പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും
ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ചത്
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്(65) വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്. കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. ദുബായിലായിരുന്ന രാമചന്ദ്രന്‍ രണ്ട് വര്‍ഷം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ദുബായിലുള്ള മകളും മക്കളും അവധിയാഘോഷിക്കാന്‍ എത്തിയതിന്റെ ഭാഗമായായിരുന്നു കശ്മീരിലേക്കുള്ള വിനോദയാത്ര.
രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു.
ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍. വിനയുടെ കല്യാണം ഏപ്രില്‍ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നര്‍വാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവല്‍ കണ്‍സഷനോടെ കശ്മീരില്‍ യാത്ര വന്നതായിരുന്നു ബിഹാര്‍ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയല്‍ ഓഫിസില്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.
ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നു രാത്രി മടങ്ങും. സൗദി ഭരണകൂടം ഒരുക്കിയ ഔദ്യോഗിക വിരുന്ന് മോദി ഒഴിവാക്കി. ബുധനാഴ്ച രാത്രി മടങ്ങാനിരുന്ന മോദി പുലര്‍ച്ചെ മടങ്ങി എത്തും.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കൊല്ലപ്പെട്ട 16 പേരുടെ പേരുവിവര പട്ടിക പുറത്തുവിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
വിനോദ സഞ്ചാരികള്‍ക്കായി അനന്ത്നാഗ് പൊലീസ് കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ എമര്‍ജന്‍സി ഹെല്‍പ് ടെസ്‌ക് ആരംഭിച്ചു. വിവരങ്ങളറിയാന്‍ 9596777669, 01932225870, 9419051940 (വാട്ട്സ് ആപ്പ്), എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം-ശ്രീനഗര്‍: 0194-2457543, 0194-2483651 ആദില്‍ ഫരീദ്, എ.ഡി.സി ശ്രീനഗര്‍ 7006058623 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രദേശം വളഞ്ഞ സേന റോഡുകളിലും പരിശോധന ശക്തമാക്കി. സഞ്ചാരികളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘവും സൈന്യത്തിന്റെ വടക്കന്‍ മേഖല കമാന്‍ഡറും നാളെ പഹല്‍ഗാമിലെത്തും.
ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടിലാണ് ഭീകരര്‍ വെടിവെപ്പ് നടന്നത്.
സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഏഴുഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുല്‍മേട്ടില്‍ സഞ്ചാരികള്‍ക്ക് എത്താന്‍ സാധിക്കൂ. അതിനിടെ, പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടന ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.