നഴ്സിംഗ് പഠിക്കാനുള്ള കുട്ടികളുടെ അപേക്ഷയില്‍ 35 ശതമാനം ഇടിവ്; 21 ശതമാനം പേരും കോഴ്‌സ് തുടങ്ങിയ ശേഷം പഠനം അവസാനിപ്പിക്കുന്നു; ബ്രിട്ടീഷുകാരെ നഴ്‌സുമാരാക്കി എന്‍എച്ച്എസ്സിനെ രക്ഷിക്കാനുള്ള നീക്കത്തിന് വന്‍തിരിച്ചടി

നഴ്സിംഗ് പഠിക്കാനുള്ള കുട്ടികളുടെ അപേക്ഷയില്‍ 35 ശതമാനം ഇടിവ്

Update: 2025-06-11 01:53 GMT

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മേഖലയില്‍, പ്രത്യേകിച്ചും എന്‍ എച്ച് എസ്സില്‍ സ്വദേശിവത്കരണം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം തന്നെ പാഴാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇന്ത്യാക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ നഴ്സുമാരിലാണ് ഇന്ന് എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനം പ്രധാനമായും ആശ്രയിക്കുന്നത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായിട്ടായിരുന്നു കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതോടൊപ്പം, ആരോഗ്യ രംഗത്തേക്ക് ആവശ്യമായ ഒരു തൊഴില്‍ സേനയെ പ്രാദേശികമായി വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ഈ ശ്രമമാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വ്വീസസിന്റെ (യു സി എ എസ്) കണക്കുകള്‍ പ്രകാരം 2021 നും 2024 നും ഇടയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് അവര്‍ പറയുന്നത്. 2021 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ നഴ്സിംഗ് കോഴ്സുകള്‍ക്കുമുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍) ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്ത് നഴ്സിംഗിനുള്ള ആവശ്യകത കുതിച്ചുയര്‍ന്നെങ്കിലും, 2021 ല്‍ 59,680 വിദ്യാര്‍ത്ഥികള്‍മാത്രമാണ് അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് യു കെയില്‍ റെജിസ്റ്റര്‍ ചെയ്തത്. 2031/32 ആകുമ്പോഴേക്കും നഴ്സിംഗ് ട്രെയിനികളുടെ എണ്ണം ഇരട്ടിയാക്കുവാനുള്ള എന്‍ എച്ച് എസ്സിന്റെ ദീര്‍ഘകാല പദ്ധതി നടപ്പിലാക്കിയതിനു ശേഷവും ഇതാണ് സാഹചര്യം. കോവിഡ് കാലത്താണ് നഴ്സിംഗ് മേഖല എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് എന്ന് ആര്‍ സി എന്‍ ഡയറക്ടര്‍ ലിസ എലിയട്ട് പറയുന്നു.

അതുകൊണ്ടു തന്നെ അക്കാലത്ത് നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, അത് തുടര്‍ന്നു കൊണ്ടു പോകാനായില്ല. വിവിധ മേഖലകള്‍ പരിഗണിച്ചാല്‍, 2020 - 2023 കാലഘട്ടത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കുറച്ച് മാത്രം കുറവുണ്ടായിരിക്കുന്നത് ലണ്ടനിലാണ്, 11.7 ശതമാനത്തിന്റെ കുറവ്. ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ്, 40 ശതമാനം. വിദ്യാര്‍ത്ഥികളുടെ വായ്പ നല്‍കുന്ന സമ്മര്‍ദ്ദം, കുതിച്ചുയരുന്ന ജീവിത ചെലവ് എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണമെന്ന് എലിയറ്റ് പറയുന്നു.

മാത്രമല്ല, കോഴ്സിന് ചേര്‍ന്നവരില്‍ തന്നെ 21 ശതമാനത്തോളം പേര്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ പിരിഞ്ഞു പോകുമെന്നും ആര്‍ സി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ്, നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും എലിയറ്റ് കൂട്ടിച്ചേര്‍ത്തു.ഒരു നിശ്ചിതകാലത്തേക്ക് എന്‍ എച്ച് എസ്സിലോ പബ്ലിക് സര്‍വ്വീസിലോ ജോലി ചെയ്യാം എന്ന നിബന്ധനക്ക് വിധേയമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളണം എന്നതാണ് ആവശ്യം.

ലണ്ടനില്‍ മാത്രം, എന്‍ എച്ച് എസ്സില്‍ 6000 നഴ്സിംഗ് ഒഴിവുകള്‍ ഉണ്ടെന്ന് പ്‌റയുമ്പോഴും, പുതുതായി പഠിച്ചിറങ്ങിയവര്‍ ജോലി കിട്ടാന്‍ ഏറെ ക്ലേശിക്കുകയാണെന്ന് അനുഭവജ്ഞര്‍ പറയുന്നു. ടി ആര്‍ എ സിയിലൂടെയും എന്‍ എച്ച് എസ് ജോബ്‌സിലൂടെയും പരതിയാല്‍ ലഭിക്കുന്ന ഒഴിവുകള്‍ക്ക് ഏതാണ്ട് എല്ലാത്തിനും തന്നെ അപേക്ഷിക്കാന്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തി പരിചയമെങ്കിലും ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതും ഈ മേഖലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

Tags:    

Similar News