'മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണെന്ന് എന്‍ സുകന്യയുടെ പോസ്റ്റും; പിജെയെ ഒഴിവാക്കിയത് ജില്ലാ കമ്മിറ്റിയുടെ കത്ത് കാരണമോ?

പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Update: 2025-03-10 05:22 GMT

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്താന്‍, പി. ജയരാജന് ഇത് ലാസ്റ്റ് ചാന്‍സായിരുന്നു. അടുത്ത സമ്മേളനമാവുമ്പോള്‍ പി ജയരാജന് പ്രായം 75 കടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍സ്രില്‍ സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളന തീരുമാനം വന്നതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ ജയരാജന്റെ നഷ്ടത്തെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

അതിനിടെ, ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുകയാണ്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ' എന്ന എം സ്വരാജിന്റെ വാചകമാണ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിന്‍ തുറന്ന് പറഞ്ഞതെന്ന രീതിയിലാണ് വ്യഖ്യാനങ്ങള്‍ വരുന്നത്.

അതേസമയം, കണ്ണൂരിലെ മുതിര്‍ന്ന നേതാവ് എന്‍ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി. 'ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണ്'എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്. പ്രൊഫൈല്‍ ചിത്രം മാറ്റിയപ്പോള്‍ ഒരു വാചകം ചേര്‍ത്തെന്ന് മാത്രമേയുള്ളൂ. പാര്‍ട്ടി തന്റെ പ്രവര്‍ത്തനം അംഗീകരിച്ചിട്ടുണ്ട്. കമ്മിറ്റികള്‍ തീരുമാനിക്കുന്നത് പല ഘടകങ്ങള്‍ പരിഗണിച്ചാണെന്നും എന്‍ സുകന്യ ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചു.

സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരില്‍ നിന്ന് ആരെത്തുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. 17 അംഗ സെക്രട്ടറിയേറ്റില്‍ കെ കെ ശൈലജ, എം വി ജയരാജന്‍, സിഎന്‍ മോഹനന്‍ എന്നിവരേയും ഉള്‍പ്പെടുത്തി. എംബി രാജേഷ്, പി ജയരാജന്‍, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കള്‍ പരിഗണിക്കപ്പെട്ടില്ല. പി ശശി, പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ക്കായിരുന്നു കണ്ണൂരില്‍ നിന്ന് സാധ്യത. കൊല്ലം സമ്മേളനം കണ്ണൂരില്‍ നിന്നും പരിഗണിച്ചത് എം വി ജയരാജനെയാണ്.

പി. ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരിക്കാന്‍ കാരണമായത് കണ്ണൂര്‍ ജില്ലാ കമ്മറ്റി, സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജയരാജന് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ണൂര്‍ സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം മനു തോമസിന്റെ ആരോപണത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ നേതൃത്വം കത്തുനല്‍കിയത്.

കണ്ണൂര്‍ ജില്ലാ സമ്മേളനം നടക്കുന്ന സമയത്തുതന്നെ ജയരാജന്‍, സെക്രട്ടേറിയറ്റിലേക്ക് എത്തിപ്പെടില്ല എന്ന സൂചന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുതന്നെ ഉണ്ടായിരുന്നു. കാരണം, മനു തോമസ് പാര്‍ട്ടി വിടുന്ന സമയത്ത് ജയരാജനെതിരേ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ജയരാജന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ഇതിന് മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, പി. ജയരാജന്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഈ പ്രതികരണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്നായിരുന്നു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നുവരികയും ജയരാജനെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

പി ജെയെ വീണ്ടും ഒതുക്കി

വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ സിപിഎമ്മില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്നത് പി ജയരാജന്‍ തന്നെയാണ്. നേരത്തെ വ്യക്തിപൂജാ വിവാദത്തില്‍ കുടുങ്ങി, എം വി ഗോവിന്ദനും പിണറായി വിജയനും അനഭിമതനായതാണ്, ഒരുകാലത്ത് കണ്ണൂരിലെ കിരീടംവെക്കാത്ത രാജാവായിരുന്നു പി ജയരാജന് വിനയായത്. 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്'... എന്ന് തുടങ്ങുന്ന പാട്ടും സീഡിയുമൊക്കെ ആരാധകര്‍ ഉണ്ടാക്കിയതും, പി ജെ ആര്‍മിയെന്ന ഫേസ്ബുക്ക് കൂട്ടായ്മയൊക്കെ ഉണ്ടാക്കിയതുമെല്ലാം, ജയരാജന്‍ പാര്‍ട്ടിക്ക് മുകളില്‍ വളരുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന് ഉണ്ടാക്കിയത്. അതിന്റെ ഭാഗമായി ഇപ്പോഴും വെറും സംസ്ഥാന കമ്മറ്റി അംഗവും ഖാദിബോര്‍ഡ് ചെയര്‍മാനുമായി ഒതുങ്ങിക്കഴിയുകയാണ്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചത്. പി ജയരാജനെ പരിഗണിക്കാന്‍ അണികളില്‍ വികാരം ശക്തമായിരുന്നു. ആര്‍എസ്സുകാരാല്‍ അതിക്രൂരമായ വെട്ടിനുറുക്കപ്പെട്ട ജയരാജന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ഇമേജാണ് അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. മാത്രമല്ല, ആര്‍എസഎസ് പ്രവര്‍ത്തകര്‍ അടക്കമുള്ള നിരവധിപേരെ പി ജയരാജന്‍ സിപിഎമ്മിലേക്ക് മാറ്റുകയും ചെയ്തു. എതിരാളികള്‍ അദ്ദേഹത്തെ യമരാജന്‍ എന്നെല്ലാം ആക്ഷേപിക്കുന്നുണ്ടെങ്കിലും, അണികള്‍ക്കിടയില്‍ എന്നും അദ്ദേഹം ഒരു ഹീറോയാണ്. വ്യക്തിപരമായി യാതൊരു സമ്പാദ്യങ്ങള്‍ ഇല്ലാത്തതും, മക്കളൊക്കെ സാധാരണ ജീവിതം നയിക്കുന്നതുമെല്ലാം പി ജയരാജന്റെ കീര്‍ത്തി അണികള്‍ക്കിടയല്‍ വര്‍ധിപ്പിച്ചു.

പക്ഷേ എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയതിനുശേഷം പി ജയരാജന്‍ കടുത്ത ഒതുക്കലാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിപൂജാ വിവാദത്തിന്റെ പേരില്‍ ജയരാജനെ ഒതുക്കിയതിനുപിന്നില്‍ ഗോവിന്ദനാണെന്ന് ആക്ഷേപമുണ്ട്. ഒരുകാലത്ത് വിജയ- കോടിയേരി-ജയരാജന്‍മാര്‍ എന്നു പറഞ്ഞാല്‍ സിപിഎം ആയിരുന്നു. പിണറായിയും കോടിയേരിയും, പി- ഇപി- എം വി എന്നീ മൂന്ന് ജയരാജന്‍മാരുമായിരുന്നു പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. ആ കുട്ട് കെട്ടാണ് എം വി ഗോവിന്ദന്റെ വരവോടെ ഇല്ലാതായത്. പക്ഷേ ഇപ്പോള്‍ വീണ്ടും പിണറായിയും ജയരാജനുമായി നല്ല ബന്ധം വന്നിരിക്കയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ച് പി ജയരാജന്‍ എഴുതിയ വിവാദ പുസ്തകം പ്രകാശനം ചെയ്തത് പിണറായിയാണ്. എന്നാല്‍, ഇതൊന്നും സെക്രട്ടേറിയറ്റില്‍ ഇടം പിടിക്കാന്‍ പിജെയ്ക്ക് തുണയായില്ല.

Tags:    

Similar News