സര്‍ക്കാരിനോടുള്ള ബഹുമാനം ഉദ്യോഗസ്ഥര്‍ക്ക് കുറയുന്നുവോ? ബഹുമാനിക്കാന്‍ ഉത്തരവ്; പൊതു ജനങ്ങള്‍ക്കുള്ള മറുപടികളില്‍ എല്ലാം മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ബഹുമാനപ്പെട്ട എന്ന് രേഖപ്പെടുത്തണം; ക്ലീഷേകള്‍ ഒഴിവാക്കും ന്യൂജെന്‍ കാലത്ത് അതിവിചിത്ര ഉത്തരവുമായി പിണറായിയുടെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്

Update: 2025-09-10 05:27 GMT

തിരുവനന്തപുരം: പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ 'ബഹു ' മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്. മന്ത്രിമാരുടെ മറുപടിയിലും 'ബഹു' എന്ന് ചേര്‍ക്കണം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്. അതായത് മറുപടിയില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കരുതല്‍ എടുക്കണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കിട്ടുന്ന പരാതികള്‍ പരിശോധിച്ച് നടപടി എടുത്ത ശേഷം അത് പരാതിക്കാരെ അറിയിക്കുമ്പോഴാണ് ബുഹു ചേര്‍ക്കേണ്ടത്. ഇത് സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകള്‍ക്കും കൈമാറിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഇനി മറുപടികള്‍ തയ്യാറാക്കുമ്പോള്‍ സൂക്ഷിക്കണം. അല്ലാത്ത പക്ഷം നടപടികളുണ്ടാകും. എല്ലാ വകുപ്പു തലവന്മാര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് തീരുമാനം. ഇത്തരം ക്ലീഷേ വാക്കുകള്‍ സര്‍ക്കാരുകള്‍ ഒഴിവാക്കുന്ന കാലമാണ്. ഇതിനിടെയാണ് പിണറായി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. മുഖ്യമന്ത്രിയുടെ കീഴിലാണ് ഭരണ പരിഷ്‌കാര വകുപ്പും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ഈ ഉത്തരവ് എന്നു വേണം അനുമാനിക്കാന്‍. ഏത് സാഹചര്യത്തിലാണ് ഉത്തരവ് എന്ന് വിശദീകരിക്കുന്നുമില്ല.

സെക്രട്ടറിയേറ്റിലും മറ്റും മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ബഹുമാനക്കുറവുണ്ടെന്ന തോന്നല്‍ സജീവമായിരുന്നു. ഇത് മറികടക്കാനാണ് ഫയല്‍ എഴുത്തിലും ഉത്തരവ് നിര്‍മ്മതിയിലും എല്ലാം ആ ബഹുമാനം കൊണ്ടു വരുന്നതെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന പദവികളിലെ അഭിസംബോധനകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന കാലത്താണ് കേരള സര്‍ക്കാരിന്റെ ഈ നീക്കം. മന്ത്രിമാര്‍ക്ക് ലഭിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്പോള്‍ പോലും ഈ നിര്‍ദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അണ്ടര്‍ സെക്രട്ടറിയാണ് സര്‍ക്കുലറില്‍ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, ഓഫീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News