കര്‍ഷകരില്‍ നിന്നും 29 രൂപയ്ക്ക് നെല്ലു സംഭരിക്കാന്‍ കേന്ദ്രം; കയറ്റുമതിക്കു പറ്റിയ ഗുണനിലവാരമുള്ള നെല്ല് ലഭ്യമാക്കിയാല്‍ അതിനനുസരിച്ച് വില കൂടുതല്‍ നല്‍കും; സംഭരിക്കുന്ന നെല്ലിന്റെ വില ഏഴു ദിവസത്തിന് അകം കര്‍ഷകരുടെ അക്കൗണ്ടിലെത്തും; കേരളത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സട്രൈക്കുമായി മോദി സര്‍ക്കാര്‍; നിര്‍ണ്ണായകമാകുന്നത് രാജീവ്-കുര്യന്‍ സംയുക്ത നീക്കം

Update: 2025-06-18 01:45 GMT

പാലക്കാട്: നെല്‍കര്‍ഷകര്‍ക്കു കോളടിക്കുമോ? സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി നടത്തുന്ന നെല്ലു സംഭരണം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് പോകുമ്പോള്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ കര്‍ഷകരില്‍നിന്നു നെല്ല് നേരിട്ടുസംഭരിക്കുന്നതിനു പ്രാഥമികപഠനത്തിന്റെ ഭാഗമായുള്ള നടപടികള്‍ കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം തുടങ്ങി. മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍സിസിഎഫ്) ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പാലക്കാട്ടെത്തി ചര്‍ച്ചകള്‍ തുടങ്ങി. ഫെഡറേഷനു കേരളത്തിലെ നെല്ലുസംഭരണചുമതല നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനീസ് ജോസഫ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു പാലക്കാട്ടെ കര്‍ഷകരുമായി ചര്‍ച്ചനടത്തിയത്. യോഗത്തില്‍ തൃശൂരിലെ കര്‍ഷകരും പങ്കെടുത്തു. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ നെല്ലും ഏറ്റെടുക്കാനാണ് കേന്ദ്ര തീരുമാനം.

കേരളത്തില്‍ ഭാരത് അരി വിതരണം ചെയ്യുന്നതും എന്‍സിസിഎഫാണ്. സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അമിത്ഷായുമായി ചര്‍ച്ച നടത്തിയശേഷമാണ് എന്‍സിസിഎഫിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ പ്രശ്‌നങ്ങള്‍ ബിജെപി നേതാക്കള്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെയും കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി പ്രഹ്‌ളാദ് ജോഷിയെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്‍സിസിഎഫിനെ ചുമതലപ്പെടുത്തണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നെല്ലു സംഭരണത്തില്‍ കാര്യമായ ഇടപെടല്‍ കേന്ദ്രം നടത്തിയേക്കും.

പാലക്കാട് ജില്ലയില്‍ നെല്ലു വിലയായി കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 311.95 കോടിയാണ്. കഴിഞ്ഞ രണ്ടാം വിള നെല്ല് സപ്ലൈകോ സംഭരിച്ച വകയിലാണ് ഇത്രയും രൂപ ലഭിക്കാനുള്ളത്. ഒന്നാംവിള നെല്‍കൃഷി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടും കഴിഞ്ഞ രണ്ടാവിളയിലെ നെല്‍വില കിട്ടാത്തതിനാല്‍ കടബാധ്യതയിലായിരിക്കുകയാണ് കര്‍ഷകര്‍. കുട്ടികളുടെ വിദ്യാഭ്യാസം, വീടുകളിലെ ചെലവുകള്‍, ഉഴവുകൂലി, വിത്ത്, വളം, പണിക്കൂലി, തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്വര്‍ണപണയ വായ്പ മുതല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. മാര്‍ച്ച് അവസാനത്തോടെ കൊയ്ത്തു കഴിഞ്ഞ് ഏപ്രില്‍, മെയ് മാസങ്ങളില്‍ തന്നെ സപ്ലൈകോ നെല്ല് സംഭരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ബാങ്കുകള്‍ക്ക് കിട്ടാനുള്ള കുടിശ്ശികയുടെയും പലിശ വര്‍ദ്ധനയുടെയും പേരില്‍ ബാങ്ക് മുഖേന റജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് പി.ആര്‍.എസ് മുഖേനയുള്ള വില വിതരണം ഒരു മാസത്തോളം വൈകിച്ചു. നെല്ല് വില വിതരണം അനിശ്ചിതമായി നീളുന്നതില്‍ കാര്‍ഷികമേഖലയില്‍ സര്‍ക്കാരിനെതിരെ അമര്‍ഷം രൂക്ഷമാവുകയാണ്. പല കര്‍ഷകരുടെയും നെല്ല് സപ്ലൈകോയും മില്ലുകാരും തമ്മിലുള്ള സാങ്കേതിക കാരണം പറഞ്ഞ് സംഭരിക്കാന്‍ തന്നെ ഏറെ വൈകിയിരുന്നു. ഇതിനിടെയാണ് കേരളത്തില്‍ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സട്രൈക്ക്.

ആദ്യഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലാകും കേന്ദ്ര പദ്ധതി നടപ്പിലാക്കുക. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ അഞ്ചു പഞ്ചായത്തുകളിലെ അഞ്ഞൂറോളം കര്‍ഷകരുടെ സമ്മതപത്രവും ഫെഡറേഷന്‍ സ്വീകരിച്ചു. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് കര്‍ഷകരോടു പറഞ്ഞിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നായി അന്പതിനായിരം ടണ്‍ നെല്ലായിരിക്കും സംഭരിക്കുക. ഏഴുദിവസത്തിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക ലഭ്യമാക്കും. പരമാവധി പതിനഞ്ചു ദിവസത്തിനകം നെല്ലുവില കൊടുത്തുതീര്‍ക്കുമെന്നാണ് കേന്ദ്ര അവകാശ വാദം. 28.20 രൂപയ്ക്കാണ് കര്‍ഷകരില്‍നിന്നു സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇപ്പോള്‍ 69 പൈസ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിട്ടുണ്ട്. ഈ തുകയ്ക്കുതന്നെയായിരിക്കും എന്‍സിസിഎഫും നെല്ല് സംഭരിക്കുക. കയറ്റുമതിക്കു പറ്റിയ ഗുണനിലവാരമുള്ള നെല്ല് ലഭ്യമാക്കിയാല്‍ അതിനനുസരിച്ച് വില കൂടുതല്‍ നല്‍കും. ഇതും കര്‍ഷകര്‍ക്ക് പ്രതീക്ഷയാകും.

നെല്‍പ്പാടങ്ങളില്‍ത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകള്‍ നിര്‍മിക്കുന്ന പദ്ധതി നടപ്പായില്ലെന്നത് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇതിനാല്‍ കൊയ്ത നെല്ല് സൂക്ഷിക്കാനാകാതെ കര്‍ഷകര്‍. വേനല്‍മഴ വര്‍ധിക്കുമ്പോള്‍ നഷ്ടം വര്‍ധിക്കുന്നു. വില്‍ക്കുമ്പോള്‍ ഈര്‍പ്പത്തിന്റെ പേരില്‍ എട്ടുശതമാനം വരെ തൂക്കം കുറയ്ക്കുന്നു. പാടത്തുതന്നെ സംഭരണശാലകള്‍ ഒരുക്കുകയായിരുന്നെങ്കില്‍ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നു. സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങള്‍ പാടങ്ങളില്‍ത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. സിലിന്‍ഡര്‍ രൂപത്തിലുള്ള ലോഹനിര്‍മിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇതുപയോഗിക്കുന്നുണ്ട്. ഇതിന്റെ അഭാവത്തിനൊപ്പം നെല്ലു സംഭരണത്തിലെ പ്രശ്‌നങ്ങളും കര്‍ഷകരെ വലച്ചിരുന്നു. കേന്ദ്രം സംഭരണം തുടങ്ങിയാല്‍ പ്രതിസന്ധി തീരുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.

ചില ഇനം അരിയുടെ കയറ്റുമതിയാണ് ഇന്ത്യ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2023 മുതല്‍ അരിയിലെ പ്രധാന ഇനങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്. ഇതിനെ തുടര്‍ന്ന് ജനുവരിയില്‍ ഏഷ്യന്‍ വിപണിയില്‍ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ അരിയുടെ വില നിലവാരം എത്തിയിരുന്നു. ഏഷ്യന്‍ വിപണിയില്‍ അരിയുടെ വില കുറയ്ക്കാന്‍ പുതിയ നീക്കങ്ങള്‍ സഹായകമാകും എന്നാണ് പ്രതീക്ഷ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഭക്ഷണത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനമായും ആശ്രയിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലേയും ചില രാജ്യങ്ങള്‍ക്ക് ഈ നീക്കം വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൂടുതല്‍ നെല്ലു സംഭരിക്കാന്‍ തയ്യാറെടുക്കുന്നത്.

Tags:    

Similar News