പലാഷ് - സ്മൃതി മന്ദാന വിവാഹം അനിശ്ചിതത്വത്തില്‍; ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാഷിന്റെ കുടുംബം; 'ദോഷകാല'മെന്ന് സഹോദരി പലക് മുച്ചല്‍

Update: 2025-12-05 07:50 GMT

ഇന്‍ഡോര്‍: സംഗീതസംവിധായികനായ പലാഷ് മുച്ഛലിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും വിവാഹം അനിശ്ചിതത്വത്തില്‍. പാലാഷുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും സ്മൃതി മന്ദാന നീക്കം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും വിവാഹം മാറ്റി വെക്കുകയുമായിരുന്നു.

വെളിപ്പെടുത്താത്ത കാരണങ്ങളാലാണ് വിവാഹം മാറ്റിവച്ചെങ്കിലും ഇപ്പോഴിതാ പലാഷിന്റെ സഹോദരി പലക് മുച്ഛല്‍ വിവാഹം വൈകിയതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍, വിവാഹം മാറ്റിവച്ചതിനെ കുറിച്ച് പലക് പ്രതികരിച്ചു. 'ഞങ്ങളുടെ കുടുംബങ്ങള്‍ വളരെ വളരെ ദോഷകരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയതെന്ന് ഞാന്‍ കരുതുന്നു, നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതുപോലെ... ഈ സമയത്ത് നമ്മള്‍ പോസിറ്റീവിറ്റിയില്‍ വിശ്വസിക്കുകയും കഴിയുന്നത്ര പോസിറ്റീവിറ്റി പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. സ്‌ട്രോങ്ങായി തുടരുക....' എന്നാണ് പലക് പറഞ്ഞത്.

പ്രതിശ്രുത വരന്‍ പാലാഷിന്റെ മുന്‍കാമുകിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ പിതാവും സ്മൃതിയും തകര്‍ന്നുപോകുകയും അതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉടലെടുക്കുകയുമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. സ്മൃതിയുടെ പിതാവ് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും വിവാഹം ഇനി എന്ന് നടക്കുമെന്ന കാര്യത്തില്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് ഇപ്പോള്‍ സ്മൃതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നത്.

സ്മൃതിക്കും പിതാവിനും പ്രശ്നങ്ങള്‍ ഉണ്ടായതോടെ സഹതാരവും അടുത്ത സുഹൃത്തുമായ ജെമിമ റോഡ്രിഗസ് വുമണ്‍ ബിഗ്ബാഷ് ലീഗില്‍ റീജോയിന്‍ ചെയ്യുന്ന തീയ്യതി നീട്ടിവാങ്ങിയിരുന്നു. അതേ സമയം ഏറെ കഴിഞ്ഞാണെങ്കിലും പാലാഷിന്റെ കുടുംബം പ്രശ്നത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ്. കുടുംബങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്നും പോസിറ്റീവിറ്റിയില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തന്റെ സഹോദരി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''പോസിറ്റീവ് ആയി കഴിയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. ഞങ്ങള്‍ ശക്തമായി തുടരാനാണ് ശ്രമിക്കുന്നത്'' -ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ഡിസംബര്‍ 7 ന് പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചടങ്ങ് ഇപ്പോഴും മാറ്റിവച്ചിരിക്കുകയാണെന്നും ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും പലാഷിന്റെ സഹോദരന്‍ ശ്രാവണും വ്യക്തമാക്കി. പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നവംബര്‍ 23 നായിരുന്നു നിശ്ചയിച്ചിരുന്നത്. അച്ഛന്റെ പെട്ടെന്നുള്ള ആശുപത്രിയില്‍ പ്രവേശനം കാരണം ചടങ്ങ് അനിശ്ചിതമായി മാറ്റിവച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പലാഷും ആശുപത്രിയിലായിരുന്നു. അദ്ദേഹം ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ്.

അതേസമയം സ്മൃതി മാതാപിതാക്കളോടൊപ്പം സാംഗ്ലിയിലാണ് താമസിക്കുന്നത്. പലാഷ് സ്മൃതിയെ വഞ്ചിച്ചതായി ആരോപിച്ച് വിവാഹം റദ്ദാക്കിയതായി ആയിരുന്നു റെഡ്ഡിറ്റ് പോസ്റ്റുകള്‍ അവകാശപ്പെട്ടത്. ഇരുവരും തമ്മിലുള്ള പുതിയ വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ താരമായ സ്മൃതി ഏഴ് വര്‍ഷമായി പലാഷുമായി ഡേറ്റിംഗിലാണ്. 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി നേടിയതിലൂടെ ആണ് 29 കാരിയായ സ്മൃതി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Tags:    

Similar News