എം ആര്‍ അജിത് കുമാറിന്റെ വ്യാജക്കഥയില്‍ സസ്‌പെന്‍ഷന്‍; തെളിവില്ലാത്തതു കൊണ്ട് തിരിച്ചെടുത്തപ്പോള്‍ നല്‍കിയത് പോലീസ് അക്കദമി കസേര; കാറും കോളും മാറി; കേരളാ പോലീസിന്റെ ഇന്റലിജന്‍സിനെ ഇനി പി വിജയന്‍ നയിക്കും; താക്കോല്‍ സ്ഥാനം നല്‍കി പിണറായി സര്‍ക്കാര്‍

സുപ്രധാന ചുമതലയിലേക്ക് വീണ്ടും പി വിജയന്‍

Update: 2024-10-08 07:33 GMT

തിരുവനന്തപുരം: സുപ്രധാന ചുമതലയിലേക്ക് വീണ്ടും പി വിജയന്‍. പോലീസിലെ ഇന്റലിജന്‍സ് മേധാവിയായി എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. തീവ്രവാദ കേസ് അട്ടിമറിയെന്ന വ്യാജ ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനാണ് പി വിജയന്‍. തെളിവില്ലാ ആരോപണമായിട്ടും ഏറെ നാള്‍ സര്‍വ്വീസിന് പുറത്തു നില്‍ക്കേണ്ടി വന്നു. സസ്‌പെന്‍ പിന്‍വലിച്ച് സര്‍വ്വീസിലെത്തിയപ്പോള്‍ കേപ്പയുടെ ഡയറക്ടറാക്കി. അങ്ങനെ ഏറെ ക്രൂശിക്കലിന് വിധേയനായ ഉദ്യോഗസ്ഥനാണ് പി വിജയന്‍. ആ വിജയനാണ് പോലീസിലെ താക്കോല്‍ സ്ഥാനമായ ഇന്‍ലിജന്‍സിന്റെ ചുമതലയില്‍ എത്തിയത്.

മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് വിജയന്റെ നിയമനം. എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയന്‍. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി.വിജയന്‍. എ.അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാല്‍, എംആര്‍ അജിത് കുമാറിന്റെ കണ്ടെത്തല്‍ അന്വേഷണത്തില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.

സര്‍വീസില്‍ തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണിപ്പോള്‍ നിര്‍ണായക പദവിയിലെത്തുന്നത്. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയാണ് ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് പകരം ചുമതല നല്‍കുന്നത്. മനോജ് എബ്രഹാമിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും പുതിയ ഇന്റലിജന്‍സ് വിഭാഗം മേധാവിയെ നിയമിച്ചുകൊണ്ട് ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല.

നിയമസഭ നടക്കുന്നതിനാല്‍ പകരം ഉദ്യോഗസ്ഥന്‍ വരാത്തതിനാല്‍ ക്രമസമാധന ചുമതല മനോജ് എബ്രഹാം ഏറ്റെടുത്തിരുന്നില്ല. എഡിജിപിമാരായ എസ്. ശ്രീജിത് , പി.വിജയന്‍ , എച്ച്. വെങ്കിടേഷ് എന്നിവരെയായായിരുന്നു പുതിയ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. തുടര്‍ന്നാണിപ്പോള്‍ പി വിജയനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ എ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു പി വിജയന്‍. സംസ്ഥാനത്ത് 1999 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ പി വിജയന്‍ കോഴിക്കോട് സ്വദേശിയാണ്.

ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലായ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ഇതിന് പുറമെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബേങ്ക് കവര്‍ച്ച തുടങ്ങിയ പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് പ്രശംസ പിടിച്ചുപറ്റിയരുന്നു.

Tags:    

Similar News