സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎമ്മുകാരനായ പഞ്ചായത്തംഗത്തിന്റെ പരാതി; അര്‍ഹതപ്പെട്ടയാള്‍ക്ക് ജോലിയും ഒപ്പം നഷ്ടപരിഹാരവും നല്‍കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ ഉത്തരവ്

ജോലിയും ഒപ്പം നഷ്ടപരിഹാരവും നല്‍കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ ഉത്തരവ്

Update: 2025-06-10 03:59 GMT

പത്തനംതിട്ട: സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ സിപിഎം പഞ്ചായത്തംഗം ഓംബുഡ്സ്മാനില്‍ പരാതി നല്‍കി. പരാതി ലഭിച്ച ഓംബുഡ്സ്മാന്‍ അര്‍ഹതപ്പെട്ടയാള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കാനും ഉത്തരവിട്ടു.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, സെക്രട്ടറി ആര്‍. സുമാഭായി എന്നിവര്‍ക്കെതിരേയാണ് തദ്ദേശസ്ഥാപന ഓംബുഡ്സ്മാന്റെ അപൂര്‍വ ഉത്തരവ് ഉണ്ടായിരിക്കുന്നത്. പല തവണ സിറ്റിങ് നടത്തി വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഉദ്യോഗാര്‍ഥിക്ക് ജോലി, നഷ്ടപരിഹാരം എന്നിവയ്ക്ക് പുറമെ സര്‍ക്കാരിന് നേരിട്ടും ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.ഡി.രാജന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആദ്യ വാരം സിറ്റിങ് പൂര്‍ത്തിയാക്കിയ പരാതിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നത്.

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തില്‍ ചട്ടം ലംഘിച്ചതിന് പഞ്ചായത്ത് പ്രസിഡന്റ്് മിനി ജിജു ജോസഫും സെക്രട്ടറി ആര്‍. സുമാഭായിയും 25,000 രൂപ പിഴ അടയ്ക്കാനാണ് ഉത്തരവ് ഉണ്ടായിട്ടുള്ളത്. സി.പി.എം അംഗം സജീവ് ഭാസ്‌കറാണ് ഓംബുഡ്സ്മാനെ സമീപിച്ചത്. ഇതില്‍ നിയമ ലംഘന തീരുമാനം എടുത്ത കമ്മറ്റിയില്‍ പങ്കെടുത്ത അംഗങ്ങളെ കമ്മിഷന്‍ ശാസിക്കുകയും ചെയ്തു.


13 അംഗ ഭരണസമിതിയിലെ 10 പേരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. ഇടത് അംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളും നിയമ ലംഘന തീരുമാനത്തെ കാര്യമായി എതിര്‍ത്തിരുന്നില്ല. ഇതോടെ ഇവരും കമ്മിഷന്റെ പരാമര്‍ശത്തിനു വിധേയരായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യം തെരഞ്ഞെടുത്തയാളെ ഒഴിവാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സജീവ് ഭാസ്‌കര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിയ ഓംബുഡ്സ്മാന്‍ അര്‍ഹനായ വ്യക്തിക്ക് നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രോജക്ട് അസിസ്റ്റന്റ് കരാര്‍ നിയമനത്തില്‍ അവസാന ഘട്ടത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ആളെ നിയമിക്കാന്‍ തീരുമാനമെടുത്തു. കുടുംബശ്രീയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ വ്യക്തിയുടെ മകനെയാണ് തെരഞ്ഞെടുത്തതെന്നും ഇത് ഒഴിവാക്കണമെന്നും പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ മേല്‍വിലാസം ഇല്ലാതെയാണ് പരാതികള്‍ എന്നും ഇതിലെ വാചകങ്ങളെല്ലാം ഒന്നു തന്നെയെന്നും അന്വേഷണത്തില്‍ ഓംബുഡ്സ്മാന്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഡിസംബര്‍ 11 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി മുന്‍ തീരുമാനം റദ്ദാക്കി. ഈ സാമ്പത്തിക വര്‍ഷം ആരെയും നിയമിക്കേണ്ടെന്നും തീരുമാനിച്ചു. ഇതിനെതിരെയാണ് ഭരണസമിതി അംഗം സജീവ് ഭാസ്‌കര്‍ പരാതി നല്‍കിയത്. യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള 10 പേരെ എതിര്‍കക്ഷികള്‍ ആക്കിയായിരുന്നു പരാതി. ഉദ്യോഗാര്‍ഥി ആയിരുന്ന സുബിന്‍ സുരേന്ദ്രനും പരാതി നല്‍കിയിരുന്നു.

Tags:    

Similar News