തീജ്വാലകള്‍ക്ക് നടുവില്‍ കുരിശുമായി യുവാവ്; സ്വിസ് ബാര്‍ കത്തിയെരിഞ്ഞപ്പോള്‍ കണ്ടത് അവിശ്വസനീയമായ രക്ഷപ്പെടല്‍! കുരിശുരൂപം കരിഞ്ഞില്ല; യുവാവ് ഇരുന്നയിടം മാത്രം പൊള്ളിയില്ല; 47 പേര്‍ വെന്തുമരിച്ച ദുരന്തഭൂമിയില്‍ നിന്ന് അയാള്‍ മാത്രം തിരിച്ചുവന്നു; ക്രാന്‍സ്-മോണ്ടാനയെ വിറപ്പിച്ച അഗ്‌നിബാധയിലെ അദ്ഭുത വാര്‍ത്ത
സ്വിസ് ബാര്‍ കത്തിയെരിഞ്ഞപ്പോള്‍ കണ്ടത് അവിശ്വസനീയമായ രക്ഷപ്പെടല്‍
ക്രാന്‍സ്-മോണ്ടാന: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ട് ടൗണായ ക്രാന്‍സ്-മോണ്ടാനയിലെ ബാറിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. തീപിടുത്തത്തിനിടയില്‍, കയ്യില്‍ ഒരു കുരിശും പിടിച്ചു പ്രാര്‍ത്ഥനയോടെ ഇരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അഗ്‌നിബാധയുടെ തീവ്രത കണ്ട ദൃക്സാക്ഷികള്‍ പോലും 'അദ്ഭുതം' എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. തീ ആളിപ്പടരുകയും പുറത്തേക്കുള്ള വഴികള്‍ അടയുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷി ലെറ്റിഷ്യ പ്ലേസ് പറഞ്ഞു.
അത്ഭുതകരമായ രക്ഷപ്പെടല്‍; കുരിശുമായി തീയ്ക്കുള്ളില്‍
പുറത്തേക്ക് പോകാന്‍ വഴിയില്ലാതെ, അയാള്‍ കെട്ടിടത്തിനുള്ളില്‍ കുരിശുരൂപം പിടിച്ച് ഇരുന്നു, സമീപത്ത് തീ ആളിപ്പടര്‍ന്നുകൊണ്ടിരുന്നു. ചുറ്റും തീജ്വാലകള്‍ ഉണ്ടായിരുന്നു, പക്ഷേ അയാള്‍ ഇരിക്കുന്ന സ്ഥലത്ത് എത്തിയില്ലെന്ന് ലെറ്റിഷ്യ പറഞ്ഞത്.
'എന്നെ രക്ഷിച്ചതിന് കര്‍ത്താവിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാണാതായ എന്റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ അവനോട് അപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ലെറ്റിഷ്യ കൂട്ടിച്ചേര്‍ത്തു. കാണാതായ സുഹൃത്തുക്കളെ രക്ഷിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും ലെറ്റിഷ്യ കൂട്ടിച്ചേര്‍ത്തു. 'കൂടുതല്‍ ആളുകളെ എനിക്ക് നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നു, കാരണം എനിക്ക് ഇതിനകം ആളുകളെ നഷ്ടപ്പെട്ടു, ഞങ്ങള്‍ ഇപ്പോഴും തിരയുകയാണ്,' അവര്‍ പറഞ്ഞു. 'ഞാന്‍ ഭയന്നുപോയിരുന്നു എനിക്ക് വേണ്ടി, എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി, അകത്തുണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി. എന്റെ സുഹൃത്തുക്കള്‍ ആശുപത്രിയിലുണ്ട്, എനിക്ക് എല്ലായിടത്തും സുഹൃത്തുക്കളുണ്ടെന്നും അവര്‍ പറഞ്ഞു.
ബാറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ ദുരന്തത്തില്‍ നിന്ന് ഒരു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്.
മരണം പെയ്തിറങ്ങിയ നിമിഷങ്ങള്‍
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ 1.30-ഓടെയാണ് ദുരന്തമുണ്ടായത്. ക്ലബിലെ വെയിട്രസ് കയ്യില്‍ കരുതിയിരുന്ന ഒരു 'സ്പാര്‍ക്ലര്‍' (മിന്നായം) ഷാംപെയ്ന്‍ കുപ്പിക്ക് മുകളില്‍ വെച്ച് വീശിയപ്പോള്‍ അതില്‍ നിന്നുള്ള തീപ്പൊരി സീലിംഗിലെ സൗണ്ട് പ്രൂഫിംഗ് ഫോമിലേക്ക് പടരുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സീലിംഗിലുടനീളം തീ പടര്‍ന്നു. തീ പടരുന്നത് കണ്ടിട്ടും അപകടം തിരിച്ചറിയാതെ പലരും ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ദുരന്തത്തിന്റെ ആഴം കൂട്ടി.
യുവ ഗോള്‍ഫ് താരം ഇരയായി
ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ പതിനാറ് ഇറ്റാലിയന്‍ പൗരന്മാരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിരവധി ഇറ്റാലിയന്‍ പൗരന്മാര്‍ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
മരിച്ചവരില്‍ 17 വയസ്സുകാരനായ ഇറ്റാലിയന്‍ ഗോള്‍ഫ് താരം ഫിലിപ്പോ ഗാലപ്പിനിയും ഉള്‍പ്പെടുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിലിപ്പോ ഇറ്റാലിയന്‍ ദേശീയ ടീമിലെ അംഗമായിരുന്നു. തന്റെ 17-ാം ജന്മദിനത്തില്‍ പിതാവുമായി സംസാരിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ഈ കൗമാരക്കാരന്‍ ദുരന്തത്തിന് ഇരയായത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ വീരഗാഥകള്‍
ഫ്രഞ്ച് സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായ ഫെര്‍ഡിനാന്‍ഡ് ഡു ബ്യൂഡീസ് തന്റെ കാമുകിയെയും സഹോദരനെയും രക്ഷിക്കാനായി കത്തുന്ന കെട്ടിടത്തിനുള്ളിലേക്ക് രണ്ടുതവണയാണ് തിരികെ കയറിയത്. പുക നിറഞ്ഞ ഇടനാഴിയില്‍ നിന്ന് വസ്ത്രങ്ങള്‍ കത്തിയെരിഞ്ഞ് തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിലുള്ള മൃതദേഹങ്ങള്‍ ഇയാള്‍ പുറത്തെത്തിച്ചു.
സുരക്ഷാ വീഴ്ചകള്‍ ചര്‍ച്ചയാകുന്നു
മുന്നൂറോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ക്ലബില്‍ താഴത്തെ നിലയിലുള്ള ബാറില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ വീതി കുറഞ്ഞ ഒരു മരഗോവണി മാത്രമാണുണ്ടായിരുന്നത്. തീ പടര്‍ന്നതോടെ പരിഭ്രാന്തരായ 200-ഓളം ആളുകള്‍ ഒരേസമയം ഈ ഗോവണിയിലേക്ക് ഇരച്ചുകയറിയത് വലിയ തിക്കും തിരക്കിനും കാരണമായി.
സീലിംഗിലെ ഫോം ഇന്‍സുലേഷനും തടികൊണ്ടുള്ള അലങ്കാരപ്പണികളും തീ അതിവേഗം പടരാന്‍ കാരണമായി. മുറിയിലെ എല്ലാ വസ്തുക്കളും ഒരേസമയം കത്തിയമരുന്ന 'ഫ്‌ലാഷോവര്‍' എന്ന പ്രതിഭാസമാണ് അവിടെ നടന്നതെന്ന് അധികൃതര്‍ പറയുന്നു.
മരിച്ചവരില്‍ ഭൂരിഭാഗവും 16-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വെന്തുരുകിപ്പോയി. പരിക്കേറ്റ 115 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ ഇത്ര വേഗത്തില്‍ പടര്‍ന്നത് എങ്ങനെയെന്നും ഇത്രയധികം ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നുള്ളതിലും അന്വേഷണം പുരോഗമിക്കുകയാണ്.
സാധാരണയായി ഒരു ഇടുങ്ങിയ ഗോവണി മാത്രമുള്ള ബേസ്‌മെന്റ് - 'സംഭവിക്കാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തം' ആയിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.ബേസ്‌മെന്റിനുള്ളിലെ മര ഫര്‍ണിച്ചറുകള്‍, ചുമരുകളിലെ തടി പാനലിംഗ്, സീലിംഗിലെ ഫോം-സ്‌റ്റൈല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ എന്നിവ തീ പടരാന്‍ കാരണമായോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
പുറത്തുവന്ന ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പരിക്കേറ്റവരില്‍ ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും, മുഖങ്ങള്‍ 'പൂര്‍ണ്ണമായും വികൃതമായ'തായും, മുടി കരിഞ്ഞുപോയതായും ദൃക്‌സാക്ഷിയായ ജിയാനി സ്വിസ് മാധ്യമമായ 20 മിനിറ്റനോട് പറഞ്ഞു. തീപിടുത്തത്തില്‍ പലരുടെയും വസ്ത്രങ്ങള്‍ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു. നൈറ്റ്ക്ലബിന് മുമ്പ് 10 ല്‍ 6.5 സുരക്ഷാ റേറ്റിംഗ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തീ എങ്ങനെ ഇത്ര വേഗത്തില്‍ പടര്‍ന്നു എന്ന് അന്വേഷകര്‍ പരിശോധിക്കുമ്പോള്‍ ഈ വിവരങ്ങളും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്.
ക്ലബിന് റിവ്യു നല്‍കിയ റിവ്യൂ വെബ്സൈറ്റായ വീരേയിലെ ലിസ്റ്റിംഗില്‍ ക്ലബ്ബില്‍ ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഏകദേശം ഒരു പതിറ്റാണ്ടായി താഴ്വരയില്‍ താമസിക്കുന്ന 49 ഉം 40 ഉം വയസ്സുള്ള ഒരു ഫ്രഞ്ച് ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബാര്‍ എന്ന് അന്വേഷണവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ബ്രോഡ്കാസ്റ്റര്‍ ബിഎഫ്എംടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടിത്തമുണ്ടായപ്പോള്‍ ദമ്പതികളിലൊരാള്‍ ബാറിനുള്ളിലും. മറ്റൊരാള്‍ അവരുടെ മറ്റൊരു സ്ഥാപനത്തിലുമായിരുന്നു. അപകടത്തില്‍ ഭാര്യക്കാണ് പൊള്ളലേറ്റിരിക്കുന്നത്. ഇരുവരും ഞെട്ടിപ്പിക്കുന്ന സംഭവമെന്നാണ് ദുരന്തത്തെ വിശേഷിപ്പിച്ചത്. ദുരന്ത സമയത്ത് ഇവിടെ 100 ല്‍ അധികം പേരുണ്ടായിരുന്നു. 300 പേര്‍ക്ക് വരെ താമസിക്കാന്‍ ലൈസന്‍സ് ഉണ്ട്.
