ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരം; രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് കൃത്രിമശ്വാസം നല്‍കുന്നു; കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നു; 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്ന് മാര്‍പാപ്പ
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരം
റോം: കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നത്. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും വളഷായത്. പോപ്പ് എന്ന നിലയില്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ മാര്‍പാപ്പക്കുണ്ട്.
സഭയെ നയിക്കാനുള്ള ശേഷിയില്ലെന്ന് വ്യക്തമായാല്‍ മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെപ്പോലെ, ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവെക്കുമോയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. 2021 ല്‍ കുടലിലെ ശസ്ത്രക്രിയയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പ്രായാധിക്യവും നീണ്ട രോഗാവസ്ഥയും മൂലം, പരിശുദ്ധ സിംഹാസനത്തില്‍ മാര്‍പ്പാപ്പയുടെ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമായിട്ടുണ്ട്.
ഒരു പോപ്പ് രോഗബാധിതനോ, ഭരണം നടത്താന്‍ കഴിയാത്ത നില വരികയോ ചെയ്താല്‍, വത്തിക്കാന്‍ ക്യൂരിയയ്ക്ക് താല്‍ക്കാലിക ഭരണ ചുമതല വഹിക്കാന്‍ കഴിയും. അതേസമയം വത്തിക്കാന്റെയും സഭയുടെയും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോപ്പ് ഫ്രാന്‍സിസ് ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താന്‍ വത്തിക്കാന്‍ കൊട്ടാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ സംഘമാകും ഭരണം നിര്‍വഹിക്കുക. സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ആണ് സംഘത്തിന്റെ പ്രധാന ചുമതല.
ഒരു ബിഷപ്പിന് അസുഖം വന്ന് തന്റെ രൂപത നടത്താന്‍ കഴിയാത്തപ്പോള്‍ അതിനുള്ള വ്യവസ്ഥകള്‍ കാനോന്‍ നിയമത്തിലുണ്ട്, പക്ഷേ ഒരു പോപ്പിന് അങ്ങനെയൊന്നില്ല. ഒരു രൂപതയുടെ ബിഷപ്പിന് തന്റെ അജപാലന ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍, ആ രൂപത 'പ്രതിബന്ധം' നേരിട്ടതായി പ്രഖ്യാപിക്കാമെന്ന് കാനോന്‍ 412 പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, രൂപതയുടെ ദൈനംദിന നടത്തിപ്പ് സഹായ ബിഷപ്പ്, വികാരി ജനറല്‍ തുടങ്ങിയ ആര്‍ക്കെങ്കിലും കൈമാറുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ബിഷപ്പാണെങ്കിലും, സമാനമായ 'പ്രതിബന്ധം' നേരിട്ടാല്‍ പോപ്പിന് വ്യക്തമായ വ്യവസ്ഥ നിലവിലില്ല. കാനോന്‍ 335 പ്രഖ്യാപിക്കുന്നത് പരിശുദ്ധ സിംഹാസനം 'ഒഴിവുള്ളതോ പൂര്‍ണ്ണമായും തടസ്സപ്പെട്ടതോ' ആയിരിക്കുമ്പോഴല്ലാതെ, സഭാ ഭരണത്തില്‍ ഒന്നും മാറ്റാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ പരിശുദ്ധ സിംഹാസനം 'പൂര്‍ണ്ണമായും തടസ്സപ്പെടുക' എന്നതിന്റെ അര്‍ത്ഥമെന്താണെന്നോ അത് എപ്പോഴെങ്കിലും സംഭവിച്ചാല്‍ ഏതൊക്കെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെന്നോ വ്യക്തമാക്കുന്നില്ല.
ഈ നിയമപരമായ ആശയക്കുഴപ്പത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, പുതിയ സഭാനിയമം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കാനോന്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍, 2021 ല്‍ ഒരു കനോനിക്കല്‍ ക്ലൗഡ്സോഴ്സിങിന് തുടക്കം കുറിച്ചിരുന്നു. പോപ്പിന് താല്‍ക്കാലികമോ, സ്ഥിരമോ ആയി ഭരണനിര്‍വഹണം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ എന്തു ചെയ്യണം എന്നതായിരുന്നു പ്രധാന വിഷയം. പൂര്‍ണമായും ഭരണനിര്‍വഹണം കഴിയാത്ത അവസ്ഥയെങ്കില്‍, സഭയുടെ ഭരണം കാര്‍ഡിനല്‍ കോളജിന് കൈമാറമെന്ന് അതില്‍ നിര്‍ദേശം ഉയര്‍ന്നു.
പോപ്പിന് ഭരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണെന്ന് ആരാണ് പ്രഖ്യാപിക്കുന്നത് എന്നതായിരുന്നു ഉയര്‍ന്നു വന്ന മറ്റൊരു പ്രശ്നം. പോപ്പിന് ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ റോം ആസ്ഥാനമായുള്ള കര്‍ദ്ദിനാള്‍മാരെ വിളിച്ചുവരുത്തും. ഇത് ഒരു കോണ്‍ക്ലേവിന് സമാനമാകും. ഒരു മാര്‍പാപ്പ രാജിവെച്ചാല്‍ തന്നെ 'സ്വതന്ത്രമായും ശരിയായ രീതിയിലും തയ്യാറാക്കിയത് ' ആണെന്ന് ഉറപ്പാക്കണമെന്നും കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.