ബാങ്ക് അക്കൗണ്ടില്ല, ജി-പേയുമില്ല; പിന്നെങ്ങനെ ഗെയിം കളിക്കും? മരണത്തിന് തൊട്ടുമുന്‍പ് ആ ഫോണ്‍ കോള്‍, പിന്നാലെ കടുത്ത അസ്വസ്ഥത; അര്‍ജുന്റെ ഫോണിലേക്ക് വന്നത് മരണദൂതോ? സൈബര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയോ? കുട്ടിയുടെ മരണത്തില്‍ കടുത്ത ദുരൂഹത ആരോപിച്ച് കുടുംബം; നിഗൂഢതയുടെ ചുരുളഴിക്കാന്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കും; 17-കാരന്റെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത

Update: 2026-02-23 03:28 GMT

വൈപ്പിന്‍: ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ വിദ്യാര്‍ഥി അര്‍ജുന്‍കുമാറിന്റെ (17) ദുരൂഹമരണത്തില്‍ ഓണ്‍ലൈന്‍ ഗെയിം ചലഞ്ച് എന്ന വാദം തള്ളി കുടുംബം. സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിള്‍ പേയോ ഇല്ലാത്ത സാഹചര്യത്തില്‍ പണമിടപാടുകള്‍ ആവശ്യമുള്ള ഇത്തരം ഗെയിമുകളില്‍ അര്‍ജുന്‍ ഏര്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് അര്‍ജുന്‍ അതീവ അസ്വസ്ഥനായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കെയാണ് 'ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് അര്‍ജുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചാപ്പക്കടപ്പുറത്ത് ഒറ്റയ്ക്ക് നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനിടെ ഉച്ചയ്ക്ക് 2.33-ന് അര്‍ജുന്‍ ഫോണില്‍ ഒരു ശബ്ദസന്ദേശം അയക്കുന്നത് ദൃശ്യങ്ങളിലുണ്ട്. 2.39 വരെ വാട്സാപ്പും ഉപയോഗിച്ചിരുന്നു. ഈ സന്ദേശത്തിന് പിന്നാലെയാണ് അര്‍ജുന്‍ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അജ്ഞാതമായ ഒരു മെയില്‍ ഐഡിയിലേക്ക് മാറിയതായും ഹാക്ക് ചെയ്യപ്പെട്ടതായും പിതൃസഹോദരന്‍ തമ്പി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ഭീഷണി കുട്ടിക്കുണ്ടായിരുന്നോ എന്നാണ് കുടുംബത്തിന്റെ സംശയം.

കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച അര്‍ജുന് ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച പ്രാവീണ്യമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി മലയാളികളല്ലാത്ത നിരവധി സുഹൃത്തുക്കള്‍ അര്‍ജുനുണ്ടായിരുന്നു. രണ്ടു മാസം മുന്‍പ് ഇത്തരത്തില്‍ പുറത്തുനിന്നുള്ള സുഹൃത്തുക്കള്‍ എറണാകുളത്തെത്തിയപ്പോള്‍ അവരെ കാണാന്‍ അര്‍ജുന്‍ അനുവാദം ചോദിച്ചെങ്കിലും വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. മൃഗസ്‌നേഹിയും മികച്ച ഫുട്‌ബോള്‍ താരവുമായ അര്‍ജുന്‍ പെട്ടെന്നൊരു പ്രകോപനത്തില്‍ ജീവനൊടുക്കില്ലെന്ന് പിതൃസഹോദരി രജനി പറഞ്ഞു. കമ്മട്ടിക്കാട് അജിതിന്റെ മകനായ അര്‍ജുന്‍ കളമശ്ശേരി പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്.

മരണകാരണം കണ്ടെത്താന്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. നിലവില്‍ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ മാത്രമേ ഫോണിലെ സന്ദേശങ്ങളെക്കുറിച്ചും മരണകാരണത്തെക്കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ എളങ്കുന്നപ്പുഴ തീരത്ത് അടിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

ഞാറയ്ക്കല്‍ പെരുമ്പിള്ളി കമ്മട്ടിക്കാട് അര്‍ജുന്‍കുമാറിനെ (17) വ്യാഴാഴ്ച കണാതാവുകയും പിറ്റേന്ന് മൃതദേഹം എളങ്കുന്നപ്പുഴ തീരത്ത് അടിയുകയുമായിരുന്നു. ഞാറയ്ക്കല്‍ പോലീസ് േസ്റ്റഷനില്‍നിന്നും കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യും. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായ ചലഞ്ച് ആണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം കരുതുന്നില്ലെന്ന് പിതൃസഹോദരി രജനി പറഞ്ഞു.

അര്‍ജുന്‍കുമാര്‍ വ്യാഴാഴ്ച 2.39-വരെ വാട്‌സാപ്പ് ഉപയോഗിച്ചിട്ടുണ്ട്. 2.33-ന് ഫോണില്‍നിന്ന് ശബ്ദസന്ദേശം വിടുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. അതിനുശേഷം വളരെ അസ്വസ്ഥനായാണ് അര്‍ജുന്‍കുമാറിനെ കാണുന്നത്. അര്‍ജുന്‍കുമാറിന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കയറാന്‍ നോക്കുമ്പോള്‍ അജ്ഞാതമായ ഒരു മെയിലിലേക്കാണ് പോകുന്നത്. ഇതിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ടെന്ന് പിതൃസഹോദരന്‍ തമ്പിയും പറഞ്ഞു.

Similar News