'എന്റെ മോനെ കൊല്ലരുതെ' എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞിട്ടും ജിം സന്തോഷിനെ വെട്ടിനുറുക്കി; 'പ്രായത്തെ വെല്ലുന്ന ഹീറോയിസം' എന്ന് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസും; അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ 13 ദിവസം ബാക്കിനില്‍ക്കെ ഗുണ്ടാസംഘത്തിന്റെ പകവീട്ടല്‍; 'മകനെ കണ്‍മുന്നില്‍ കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല'; ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്ന് ജിം സന്തോഷിന്റെ അമ്മ
കൊല്ലം: ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയും കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവുമായ അലുവ അതുല്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി ജിം സന്തോഷിന്റെ അമ്മ ഓമന. മകനെ കണ്‍മുന്നില്‍ കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല. ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്നും ഓമന പറഞ്ഞു.
2025 മാര്‍ച്ച് 27നാണ് പടനായര്‍കുളങ്ങര വടക്ക് കെട്ടിശ്ശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ വടിവാളും കമ്പിപ്പാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നു. ആ മുറിയില്‍ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകര്‍ത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. എന്റെ മോനെ കൊല്ലരുതെ എന്ന് സന്തോഷിന്റെ അമ്മ കരഞ്ഞ് പറഞ്ഞെങ്കിലും ഗുണ്ടാസംഘത്തിന്റെ മനസ് അലിഞ്ഞില്ല. അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ പതിമൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അതുലിനെ എതിരാളികള്‍ കൊല ചെയ്തത്.
ജിം സന്തോഷിന്റെ വീട്ടിലെത്തിയ അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്‌കുമാര്‍ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്‌കുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രായത്തെ വെല്ലുന്ന ഹീറോയിസം എന്നാണ് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്. പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ടായിരുന്നു.
ഗുണ്ടാപ്പകയുടെ തുടര്‍ച്ചയായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍, സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ക്രൂര കൊലപാതകത്തിന് മുന്നോടിയായി പ്രതികള്‍ നടത്തിയത് കൃത്യമായ ആസൂത്രണമായിരുന്നു. ആസൂത്രണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അതുലിന്റെ ജീവനെടുക്കാന്‍ ഉറപ്പിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. തലയ്ക്കേറ്റ ഗുരുതരമായ പരുക്ക് അതുലിന്റെ ജീവനെടുത്തു. കരുനാഗപ്പള്ളിയില്‍ നിന്ന് 4 പേരെ പിടികൂടിയ ശേഷം കോട്ടയത്ത് നിന്നാണ് മറ്റ് 4 പേരെ അതിസാഹസികമായി പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെ ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത് അലുവ അതുലും സംഘവുമാണ്. എന്നാല്‍ സന്തോഷ് വധത്തിന് നിലവിലെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സന്തോഷ് വധത്തിന് ശേഷം കടത്തൂര്‍ സംഘത്തിലെ അനീര്‍ എന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനാധാരം. പ്രദേശത്ത് ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. ജില്ലാ അതിര്‍ത്തികളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തുടരുന്ന ഗുണ്ടാകുടിപ്പക
ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്നലെ കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ഇന്ന് പട്ടാപ്പകല്‍ നടന്നത്. കൊല്ലത്തെ രണ്ട് പ്രധാന ഗൂണ്ടാസംഘങ്ങളാണ് ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി ടീമും, ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങന്‍കുളങ്ങര വിനോദിന്റെ സംഘവും. ഇവര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയുടെ ബാക്കിചിത്രമാണ് കേരളത്തെ ഞെട്ടിക്കുന്ന ഈ കാഴ്ച.
അനീറിലൂടെയാണ് ഈ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ചരിത്രം തുടങ്ങുന്നത്. അനീര്‍ ജിം സന്തോഷിന്റെ അടുത്തയാളായിരുന്നു. ഓച്ചിറ ടീമിന്റെ തലവനെ അനീര്‍ വീട്ടില്‍ കയറി 2013ല്‍ അടിച്ചതോടെ ഇവരുടെ പക തുടങ്ങി. അടിയും തിരിച്ചടിയുമായി പിന്നീട് പലതവണ ഏറ്റുമുട്ടി. ഒടുവില്‍ 2023ല്‍ ഒത്തുതീര്‍പ്പിനായി ജിം സന്തോഷ് എതിര്‍സംഘത്തെ വിളിച്ചുവരുത്തി. പക്ഷെ അത് ചതിയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ സന്തോഷ് എതിരാളികളെ വെട്ടി. അതോടെ വെട്ടും കുത്തും മാറി കൊന്ന് തീര്‍ക്കുന്ന വൈരാഗ്യത്തിലേക്ക് പക വളര്‍ന്നു.
വെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞിരുന്ന ജിം സന്തോഷായിരുന്നു ആദ്യ ഇര. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നു. കൊല ചെയ്ത് മടങ്ങുന്ന വഴി അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം. അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്.
