ആകാശത്ത് യുദ്ധകാഹളം മുഴങ്ങിയത് മുതൽ ഫ്ലൈറ്റ് റഡാർ ട്രാക്കിൽ മുഴുവൻ അസാധാരണ കാഴ്ചകൾ; 24മണിക്കൂറും മാനം കീഴടക്കി പറക്കുന്ന ആ റോയൽ വിമാനം പോലും വിറച്ചുപോയ നിമിഷം; പല രാജ്യങ്ങളിലായി അനാഥമായി കിടന്ന് വമ്പന്മാർ; ഒടുവിൽ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ദുബായ് എയർപോർട്ട്; ലക്ഷ്യസ്ഥാനങ്ങളിൽ കുതിക്കാൻ വീണ്ടും 'എമിറേറ്റ്സ്'

Update: 2026-03-07 10:27 GMT

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ ആകാശപാതകൾ നിശ്ചലമായത് വലിയ വാർത്തയായിരുന്നു. ഫ്ലൈറ്റ് റഡാറുകളിൽ വിമാനങ്ങളുടെ നീക്കം അസാധാരണമാംവിധം വഴിതിരിച്ചുവിടുന്ന കാഴ്ചയാണ് കഴിഞ്ഞ 24 മണിക്കൂറിൽ കണ്ടത്. സുരക്ഷാ ഭീഷണിയെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ, ലോകത്തെവിടെയും എപ്പോഴും പറക്കുന്ന പ്രൗഢിയുള്ള 'റോയൽ' വിമാനം എമിറേറ്റ്സ് പോലും ആകാശത്ത് വട്ടംകറങ്ങേണ്ടി വന്നു.

ഇപ്പോഴിതാ, താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ഇതോടെ, എമിറേറ്റ്സ് എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. രാജ്യത്ത് നിലനിന്ന വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസും സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ഉറപ്പായ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ ഊന്നിപ്പറഞ്ഞു.

വിമാനത്താവളം അടച്ചിടുന്നതിലേക്ക് നയിച്ച വ്യോമാക്രമണ ഭീഷണി സംബന്ധിച്ച് യുഎഇ അധികൃതർ രാവിലെ വീണ്ടും അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവിൽ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

യുഎഇയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം പ്രവാസികൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എംബസി അറിയിച്ചു. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ടായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും എംബസി ആഹ്വാനം ചെയ്തു.

അടിയന്തര സാഹചര്യങ്ങൾ നിയന്ത്രിച്ച്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത് രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എങ്കിലും, വരും ദിവസങ്ങളിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

Tags:    

Similar News