രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; എംഎല്‍എ എട്ടാം ദിവസവും ഒളിവില്‍; ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഡ്രൈവറുടെ മൊഴി

Update: 2025-12-04 05:34 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. മലയാളിയായ ഇയാള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കര്‍ണാടകയിലാണ് താമസം. അവിടെ ഉന്നത രാഷ്ട്രീയ ബന്ധമുള്ള റിയല്‍ എസ്റ്റേറ്റുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാല്‍ അവിടെയും രാഹുലിനെ കണ്ടെത്താന്‍ സാധിച്ചില്ല.

ഇയാള്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചിലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇന്നലെ നാല് സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വാഹനങ്ങളില്‍ മാറി മാറി സഞ്ചരിക്കുന്ന രാഹുലിനെ അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. രാഹുലിനെ കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഇയാളുടെ ദൗത്യം എന്നാണ് പുറത്തുവരുന്ന വിവരം.

അതേ സമയം, എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ണാടക കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിര്‍ദേശം.

വാഹനങ്ങളും ഒളിത്താവളങ്ങളും രാഹുല്‍ മാറ്റുകയാണ്. ചില വ്യക്തികളുടെ സഹായം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ടെന്നാണ് നിഗമനം. ഈ ഡ്രൈവര്‍ക്ക് രാഹുലുമായി ബന്ധമില്ലെന്നും ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ വൈകിട്ടോടെ രാഹുല്‍ പിടിയിലായതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നു. 2023ലാണ് രാഹുല്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പരാതിക്കാരിയെ പീഡിച്ചതെന്നും എഫ്‌ഐആറിലുണ്ട്.

Tags:    

Similar News