മട്ടന്‍ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയ ഗോവിന്ദച്ചാമി! ഒരു കെട്ട് ബീഡിക്ക് 200 രൂപ.. കഞ്ചാവ് ബീഡിക്ക് 500ഉം; പണമിടപാട് ഓണ്‍ലൈനായി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് 'ഒന്നിനും ദാരിദ്രമില്ല'! അതിദാരിദ്രമില്ലാ കേരളത്തില്‍ തടവറയും ഫൈവ് സ്റ്റാര്‍; ഗോപകുമാറിന് വെള്ളിയാഴ്ച ജയില്‍ മോചനമില്ല; പുതുക്കാട്ടെ കാപ്പാ പ്രതി അകത്തു തുടരും

Update: 2025-11-02 03:22 GMT

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ ഒന്നാംബ്ലോക്ക് 15-ാം സെല്ലിലെ കാപ്പ തടവുകാരന്‍ സ്ത്രീയെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം ചര്‍ച്ചയാക്കുന്നതും ജയിലുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍. ഫോണ്‍സംഭാഷണം റെക്കോഡ് ചെയ്ത് സ്ത്രീ പോലീസിനും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സെല്ലില്‍ ഗോപകുമാര്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സഞ്ചിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സിംകാര്‍ഡ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. എങ്ങനെയാണ് ആരും കാണാതെ ഫോണ്‍ ജയിലില്‍ എത്തിയതെന്നതാണ് ഉയരുന്ന ചോദ്യം. പല തടവുകാരുടെ കൈയ്യിലും മൊബൈലുണ്ടെന്നതാണ് വസ്തുത.

തൃശ്ശൂര്‍ പുതുക്കാട് കല്ലൂരിലെ താഴെക്കാട്ടില്‍ ഗോപകുമാറിന് (45) എതിരെയാണ് ആക്ഷേപമുയര്‍ന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ഗോപകുമാറിനെ അതിസുരക്ഷയുള്ള 10-ാം ബ്ലോക്കിലേക്ക് മാറ്റി. ഗോപകുമാര്‍ ജയിലില്‍നിന്ന് പലരെയും ഫോണില്‍ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി കണ്ടെത്തി. ജയിലില്‍ ലഹരി ഉപയോഗത്തിനാണത്രെ പണം ആവശ്യപ്പെടുന്നത്. ജയിലില്‍ ലഹരി എത്തുന്നുവെന്നതിന് സ്ഥിരീകരണമാണ് ഈ സംഭവം. കഴിഞ്ഞ മേയിലാണ് ഗോപകുമാര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വെള്ളിയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായിരുന്നു. പുതിയ കേസോടെ അതിലും ജാമ്യം എടുത്താലേ മോചനം സാധ്യമാകൂ. പുറത്തുള്ള സംഘത്തിന് പണം ഓണ്‍ലൈന്‍ വഴി നല്‍കിയാണ് ജയിലിനുള്ളില്‍ ലഹരി എത്തിക്കുന്നത്. ഇതിനാണ് സ്ത്രീയെ ഫോണ്‍ വിളിച്ച് സംഘാംഗത്തിന് പണമയക്കാന്‍ ആവശ്യപ്പെട്ടത്. യുവതി വിസമ്മതിച്ചപ്പോഴായിരുന്നു ഭീഷണി. അന്വേഷണത്തില്‍ ഗോപകുമാര്‍ പലവട്ടം ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനുശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന കര്‍ശനമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരിയും എത്തിക്കുന്നത് തുടരുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

മുന്‍ തടവുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ചില രാഷ്ട്രീയ തടവുകാരും ഏകോപനത്തിനുണ്ട്. ഇതുകൊണ്ട് തന്നെ ജയില്‍ അധികൃതര്‍ നിസ്സഹായരാണ്. വൈകുന്നേരം 6.30ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെയാണ് 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ ഗോപകുമാറിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന കവറില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. തൃശൂര്‍ സ്വദേശിയായ ഗോപകുമാര്‍ എന്ന പ്രതി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.ഇത് ജയിലിനകത്തെ ലഹരി ഉപയോഗത്തിനായി പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി പണം നല്‍കുക. പുറത്ത് പണം നല്‍കിയാല്‍ അകത്ത് ലഹരിമരുന്ന് ലഭിക്കുന്ന 'നെറ്റ്വര്‍ക്ക്' ഇവിടെ പ്രവര്‍ത്തിക്കുന്നതായി മുമ്പെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു ഇത് സ്ഥിരീകരിക്കുന്നതാണ് ഈ സംഭവം.

ഭീഷണിയെ തുടര്‍ന്ന് ആമ്പല്ലൂര്‍ സ്വദേശിയായ യുവതി ഫോണ്‍ വിളിയുടെ വിവരങ്ങള്‍ സഹിതം ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കി.വ്യാഴാഴ്ച രാത്രിയിലാണ് ഗോപകുമാര്‍ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പരാതിയെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം ജയില്‍ അധികൃതര്‍ നടത്തിയ അതീവ രഹസ്യ പരിശോധനയില്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. 'ജയില്‍ മതിലിനകത്ത് ലഹരി ലഭിക്കുന്നതിനായി, പുറത്തുള്ളവരുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇത് ജയിലിനകത്തെ ലഹരി ശൃംഖലയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നതാണ് വസ്തുത.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിരോധിത ലഹരി വസ്തുക്കള്‍ എറിഞ്ഞ് കൊടുക്കുന്ന സംഘം അടുത്തിടെ പിടിയിലായിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും വ്യാപക വില്‍പ്പന നടത്തുന്നതായാണ് ലഭിച്ച വിവരം. ഇവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ടായിരുന്നു. 400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം. ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാര്‍ക്കിടയില്‍ അകത്തുള്ള സംഘം വില്‍പ്പന നടത്തുമെന്നാണ് വിവരം. ഇതിന് പണം ഓണ്‍ലൈനായി പുറത്തുള്ളവര്‍ക്ക് കൊടുക്കണം.

ജയിലിനുള്ളില്‍ ഫോണ്‍ സൂക്ഷിക്കുന്ന ആളുകളുണ്ട്. അവര്‍ പുറത്തേക്ക് ആവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. സാധനവുമായി എത്തുന്ന സംഘം ആദ്യം ജയിലിനകത്തേക്ക് കല്ലെറിഞ്ഞ് സിഗ്‌നല്‍ നല്‍കും. പിന്നാലെ ഓര്‍ഡര്‍ ചെയ്ത ലിസ്റ്റിലെ വസ്തുക്കള്‍ അകത്തേക്ക് എറിഞ്ഞ് കൊടുക്കും. ഇങ്ങനെ സാധനമെത്തിക്കുന്ന ആള്‍ക്ക് 1000 രൂപ മുതല്‍ പ്രതിഫലം ലഭിക്കും. കൊലക്കേസിലെ പ്രതികളും, രാഷ്ട്രീയ ഗൂഢാലോചന കേസിലെ പ്രതികളുള്‍പ്പെടെയുള്ള സംഘമാണ് കച്ചവടം നിയന്ത്രിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി വില്‍പ്പന ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തനിക്ക് കിട്ടിയ മട്ടന്‍ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയെന്നെല്ലാം അന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞിരുന്നു.

Tags:    

Similar News