന്നു. പരമാവധി തെളിവുശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് ഇന്നലെ പരിശോധന നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരുമെന്നാണ് വിവരം.

Tags:    

Similar News