കൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍ ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായി

Update: 2025-06-28 05:00 GMT

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയാവാന്‍ കേരളം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രം അന്തിമ പാനലില്‍ ഉള്‍പ്പെട്ട മൂന്നുപേരും സംസ്ഥാന സര്‍ക്കാരിന് അനഭിമതര്‍. നിതിന്‍ അഗര്‍വാള്‍, രവതാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത എന്നിവരാണ് കേന്ദ്രപട്ടികയില്‍ ഉള്ളത്. കേന്ദ്രപട്ടികയില്‍ നിന്നല്ലാതെ നിയമിക്കാനുമാവില്ല. അതുകൊണ്ട് മറ്റ് വഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് അടക്കം പത്തു സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ഇന്‍-ചാര്‍ജ്ജ് ഡി.ജി.പിയെ നിയമിക്കുമോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. സിപിഎം നിലപാട് ശക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. കേന്ദ്ര പട്ടികയിലുള്ളവരെ നിയമിക്കുന്നത് സിപിഎം നേതൃയോഗങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സാധ്യതകള്‍ തേടുന്നത്.

അനഭിമതര്‍ വിരമിക്കുന്നതുവരെ ഇന്‍-ചാര്‍ജ്ജ് ഭരണം തുടരാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് സൂചന. സീനിയോരിറ്റിയില്‍ മൂന്നാമതുള്ള യോഗേഷ് ഗുപ്തയെയാണ് സര്‍ക്കാര്‍ കണ്ടുവച്ചിരുന്നത്. ബിനാമി കമ്പനി ഇടപാടില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതോടെ യോഗേഷ് ഗുപ്ത അനഭിമതനായി. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് ഫയര്‍ഫോഴ്‌സിലേക്ക് തെറിപ്പിച്ചു. ഇതോടെ സര്‍ക്കാര്‍ വെട്ടിലാകുകയായിരുന്നു. മനോജ് എബ്രഹാമോ എംആര്‍ അജിത് കുമാറോ കേന്ദ്രത്തിന്റെ ചുരുക്ക പട്ടികയില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.

ഏറ്റവും സീനിയര്‍ റോഡ്‌സുരക്ഷാ കമ്മിഷണറായ നിതിന്‍ അഗര്‍വാളാണ്. ബി.എസ്.എഫ് മേധാവിയായിക്കെ  കേരളത്തിലേക്ക് മടങ്ങേണ്ടിവന്ന നിതിനോട് സര്‍ക്കാരിന് മമതയില്ല. ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്തെ സ്‌പെഷ്യല്‍ ഡയറക്ടറായ രവതാ ചന്ദ്രശേഖറാണ് പട്ടികയിലെ രണ്ടാമന്‍. രവതയോട് മതിപ്പില്ലാത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഐ.ബിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ ആളാണോയെന്ന ആശങ്കയാണ് ഒന്നാമത്തേത്. കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്‌പെന്‍ഷനിലായ രവതയെ മേധാവിയാക്കിയാലുണ്ടായേക്കാവുന്ന വിവാദമാണ് അടുത്തത്. മുന്‍ ഡിജിപി നയതന്ത്രത്തിന് ഇറങ്ങിയിട്ടും രവതയ്ക്ക് ലക്ഷ്യമില്ല. സിപിഎമ്മിന്റെ എതിര്‍പ്പാണ് ഇതിന് കാരണം.

തലശേരി എ.എസ്.പിയായിരിക്കെയാണ് അഞ്ചു സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന് രവത ഉത്തരവിട്ടത്. ജുഡിഷ്യല്‍ അന്വേഷണത്തിനുശേഷം ഏറെ പണിപ്പെട്ട് സര്‍വീസില്‍ തിരികെക്കയറിയ രവത കേന്ദ്രസര്‍വീസിലേക്ക് പോവുകയായിരുന്നു. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ, രവാതയെ പൊലീസ്മേധാവിയാക്കിയാല്‍ രാഷ്ട്രീയമായി പ്രതിരോധത്തിലാവും. സിപിഎം ഇതിനെ എതിര്‍്ക്കുന്നു. സിപിഎമ്മിലെ കണ്ണൂര്‍ ഘടകമാണ് എതിര്‍പ്പ് ശക്തമായി ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് സാധ്യതകള്‍ തേടുന്നത്. രവതയ്ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹം ഏറെയാണ്. ഇക്കാര്യം പിണറായി വിജയനേയും അറിയിച്ചിരുന്നു. ഇതിനൊപ്പം സിപിഎമ്മിലെ ഒരു പിബി അംഗവും അനുകൂല നിലപാട് എടുത്തു.

മുന്‍ ഡിജിപിയുടെ നയതന്ത്രവും പോലീസ് മേധാവിയായി രവതയെ എത്തിക്കുമെന്ന് കരുതിച്ചു. ഇതിനിടെയാണ് സിപിഎം കണ്ണൂര്‍ ഘടകം ഉറച്ച നിലപാട് എടുക്കുന്നത്. ഇതോടെ പിണറായി മറ്റ് വഴികള്‍ തേടുകയാണ്.

Tags:    

Similar News