ആ മണ്ണിട്ട് ഉയർത്തിയ പാതക്ക് ഭാരം താങ്ങാനുള്ള ശേഷി ഒട്ടുമില്ലായിരുന്നു; ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ വടിയെടുത്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി; എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു; പ്രൊജക്ട് ഡയറക്ടറെ വീട്ടിലിരുത്തി; കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയും തിരിച്ചടി; റോഡ് തകർച്ചയിൽ നടപടി കടുപ്പിക്കുമ്പോൾ!

Update: 2025-05-29 17:08 GMT

ഡൽഹി: ഒടുവിൽ കേരളത്തിലെ ദേശീയപാത തകർച്ചയിൽ കടുത്ത നടപടി എടുത്തിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്,ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് അംഗങ്ങൾ.

റോഡ് നിർമ്മാണത്തിന് കരാർ എടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള സംവിധാനം (VIODUCT) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. മണ്ണിട്ട് ഉയർത്തിയ പാതക്ക് റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലായിരുന്നു. ഇതാണ് റോഡ് തകർച്ചക്ക് കാരണമെന്നും പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യമെമ്പാടും 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നതും കെ എന്‍ ആര്‍ ആണ്.

കോഴിക്കോട് നിന്ന് തേഞ്ഞിപ്പാലം വഴി തൃശൂരിലേക്ക് പോകുന്ന ദേശീയപാതയുടെ കൂരിയാട് കൊളപ്പുറം ഭാഗത്തിന്റെ നിര്‍മ്മാണം നടത്തിയ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ ഇതാദ്യമായല്ല ദേശീയ പാത നിര്‍മ്മിക്കുന്നത്. രാമനാട്ടുകര-വളാഞ്ചേരി വളാഞ്ചേരി - കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെ എന്‍ ആര്‍ കേരളത്തില്‍ നടത്തുന്നത്. 2021 ല്‍ കരാര്‍ ലഭിച്ചു. 2022 ല്‍ തുടങ്ങിയ നിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കി വരികയാണ്.

ആന്ധ്രാ ആസ്ഥാനമായ കെ എന്‍ ആര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കായി മറ്റൊരു കമ്പനി കൂടി രൂപീകരിച്ചിട്ടുണ്ട്. രൂപകല്പനനയും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതും ദേശീയ പാതാ അതോറിറ്റിയാണ്. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച അതോറിറ്റിയുടെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്ഥ സംഘമാണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. കമ്പനിക്കൊപ്പം നിര്‍മ്മാണം വിലയിരുത്തുന്ന ദേശീയപാതാ അതോറിറ്റിക്കും തകര്‍ച്ചയില്‍ പങ്കുണ്ട് എന്നര്‍ത്ഥം.

ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവകാണ് കൂരിയാണ് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.

ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

Tags:    

Similar News