നിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്‌സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയും

Update: 2025-06-26 02:33 GMT

തിരുവനന്തപുരം: കേരളാ കേഡറിലെ ഏറ്റവും മുതിര്‍ന്ന ആറു ഐപിഎസുകാരില്‍ ആരാകും പോലീസ് മേധാവി? സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ പട്ടിക ഇന്ന് യുപിഎസ്സി അംഗീകരിക്കും. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ആറു പേരുടെ പട്ടികയില്‍നിന്നുള്ള മൂന്നു പേരുകളാകും ഡല്‍ഹിയില്‍ ചേരുന്ന യുപിഎസ്സി യോഗം അംഗീകരിക്കുക. മൂന്നംഗ പട്ടികയില്‍ നിന്നുള്ള ഒരാളെയാണ് സംസ്ഥാന പോലീസ് മേധാവിയായി മുഖ്യമന്ത്രി അംഗീകരിക്കേണ്ടത്. സീനിയോറിട്ടി അനുസരിച്ച് നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാകും പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളത്. എന്നാല്‍ അട്ടിമറികള്‍ക്ക് സാധ്യത ഏറെയാണ്. സീനിയോറിട്ടി മറികടന്ന് മനോജ് എബ്രഹാം ചുരുക്കപ്പട്ടികയില്‍ എത്താന്‍ സാധ്യതയുണ്ട്. അതിനിടെ സംസ്ഥാനം നല്‍കിയ ആറംഗ പട്ടികയിലെ അവസാന പേരുകാരന്‍ എംആര്‍ അജിത് കുമാര്‍ ചുരുക്ക പട്ടികയില്‍ എത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ഇതിനും സാധ്യത ഏറെയാണ്. ചുരുക്കപ്പട്ടിക വരുമ്പോള്‍ തന്നെ അതില്‍ നിന്ന് ആരെയാകും ്അടുത്ത പോലീസ് മേധാവിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുക്കുക എന്നതും വ്യക്തമാകും. പട്ടികയില്‍ പിണറായിയ്ക്ക് ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാകും അടുത്ത പോലീസ് മേധാവി.

ബി എസ് എസ് ഡയറക്ടറായിരുന്ന നിതിന്‍ അഗര്‍വാളിനോട് കേന്ദ്രത്തിന് അനിഷ്ടമുണ്ട്. രവതാ ചന്ദ്രശേഖറും പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിതും കേന്ദ്ര ഡെപ്യുട്ടേഷനിലാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ രണ്ടാം പദവിയിലാണ് രവതയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയിലാണ് സുരേഷ് രാജ് പുരോഹിത്. ഈ രണ്ടു പേരേയും കേരളത്തിലേക്ക് മടക്കാന്‍ കേന്ദ്രം വിസമ്മതിച്ചാല്‍ ചുരുക്ക പട്ടികയില്‍ അത്ഭുതം സംഭവിക്കും. ഇതിനൊപ്പം യോഗേഷ് ഗുപ്തയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളുടെ തലപ്പത്തേക്ക് നിയോഗിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യോഗേഷിനേയും മോദി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനുള്ള ക്ലിയറന്‍സ് പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതായത് നിതിന് അഗര്‍വാളിനോട് കേന്ദ്രത്തിന് അതൃപ്തിയാണെങ്കില്‍ രവതയോടും പുരോഹിതിനോടും ഇഷ്ടക്കൂടുതലുണ്ട്. ഇതെല്ലാം പ്രതിഫലിച്ചാല്‍ ഈ മൂന്നു പേരും ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്താകും. യോഗേഷും മനോജ് എബ്രഹാമും അജിത് കുമാറും പട്ടികയില്‍ എത്താന്‍ ഈ തിയറി പ്രകാരം സാധ്യത ഏറെയാണ്. നിതിനെ കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയാലും സംസ്ഥാനത്തിന്റെ താല്‍പ്പര്യ പ്രകാരം യോഗേഷിനെ ഒഴിവാക്കുമോ എന്ന ചര്‍ച്ചയും സജീവമാണ്. യുപി എസ് സി യോഗത്തില്‍ കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറി ഡോ കെ ജയതിലകും നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും പങ്കെടുക്കുന്നുണ്ട്. ഇതില്‍ ചീഫ് സെക്രട്ടറിയാകും കേരളത്തിന്റെ താല്‍പ്പര്യം യോഗത്തെ അറിയിക്കുക. ഇത് യുപി എസ് സി പരിഗണിക്കുമോ എന്നതാണ് നിര്‍ണ്ണായകം.

അതിനിടെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഡിജിപി നിതിന്‍ അഗര്‍വാളിന് സാധ്യത എന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്നതും വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്തതും പരിഗണിച്ചാണിത്. യുപിഎസ്സി പട്ടികയില്‍ നിതിന്‍ അഗര്‍വാള്‍തന്നെയാകും ഒന്നാമത്. സംസ്ഥാനം യുപിഎസ്സിക്ക് ആറംഗപട്ടിക കൈമാറിയതിനുപിന്നാലെത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പരാതികളും കോടതിയില്‍ ഹര്‍ജിയുമൊക്കെയുണ്ടായി. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിവാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതും പ്രശ്‌നമായി. സര്‍ക്കാരിന് അനഭിമതനായതിനാല്‍ യോഗേഷ് ഗുപ്തയുടെ സാധ്യത അടഞ്ഞനിലയിലാണ്. രവതാ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍, കൂത്തുപറമ്പ് വെടിവെപ്പുകാലത്ത് കേസില്‍ ഉള്‍പ്പെട്ട എഎസ്പിയായ റവാഡയോട് സര്‍ക്കാരിന് താത്പര്യമുണ്ടാകുമോയെന്നതില്‍ സംശയമുണ്ട്.

ഈ സാഹചര്യത്തിലാണ് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായ നിതിന്‍ അഗര്‍വാളിന്റെ സാധ്യത തെളിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന് പോലീസ് മേധാവിയായാല്‍ ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടിക്കിട്ടും. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിആര്‍പിഎഫ്, ഇന്‍ഡോ ടിബിറ്റന്‍ ബോര്‍ഡര്‍ പോലീസ്, എസ്എസ്ബി വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ ഒരുങ്ങിയതെന്നാണ് സൂചന. നിലവില്‍ താത്കാലിക ഡയറക്ടറുള്ള ഇഡിയിലേക്ക് യോഗേഷ് എത്തുന്നതും സിബിഐയുടെ നേതൃസ്ഥാനത്ത് എത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും എന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതേസമയം, നിലവില്‍ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ രണ്ടാമതൊരു തസ്തികയിലേക്ക് പരിഗണിക്കാന്‍ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്ന വാദവുമുണ്ട്.

ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതിനല്‍കി. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. സിബിഐയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. കേരളം കേന്ദ്രത്തിനു കൈമാറിയ പോലീസ് മേധാവി പട്ടികയില്‍ യോഗേഷ് ഗുപ്ത മൂന്നാമനായുണ്ട്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് പോലീസ് മേധാവിയാക്കി നിയമിക്കുക. അത്രയും സര്‍വീസുള്ളവര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. സംസ്ഥാനപട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ക്ക് 30 വര്‍ഷത്തെ സര്‍വീസില്ല.

Tags:    

Similar News