വിവാഹ തലേന്ന് രേഷ്മയെ വെമ്പായത്ത് എത്തിച്ചത് മറ്റൊരു 'പ്രതിശ്രുത വരന്‍'; ചോദ്യം ചെയ്യലില്‍ രേഷ്മ പറഞ്ഞത് അടുത്ത മാസം ഞാന്‍ കല്യാണം കഴിക്കാനിരുന്നയാളെന്ന്; മറുപടി കേട്ട് ഞെട്ടി പൊലീസ്; പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിന് പിടിയിലായത് അറിഞ്ഞ് അമ്പരന്ന് യുവാവ്; കുടുക്കിയത് മുന്‍ വിവാഹങ്ങളുടെ രേഖകള്‍

രേഷ്മ വിവാഹത്തിനെത്തിയത് മറ്റൊരു പ്രതിശ്രുത വരനൊപ്പം

Update: 2025-06-07 12:24 GMT

തിരുവനന്തപുരം: വിവാഹ തട്ടിപ്പില്‍ 'പ്രതിശ്രുത വധു'വായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യെ കുടുക്കിയത് പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്ന് നടത്തിയ നാടകീയ നീക്കമായിരുന്നു. യുവതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്‍ വിവാഹങ്ങളുടെ രേഖകളാണ് നിര്‍ണായകമായത്. അതേ സമയം യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന 'പ്രതിശ്രുത' വരനായ യുവാവാണെന്ന വിവരമാണ് പുറത്തുവന്നത്. ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയും സിനിമയെ വെല്ലുന്ന കഥകള്‍ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിലെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പൊലീസും ഞെട്ടി.

എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാന്‍ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാള്‍ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പൊലീസിനെ അമ്പരപ്പിച്ചു. ''അടുത്ത മാസം ഞാന്‍ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടില്‍ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്''. തന്റെ 'പ്രതിശ്രുതവധു'വിനെ മറ്റൊരാളുമായുള്ള വിവാഹത്തിനു വേണ്ടിയാണ് താന്‍ കൊണ്ടുപോകുന്നതെന്ന് അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. ഒടുവില്‍ പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിനു പിടിയിലായപ്പോള്‍ യുവാവ് അന്തംവിട്ടു.

മാത്രമല്ല, 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് രേഷ്മയുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തായത്.

വിവാഹത്തലേന്ന് ആര്യനാട്ടെത്തിയ രേഷ്മയെ സുഹൃത്തിന്റെ വീട്ടിലാണ് പഞ്ചായത്ത് അംഗമായ യുവാവ് താമസിപ്പിച്ചത്. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രതിശ്രുത വരനും ബന്ധുവും ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹ ദിവസം രാവിലെ രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ പോയ സമയത്ത് നടത്തിയ പരിശോധനയില്‍ മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം കണ്ടെടുത്തു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. രേഷ്മ മുന്‍പ് വിവാഹം കഴിച്ച ഏഴുപേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പിനാണ് വിവാഹങ്ങള്‍ കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായത്. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. മൂന്നു വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിലാണ് കുട്ടിയുള്ളത്.

വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 29-നാണ് ഇതില്‍ നിന്നും ആദ്യം ഫോണ്‍ കോള്‍ വന്നു. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുടന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താല്‍പര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കുകയായിരുന്നു. പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു.

വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗിലുണ്ടായിരുന്നു. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേര്‍ന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിലാണ് 12 വിവാഹങ്ങള്‍ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തിയത്. ഇതില്‍ ഒരുവിവാഹത്തില്‍ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങള്‍ കഴിക്കാറുള്ളത്. വരനെക്കൊണ്ട് വിവാഹത്തിന് മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതീയിരുന്നു ഇവരുടെ രീതി. തുടര്‍ന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. യുവതി നിരവധിപേരെ ഇത്തരത്തില്‍ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News