'മര്‍ദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നു; പിന്നാലെ തലയിലും മുഖത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഞങ്ങള്‍ ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല; എന്നിട്ടും എന്റെ ഭര്‍ത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല'; വെളിപ്പെടുത്തലുമായി ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്റെ ഭാര്യ

Update: 2026-01-02 04:56 GMT

ധാക്ക: ബംഗ്ലാദേശിലെ ഷരിയത്പ്പൂരില്‍ അക്രമികള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അമ്പതുകാരനായ വ്യാപാരി നേരിടേണ്ടി വന്നത് അതിക്രൂര ആക്രമണത്തിനെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. തങ്ങള്‍ക്ക് ശത്രുക്കള്‍ ആരും ഇല്ലെന്നും ഒരു പ്രകോപനവുമില്ലാതെയെത്തിയ അക്രമികള്‍ ഖോകോന്‍ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ഭാര്യ സീമ ദാസ് പറയുന്നത്.

ശരിയത്ത്പൂര്‍ സ്വദേശിയായ ഖോകോണ്‍ ചന്ദ്ര ദാസിനെ വീട്ടിലേക്കുള്ള യാത്രാമധ്യേ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയുമായിരുന്നുവെന്ന് ഭാര്യ സീമ ദാസ് പറഞ്ഞു. തന്നെ മര്‍ദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീകൊളുത്തിയതെന്നും സീമ ദാസ് പറഞ്ഞു. ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സീമ ദാസ് എന്‍ഡിടിവിയോട് പറഞ്ഞു. ദാസ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദാസിന്റെ ഒരു കണ്ണിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുമെന്നും വിവരം ലഭിച്ചു.

ഭര്‍ത്താവ് അക്രമികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. അത് പുറത്തുപറയാതിരിക്കാനാണ് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്നും അവര്‍ ആരോപിച്ചു.'ഒരു വിഷയത്തിലും ഞങ്ങള്‍ക്ക് ആരുമായും തര്‍ക്കമില്ല, എന്തുകൊണ്ടാണ് എന്റെ ഭര്‍ത്താവിനെ പെട്ടെന്ന് ടാര്‍ഗെറ്റുചെയ്തതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ഞങ്ങള്‍ ഹിന്ദുക്കളാണ്, ഞങ്ങള്‍ക്ക് സമാധാനമായി ജീവിക്കണം. അക്രമികള്‍ മുസ്ലീങ്ങളായിരുന്നു.ഞാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നു'- സീമ ആവശ്യപ്പെടുന്നു.

ബുധനാഴ്ച രാത്രി മെഡിക്കല്‍ ഷോപ്പ് ഉടമയായ ഖോകോന്‍ ദാസ് കട അടച്ച് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുംവഴി ഒരു സംഘം ആളുകള്‍ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.വയറ്റില്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ മുന്നിലേക്ക് ഓടിയ ദാസ് ഒരു കുളത്തിലേക്ക് ചാടുകയായിരുന്നു. പിന്നാലെ അക്രമികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ദാസിന്റെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

സീമ ദാസിനും ഖോകോണ്‍ ദാസിനും മൂന്ന് മക്കളുണ്ട്. ദാസിനെ ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാളായ മുസ്ലിം യുവാവ് പറഞ്ഞത് കുടുംബത്തെ സഹായിക്കാന്‍ താന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ കീഴില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രസ്താവനയിറക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഹിന്ദു വിഭാഗക്കാരനെതിരെ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണമുണ്ടാകുന്നത്. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്‌റദാസ്,ക്രിമിനല്‍ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാല്‍ എന്നീ യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം വര്‍ദ്ധിച്ചിട്ടും ഇടക്കാലസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Tags:    

Similar News