ഗണേശന്‍ വലയെറിഞ്ഞു; ആ വലയില്‍ കുരുങ്ങിയ 'എന്‍ എസ് എസിനെ' ഇടതു കരയ്ക്ക് അടുപ്പിച്ച് വാസവന്റെ നയതന്ത്രം; ക്യാപ്ടന്‍ പിണറായിയുടെ ആസൂത്രണം പാളാതെ നടപ്പിലാക്കിയ ടീം അംഗങ്ങള്‍; വട്ടിയൂര്‍ക്കാവിലെ ആ പഴയ പോര് ഇനി സിപിഎം മറക്കും; സമദൂരം ഉപേക്ഷിച്ചെന്ന പ്രഖ്യാപനം സുകുമാരന്‍ നായര്‍ നടത്തുമോ? എല്ലാ കണ്ണും 'സര്‍വ്വീസിലേക്ക്'!

Update: 2025-09-26 03:26 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുതൊട്ടുമുന്‍പായി സര്‍ക്കാരിന് നല്ല സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി മൂന്നാംഭരണം കാത്തിരിക്കുന്ന ഇടതുപക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കുമ്പോള്‍ താരമാകുന്നത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാര്‍. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഗണേശന്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി അടുപ്പമുള്ള വ്യക്തി. ഈ അടുപ്പമാണ് എന്‍ എസ് എസിനെ ഇടത്തേക്ക് ചായ്ച്ചത്. ഇതിനൊപ്പം മന്ത്രി വിഎന്‍ വാസവനും നിര്‍ണ്ണായക റോളെടുത്തു. എന്‍എസ്എസിന്റെ അതൃപ്തിമാറ്റി ഇടതുപക്ഷവുമായുള്ള അകലം കുറയ്ക്കാന്‍ സര്‍ക്കാരും സിപിഎമ്മും നടത്തിയ ആസൂത്രിതശ്രമം സിപിഎം നടത്തി.

സമദൂരം ഉപേക്ഷിച്ചെന്ന് എന്‍.എസ്.എസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുഖപത്രമായ സര്‍വീസില്‍ പരാമര്‍ശം വന്നേക്കാമെന്ന വിലയിരുത്തലുണ്ട്. ഗണേശനെ കൊണ്ട് വലവീശിച്ച് വാസവനെ കൊണ്ട് എന്‍ എസ് എസിനെ കരയ്ക്ക് അടുപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സിപിഎമ്മിന് വലിയ പ്രതീക്ഷയായി മാറുകയും ചെയ്യുന്നു. ഇനി എന്‍ എസ് എസിനെ വിമര്‍ശിക്കുന്ന പ്രസ്താവനയൊന്നും സിപിഎം നടത്തില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പരോക്ഷമായി ഏറ്റുമുട്ടിയത് എന്‍എസ്എസും എല്‍ഡിഎഫുമാണ്. ശബരിമല യുവതീപ്രവേശനത്തിനുശേഷംനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍, എന്‍എസ്എസിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. അവിടെ എന്‍എസ്എസ് തീരുമാനം പരാജയപ്പെട്ടു. പിന്നീട് നേമത്ത് വി ശിവന്‍കുട്ടിയും ജയിച്ചു. എന്നാല്‍ മൂന്നാം ഭരണമെന്ന ചരിത്രം തീര്‍ക്കാന്‍ സമുദായസംഘടനകളുടെ പിന്തുണകൂടി ഉറപ്പാക്കണമെന്ന് സിപിഎം തീരുമാനിച്ചിരുന്നു. ഇതിന് ഗണേശിന് സുകുമാരന്‍ നായരുമായുള്ള അടുപ്പം ഗുണകരമായി മാറി.

സുകുമാരന്‍ നായരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ് മന്ത്രി വി.എന്‍. വാസവനും. അധ്യാപകനിയമനസംവരണപ്രശ്‌നത്തില്‍ സര്‍ക്കാര്‍ എന്‍എസ്എസിനെ കാര്യമായി പരിഗണിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ സുകുമാരന്‍നായരെ കാണാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. ഇതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സുകുമാരന്‍ നായരെ അടുപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തതുമില്ല. ഇതോടെ ഗണേശിനിലൂടെ വാസവന്‍ പെരുന്നയെ സിപിഎമ്മിലേക്ക് അടുപ്പിച്ചു. എന്‍എസ്എസിന്റെ മനസ്സ് സമദൂരത്തില്‍നിന്ന് ഇടതുപക്ഷത്തേക്ക് ചാഞ്ഞുവെന്ന വിലയിരുത്തല്‍ സജീവമാണ്. സാധാരണ ഇത്തരം വിലയിരുത്തലുകള്‍ എത്തുമ്പോള്‍ തിരുത്തലുമായി സുകുമാരന്‍ നായര്‍ എത്താറുണ്ട്. സമദൂരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന പ്രസ്താവന പക്ഷേ ഇത്തവണ ഉണ്ടായില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും പ്രാദേശിക എന്‍ എസ് എസ് നേതൃത്വത്തെ ചേര്‍ത്തി നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സിപിഎം. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പിണറായി സര്‍ക്കാര്‍ അനുകൂല പ്രതികരണം പരമാവധി വോട്ടിംഗില്‍ പ്രതിഫലിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ മുന്നേറ്റം ഉണ്ടായി. കോവിഡാനന്തര പ്രവര്‍ത്തനങ്ങളാണ് അന്ന് സിപിഎമ്മിനെ തുണച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയെ അതിജീവിച്ച് രണ്ടാം പണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎം തോറ്റു. നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പരാജയവും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലെ ജയം അനിവാര്യതയാണ്. ഇതിന് എന്‍ എസ് എസിന്റെ പിന്തുണ ഉപകരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലൂടെ ന്യൂനപക്ഷത്തില്‍ വലിയൊരു വിഭാഗത്തേയും സിപിഎം അടുപ്പിക്കും. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് പോകുന്നത്. ഇതിനൊപ്പം എന്‍ എസ് എസ് കൂടിയെത്തുമ്പോള്‍ തിരുവനന്തപുരത്തും കോട്ടയത്തെ ചില കേന്ദ്രങ്ങളിലും എറണാകുളത്തും തൃശൂരിലും പാലക്കാടും അനുകൂല തരംഗമാണ് സിപിഎം ലക്ഷ്യം. സര്‍ക്കാര്‍ പക്ഷത്തേക്ക് എന്‍.എസ്.എസ് ചാഞ്ഞത് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

Tags:    

Similar News