സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്ന് വനംമന്ത്രി; വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ടെന്ന് യുഡിഎഫും; നിലമ്പൂരില്‍ പോര് തുടരുന്നു; വഴിക്കടവിലെ പ്രതിയെ തേടി പോലീസ്
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം ഉയര്‍ത്തുന്നത് വലിയ പ്രതിഷേധം. അതിനിടെ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തു വന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിലര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നി ശല്യം തടയാന്‍ വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവാണ് (ജിത്തു-15) മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഈ വിഷയത്തെ കൂടുതല്‍ സജീവമാക്കി. രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നു. ആരാണ് കെണി വച്ചതെന്ന് കണ്ടെത്താനാണ് പോലീസ് നീക്കം.
നിയമലംഘനം മന്ത്രി ശശീന്ദ്രനും സമ്മതിച്ചു. സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനം വകുപ്പ് ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കാറില്ല സോളാര്‍ ഫെന്‍സിങ് മാത്രമേ സ്ഥാപിക്കാറുള്ളൂ. വഴിക്കടവ് പഞ്ചായത്ത് കാട്ടു പന്നികളെ നിയന്ത്രിക്കാന്‍ എന്‍്ത് നടപടികള്‍ സ്വീകരിച്ചു എന്ന് പരിശോധിക്കണം. പല പഞ്ചായത്തുകളും വനം വകുപ്പുമായി സഹകരിക്കുന്നില്ല. വനം വകുപ്പിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അതും പരിശോധിക്കും. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ അനന്തുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് ഷോക്കേറ്റതെന്ന് മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ യദുകൃഷ്ണന്‍ പ്രതികരിച്ചു. തോട്ടില്‍ കുറുകെ കമ്പിയിട്ടിരുന്നു. ഷോക്കേറ്റ അനന്തു ശബ്ദമുണ്ടാക്കിയപ്പോഴാണ് താന്‍ രക്ഷിക്കാന്‍ ശ്രമിച്ചത്. പിന്നെ തനിക്കൊന്നും ഓര്‍മയില്ല. മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നും യദുകൃഷ്ണന്‍ പറഞ്ഞു. മൊത്തം അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയതെന്നും യദു പറഞ്ഞു.
സര്‍ക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന പാത ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവന്‍ രംഗത്തു വന്നിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത് ആയുധമാക്കുന്നത്. ഈ നിലയില്‍ വന്യജീവി പ്രശ്‌നം ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. നടന്നത് കുറ്റകൃത്യമെന്നായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രതികരണം. 'സ്വന്തം രാഷ്ട്രീയം തകരുമ്പോഴാണ് ഇത്തരം അപകടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. സംഭവിച്ചത് ദുഖകരമായ അപകടമാണ്. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല ഇത്. സംസ്ഥാനത്തിന് ചെയ്യാനാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.'-വിജയരാഘവന്‍ പറഞ്ഞു.
'നിലവാരമില്ലാത്ത രാഷ്ട്രീയം സ്ഥിരമായി കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വന്തമായി രാഷ്ട്രീയ നിലപാടില്ലാത്തവരാണ് കോണ്‍ഗ്രസ്. അപകടമുണ്ടായാല്‍ ഉത്തരവാദി സര്‍ക്കാരല്ല. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമെന്നത് ആര്യാടന്‍ ഷൗക്കത്തിന്റെ മോശമായ പെരുമാറ്റം. തെരഞ്ഞെടുപ്പുണ്ടായത് കൊണ്ട് മാത്രമാണ് ഈ സമരവുമായി വന്നത്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സമരമാണ് കോണ്‍ഗ്രസിന്റേത്. അപകടമാണ് സംഭവിച്ചത്. രാഷ്ട്രീയമായ ലാഭത്തിന് വേണ്ടി എളുപ്പവിദ്യ അന്വേഷിക്കുന്നവരുടെ മൃഗീയ വൈകാരികതയാണിത്. കാടിന്റെ നിയമം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. അതിനെ ശക്തിപ്പെടുത്തിയത് ബിജെപിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല ഇത്.' അദ്ദേഹം പറഞ്ഞു.