നിലവില്‍ എന്റെ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവര്‍ത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്ത ഭാഗം വിവര്‍ത്തനം ചെയ്യേണ്ടത്; പ്രോട്ടോകോള്‍ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യില്‍ കരുതാനാകില്ല; ശബ്ദ ക്രമീകരണത്തിലെ അപാകതയും ചതിച്ചു; തര്‍ജ്ജ വിവാദത്തില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; എന്നും രാജ്യത്തിനൊപ്പം - മോദിജിക്കൊപ്പം തുടരും!

Update: 2025-05-03 06:43 GMT

തിരുവനന്തപുരം: തര്‍ജ്ജമയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍. ഇന്നലെ പ്രധാനമന്ത്രിയുടെ 45 മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ അദ്ദേഹം മുന്‍കൂട്ടി നല്‍കിയിരുന്ന പ്രസംഗത്തിനൊപ്പം നിരവധി സ്ഥലങ്ങളില്‍ പുതിയ വിഷയങ്ങളും ഉള്‍പ്പെടുത്തി. നിലവില്‍ എന്റെ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവര്‍ത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്ത ഭാഗം വിവര്‍ത്തനം ചെയ്യേണ്ടത്. പ്രോട്ടോകോള്‍ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യില്‍ കരുതാനാകില്ല. അതിനാലാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അന്തസത്ത പരമാവധി നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, ഒരു ഭാഗം ശബ്ദക്രമീകരണത്തിലെ അപാകത കാരണം പ്രധാനമന്ത്രി പറഞ്ഞതില്‍ നിന്ന് മാറ്റി പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞില്ലങ്കിലും എല്ലാവര്‍ക്കും മനസിലായി എന്ന കമന്റോടെ ചിരിയോടെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നതിനാല്‍ എനിക്ക് തിരുത്താനുള്ള അവസരം ലഭിച്ചില്ല. പരിഭാഷകന്‍ എത്ര ശ്രദ്ധ നല്‍കിയാലും, കൃത്യമായി കേള്‍ക്കാന്‍ കഴിയാത്ത ഒരു കാര്യം എങ്ങനെ പറയാനാകും-പള്ളിപ്പുറം ജയകുമാര്‍ പറഞ്ഞു. ഫെയ്‌സ് ബുക്കിലാണ് കുറിപ്പിട്ടത്.

രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി.എന്‍.വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം പ്രസംഗം. ''മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും'' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല. ഇതോടെ 'അദ്ദേഹത്തിനു കഴിയുന്നില്ല' എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷമാണ് മന്ത്രി വി.എന്‍.വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഏതായാലും ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചയാകേണ്ട കാര്യം മലയാളത്തിലേക്ക് മൊഴി മാറ്റിയില്ലെന്ന് അറിഞ്ഞിട്ടും പ്രധാനമന്ത്രി പ്രകോപിതനായില്ല.

പള്ളിപ്പറം ജയകുമാറിന്റെ വിശദീകരണം ചുവടെ

എന്നും പ്രധാനമന്ത്രിക്കൊപ്പം ' രാഷ്ട്ര ഹിതായ,

പ്രിയ സുഹൃത്ത്ക്കളെ,ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേദിയില്‍ തത്സമയം വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ആദരണീയനായ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ 2014 മുതല്‍ ഞാന്‍ വിവിധ മേഖലകളില്‍ വിവര്‍ത്തനം ചെയ്ത് വരുന്നതാണ്. വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ പരിഭാഷക്ക് പ്രധാനമന്ത്രിയുടെ പ്രശംസയും ലഭിച്ചതാണ്. കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്ജി ഉള്‍പ്പടെ നിരവധി കേന്ദ്ര മന്ത്രിമാരുടെ പ്രസംഗങ്ങള്‍ ഞാന്‍ നിരവധി തവണ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പല കേന്ദ്ര മന്ത്രിമാരുടെയും കേരള സന്ദര്‍ശന വേളകളില്‍ അവരോടൊപ്പം സഞ്ചരിച്ചും പരിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചിട്ടുള്ളതും എനിക്കാണ്. ഇന്നലെ പ്രധാനമന്ത്രിയുടെ 45 മിനിറ്റിലേറെ നീണ്ട പ്രസംഗത്തില്‍ അദ്ദേഹം മുന്‍കൂട്ടി നല്‍കിയിരുന്ന പ്രസംഗത്തിനൊപ്പം നിരവധി സ്ഥലങ്ങളില്‍ പുതിയ വിഷയങ്ങളും ഉള്‍പ്പെടുത്തി. നിലവില്‍ എന്റെ കൈയ്യിലുള്ള പ്രസംഗ ഭാഗം വിവര്‍ത്തനം ചെയ്ത ശേഷമാണ് പുതിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്ത ഭാഗം വിവര്‍ത്തനം ചെയ്യേണ്ടത്. പ്രോട്ടോകോള്‍ പ്രകാരം ഒരു പേന പോലും ആ സമയത്ത് കൈയ്യില്‍ കരുതാനാകില്ല. അതിനാലാണ് . പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ അന്തസത്ത പരമാവധി നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും, ഒരു ഭാഗം ശബ്ദക്രമീകരണത്തിലെ അപാകത കാരണം പ്രധാനമന്ത്രി പറഞ്ഞതില്‍ നിന്ന് മാറ്റി പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞി ല്ലങ്കിലും എല്ലാവര്‍ക്കും മനസിലായി എന്ന കമന്റോടെ ചിരിയോടെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നതിനാല്‍ എനിക്ക് തിരുത്താനുള്ള അവസരം ലഭിച്ചില്ല. പരിഭാഷകന്‍ എത്ര ശ്രദ്ധ നല്‍കിയാലും, കൃത്യമായികേള്‍ക്കാന്‍ കഴിയാത്ത ഒരു കാര്യം എങ്ങനെ പറയാനാകും.

അതിനാല്‍ നല്‍കിയ പ്രസംഗം പിന്‍തുടര്‍ന്നു.അതൊരു രാഷ്ട്രീയ പരാമര്‍ശം ആയതിനാല്‍ കൂടുതല്‍ ശ്രദ്ധ നേടി.ശബ്ദ ക്രമീകരണത്തിലെ അപാകത വേദിയില്‍ ഉണ്ടായിരുന്ന മന്ത്രിമാരും നേരത്തെ ചൂണ്ടികാട്ടിയിരുന്നു. 45 മിനിറ്റ് നേരം വിവര്‍ത്തനം നടത്തിയ എനിക്ക് വിട്ടുപോയ ഭാഗം പരിഭാഷപ്പെടുത്താന്‍ അറിയാത്തത് കൊണ്ടല്ല പിഴവ് സംഭവിച്ചത്. എങ്കിലും രാഷ്ട്ര നേതാവിന്റെ പ്രസംഗ പരിഭാഷ വിമര്‍ശനത്തിന് കാരണമായതില്‍ ഞാന്‍ അതിയായി ഖേദം രേഖപ്പെടുത്തുന്നു. പ്രസംഗ പരിഭാഷ സശ്രദ്ധം കേട്ട് വിമര്‍ശിച്ചും, അഭിനന്ദിച്ചും അഭിപ്രായപ്രകടനം നടത്തിയ മുഴുവന്‍ സുഹൃത്ത്ക്കള്‍ക്കും നന്ദി അറിയിക്കുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഞാന്‍ ഈ അഭിപ്രായം പങ്ക് വച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനം നല്‍കും. എന്നും രാജ്യത്തിനൊപ്പം-മോദിജി ക്കൊപ്പം തുടരും

വിശ്വസ്ഥതയോടെ

പള്ളിപ്പുറം ജയകുമാര്‍

2.05.2024

2023 സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ശുദ്ധമലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പള്ളിപ്പുറം ജയകുമാര്‍ 2023ലെ താരമായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാറിനെ സംഘാടകര്‍ അന്് മോദിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മോദി അഭിനന്ദിച്ചു. ആ പള്ളിപ്പുറം ജയകുമാറാണ് വിഴിഞ്ഞത്ത് മോദിയുടെ പ്രസംഗത്തിലെ കാതലായ ഭാഗം പരിഭാഷ ചെയ്യാതെ വിട്ടു കളഞ്ഞത്. റിട്ടയേര്‍ഡ് അധ്യാപകനാണ് പള്ളിപ്പുറം ജയകുമാര്‍. മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ജയകുമാര്‍. പ്രധാനമന്ത്രിയുടെ ആദ്യത്തെ മന്‍ കി ബാത്ത് ദൂരദര്‍ശനു വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് 2014 ഒക്ടോബര്‍ മൂന്നിനാണ്. 2015ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തലേന്ന് നടത്തിയ പ്രസംഗം ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതും ജയകുമാറായിരുന്നു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും നിര്‍വഹിച്ചു. നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ്. ശിശുക്ഷേമസമിതിയില്‍ ശിശുദിനാഘോഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്. എം.എ, ബി.എഡ് ബിരുദധാരിയായ ജയകുമാര്‍.

അധ്യാപകനെന്ന നിലയില്‍ 2015 -ല്‍ സര്‍ക്കാരിന്റെ മെരിറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവര്‍ത്തനം ചെയ്തിരുന്നു. 2015-ല്‍ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം ആറുതവണ നേടിയിട്ടുണ്ട്. മികച്ച ബി.എല്‍.ഒ.യ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്‌കാരം, സീസണ്‍ വാച്ച് സ്റ്റേറ്റ് എക്സലന്‍സി പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News