പാക്കിസ്ഥാന്‍ പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി; എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക് അവകാശവാദം അടിസ്ഥാനരഹിതം; ആരാധാനാലയങ്ങളെ ആക്രമിച്ചെന്ന പ്രചാരണവും നുണയെന്ന് കേണല്‍ സോഫിയ ഖുറേഷി; പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിച്ചെന്നും സേന

പാക്കിസ്ഥാന്‍ പ്രചരിപ്പിച്ച കല്ലുവച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കളുടെ മറുപടി

Update: 2025-05-10 14:05 GMT

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രചരിപ്പിച്ച നുണകള്‍ പൊളിച്ച് ഇന്ത്യന്‍ സേനാ വക്താക്കള്‍. ഇന്ത്യയുടെ എസ് -400 സുദര്‍ശന്‍ ചക്ര വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തങ്ങളുടെ ജെഎഫ്-17 ജെറ്റുകള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. എസ് 400, ബ്രഹ്‌മോസ് മിസൈല്‍ അടക്കം എല്ലാം സുരക്ഷിതമാണ്. ഇതെല്ലാം തകര്‍ത്തെന്ന് പാകിസ്ഥാന്‍ വ്യാജപ്രചാരണം നടത്തുകയാണ്.

പാക്കിസ്ഥാനിലെ ആരാധാനാലയങ്ങളെ ഇന്ത്യന്‍ സേന ആക്രമിച്ചെന്ന പ്രചാരണവും നുണയാണ്. ' ഇന്ത്യ മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ആദരിക്കുന്നുണ്ടെന്നും സോഫിയ ഖുറേഷി പറഞ്ഞു.


അതേസമയം, പാക്കിസ്ഥാന്റെ കരയിലെയും ആകാശത്തെയും സൈനിക സംവിധാനങ്ങള്‍ക്ക് ഇന്ത്യ കനത്ത പ്രഹരമേല്‍പ്പിച്ചു. പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചത്. അതിര്‍ത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്.

നാല് പാക് വ്യോമസേനാതാവളങ്ങള്‍ക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്റെ എയര്‍ ഡിഫന്‍സ്, റഡാര്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഏറ്റത് വലിയ തിരിച്ചടിയെന്നും ഇനിയും ഏത് സാഹചര്യത്തിനും സജ്ജമെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

അതേസമയം, നേരത്തെ മരവിപ്പിച്ച സിന്ധു-നദീജല കരാര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ തല്‍ക്കാലം പുന: സ്ഥാപിക്കില്ല. ഭീകരവാദം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. പാക്കിസ്ഥാന് എതിരെയുള്ള ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും.

Tags:    

Similar News