ഒരൊറ്റ ദിവസത്തെ അനാസ്ഥ; 19-കാരന്റെ ജീവനെടുത്ത കാറിന് ഇന്‍ഷുറന്‍സുമില്ല! കാറുടമയും കാര്‍ ഓടിച്ചിരുന്ന മകനും ചേര്‍ന്ന് 42 ലക്ഷം നഷ്ടപരിഹാരം നല്‍കണം; കോട്ടയത്തെ ആ വിധി വണ്ടിയുടമകള്‍ക്കുള്ള താക്കീത്; വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തീരുന്നത് കാര്യമാക്കാത്തവര്‍ ഇത് വായിക്കുക!

Update: 2026-02-01 05:06 GMT

കോട്ടയം: വണ്ടി നിരത്തിലിറക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് നോക്കാത്തവര്‍ ജാഗ്രതൈ! നിങ്ങളുടെ അശ്രദ്ധ കൊണ്ട് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍, ഇന്‍ഷുറന്‍സ് കമ്പനി കൈമലര്‍ത്തും, ബാധ്യത മുഴുവന്‍ നിങ്ങളുടെ തലയിലാകും. കോട്ടയത്ത് നിന്നുള്ള ഈ വാര്‍ത്ത ഏതൊരു വാഹന ഉടമയുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്ന് വെറും മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കാറിടിച്ച് ഒരു 19-കാരന്‍ മരിച്ച സംഭവത്തില്‍, കാറുടമയും മകനും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുകയാണ് കോടതി.

2023 മാര്‍ച്ച് 27-നായിരുന്നു കോട്ടയത്തെ നടുക്കിയ ആ അപകടം. നട്ടാശ്ശേരി സ്വദേശിയായ അനന്തു കെ വേണു എന്ന 19-കാരന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. കോട്ടയം-കുമളി എന്‍എച്ച് റോഡില്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുന്നില്‍ വെച്ചുണ്ടായ അപകടത്തില്‍ അനന്തുവിന് ജീവന്‍ നഷ്ടപ്പെട്ടു. കേസ് കോടതിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്നത്. ഇടിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി അപകടത്തിന് തലേദിവസം അര്‍ദ്ധരാത്രിയോടെ അവസാനിച്ചിരുന്നു! കൃത്യസമയത്ത് ഇന്‍ഷുറന്‍സ് പുതുക്കാത്ത ഒരു വാഹന ഉടമയുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു.

അപകടം നടക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാര തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും നേരിട്ട് 42 ലക്ഷം രൂപ അനന്തുവിന്റെ കുടുംബത്തിന് നല്‍കണമെന്ന് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. 19-കാരനായ മകനാണ് വണ്ടി ഓടിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരേ പ്രായത്തിലുള്ള ഒരു യുവാവ് മരിക്കുകയും മറ്റൊരു യുവാവും കുടുംബവും വലിയൊരു സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുകയും ചെയ്ത ദാരുണമായ അവസ്ഥയാണിത്.

ഇന്‍ഷുറന്‍സ് തീരുന്ന തീയതി മറന്നുപോകുന്നത് സാധാരണമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഇനി ആര്‍ക്കും കഴിയില്ല. നിങ്ങളുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അത് നിരത്തിലിറക്കുന്നത് സ്വന്തം ജീവിതം വെച്ച് പന്താടുന്നതിന് തുല്യമാണ്. ചെറിയ തുക ലാഭിക്കാന്‍ നോക്കിയ കാറുടമയ്ക്ക് ഇപ്പോള്‍ കോടതി നല്‍കിയത് ലക്ഷങ്ങളുടെ പിഴയാണ്.

അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇടിച്ച കാറിന്റെ ഇന്‍ഷുറന്‍സ് തീര്‍ന്നത്. കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അനന്തുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കാറുടമയും വാഹനം ഓടിച്ചിരുന്ന 19കാരനായ മകനും ചേര്‍ന്ന് അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പറഞ്ഞത്.

Tags:    

Similar News