കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെ ആക്രമണം; സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ല; മരിച്ചത് കാപ്പാട് ഉന്നതിയിലെ മനു; മനുവിനേയും ഭാര്യയേയും കാട്ടാന ആക്രമിച്ചത് തിങ്കളാഴ്ച വൈകിട്ട്

Update: 2025-02-11 03:17 GMT

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂല്‍പ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ് സൂചന. എന്നാല്‍, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേര്‍ന്ന വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ ഉര്‍ത്തുന്നത്. മൃതദേഹം എടുക്കാന്‍ അനുവദിക്കുന്നില്ല. മനുവിന്റെ ഭാര്യയുടെ ഷാള്‍ മൃതദേഹത്തിന് അടുത്തു നിന്നും കിട്ടിയിട്ടുണ്ട്.

മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

കഴിഞ്ഞദിവസം ഇടുക്കിയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45)യെ ആണ് കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നത്.

Tags:    

Similar News