അബ്‌കാരി കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാക്കി; കരൾ രോഗം മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കെ പ്രായിക്കര സ്വദേശി ജോസ് മൈക്കിൾ മരിച്ചു; റിമാന്ഡിലായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബന്ധുക്കൾ അറിയുന്നത് മരണ ശേഷം; രോഗ വിവരം അറിയിച്ച് കത്തയച്ചതായി ജയിൽ സൂപ്രണ്ട്; നിയമപോരാട്ടത്തിനൊരുങ്ങി ബന്ധുക്കൾ
തിരുവനന്തപുരം: റിമാൻഡിലായിരുന്ന പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആരോപണം. ചെന്നിത്തല ചെറുകോൽ പ്രായിക്കര ജയ്‌സൺ വില്ലയിൽ ജോസ് മൈക്കിൾ (62) എന്നയാളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചികിത്സയിരിക്കെ ഞായറാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ജോസ് മരിച്ചു. അപ്പോഴാണ് ജോസ് ചികിത്സയിലായിരുന്നു എന്ന വിവരം വീട്ടുകാർ അറിഞ്ഞത്. എന്നാൽ ജോസിനെ ആശുപത്രയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ച് 2 കത്തുകൾ തിരുവനന്തപുരം പൂജപ്പുര ജയിൽ സൂപ്രണ്ട് മാവേലിക്കര പോലീസ് ഹൗസ് ഓഫീസർക്ക് അയച്ചതായി പറയുന്നു. പോലിസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി അധികാരികൾക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറയുന്നു.
അബ്‌കാരി കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു ജോസ് മൈക്കൾ. അറസ്റ്റിലാകുമ്പോൾ തന്നെ ജോസിന് കരൾ സംബന്ധമായ രോഗമുണ്ടായിരുന്നു. എക്സൈസ് അബ്‌കാരി കേസിൽ മാവേലിക്കര സബ്‌ജയിലിൽ റിമാൻഡിലായിരുന്ന ജോസിനെ ചികിൽസയ്ക്കായി പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏഴിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ് ജോസിനെ പ്രവേശിപ്പിച്ചത്. ഈ വിവരം ചൂടിക്കാട്ടി 10നും 20നുമായി രണ്ട് കത്തുകൾ തിരുവനന്തപുരം പൂജപ്പുര ജയിൽ സൂപ്രണ്ട് മാവേലിക്കര പോലീസ് ഹൗസ് ഓഫീസർക്ക് അയച്ചതായി പറയുന്നു.
ജൂൺ 7ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ച വിവരം അറിയിക്കാനായി 10നാണ് ജയിൽ സൂപ്രണ്ട് കത്ത് അയക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രയിലെ സെൽ റൂമിലായിരുന്നു ജോസിനെ പ്രവേശിപ്പിച്ചിരുന്നത്. അനുവാദം വാങ്ങി ജോസിനെ ബന്ധുക്കൾക്ക് കാണാമെന്നും കത്തിൽ പറയുന്നു. ജോസിനെ കാണാൻ സന്ദർശകർ എത്താതായതോടെയാണ് ജയിൽ സൂപ്രണ്ട് വീണ്ടും കത്ത് അയക്കുന്നത്. 20നായിരുന്നു അടുത്ത കത്ത് അയച്ചത്. ഈ കത്തിൽ ജോസിന്റെ ആരോഗ്യനില മോശമായെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് പറയുന്നത്. എന്നാൽ ഈ രണ്ട് കത്തുകളും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.
ഞായർ രാവിലെ 10.30നാണ് ജോസ് മരിച്ചെന്ന് മാന്നാർ പോലീസ് പഞ്ചായത്തംഗത്തെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. രോഗവിവരങ്ങളോ ആശുപത്രിയിലാക്കിയതോ അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ജയിൽ അധികൃതരോ പോലിസോ വിവരങ്ങളൊന്നും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് മകൻ പറഞ്ഞു. മകനും ബന്ധുക്കളും പഞ്ചായത്തംഗവും ചേർന്ന് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് ചെറുകോൽ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ വെച്ച് നടന്നു. ഭാര്യ: കുമാരി ജോസ്. മക്കൾ: ജെസി ജോസ്, ജെയ്സൻ ജോസ്. മരുമകൾ: സബിത.