പട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയും
മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയും
'ഗരുഡ ഗമന ഋഷഭ വാഹന' അടക്കമുള്ള വിഖ്യാതമായ കന്നഡ ചിത്രങ്ങളിലൂടെ രാജ് ബി ഷെട്ടി അടക്കമുള്ളവര്‍ കാണിച്ചതുതന്നത് മതവും, രാഷ്ട്രീയവും ഒന്നിച്ചുചേര്‍ന്ന മംഗളൂരുവിലെ ക്രിമിനല്‍ പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ കുറേക്കാലമായി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്, കാസര്‍കോട്ടുകാരടക്കം ദൈനദിന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്ന കര്‍ണ്ണാടകയിലെ മംഗളുരു. ഈ മഹാനഗരത്തിനും പരിസരത്തുമായുള്ള, മുളച്ചുപൊന്തിയ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ എല്ലാ പരിധിയും വിടുകയാണ്. ഒരു മാസത്തിനിടയില്‍ മംഗളൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മലയാളി കൂടിയായ മുഹമ്മദ് അഷ്റഫ്, ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടത്. ക്രിക്കറ്റ് കളിക്കിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് മാനസിക പ്രശ്നങ്ങളുള്ള, മലയാളി യുവാവ് മുഹമ്മദ് അഷ്റഫ്, അക്രമത്തിന് ഇരായയത്.
ഇക്കഴിഞ്ഞ ദിവസവും പള്ളിസെക്രട്ടറിയായ ഒരു യുവാവ് പട്ടാപ്പക്കല്‍ ഇവിടെ വെട്ടിക്കൊല്ലപ്പെട്ടു. സുഹാസ് ഷെട്ടി കൊലക്കുള്ള പ്രതികാരമാണ് ഇതെന്ന് പറയുന്നു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, കടബ, സുള്ള്യ താലൂക്കുകളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തില്‍ വന്ന നിരോധാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും. സാമുദായിക സംഘര്‍ഷം ഭയന്ന് ജനം ഭീതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ നിഷ്‌ക്രിയമാക്കിയെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം നിരവധി മുസ്ലീം നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി അറിയിച്ചിരിക്കയാണ്.
പട്ടാപ്പകല്‍ നടന്ന കൊല
തീരദേശ മേഖലയായ, ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അദ്ദൂര്‍ കോല്‍ത്തമജലുവിനടുത്ത് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് യുവാവിനെ വെട്ടിക്കൊന്നത്. കോള്‍ട്ടമജലു ബെള്ളൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ റഹ്‌മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാഫിയെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍ തൊഴിലാളികളായ ഇവരെ പിക്ക്-അപ്പ് വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെ ഒരു സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അബ്ദുല്‍ റഹ്‌മാന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അക്രമികള്‍ ഇയാളെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് വലിച്ചിറക്കി പലതവണ വെട്ടി. തടാന്‍ ശ്രമിച്ചപ്പോഴാണ് ഫാഷിക്ക് വെട്ടേറ്റത്. ഇയാള്‍ ഐസിയുവില്‍ തുടരുകയാണ്.
കൊല്ലപ്പെട്ട അബ്ദുല്‍ റഹ്‌മാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും കോല്‍ത്തമജലു മസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നതായും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും മംഗ്ലൂരു പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എന്‍.യതീഷ് പറഞ്ഞു. എഫ്‌ഐആറില്‍ പ്രദേശവാസികളായ ദീപക്, സുമിത് എന്നിവരെ പ്രതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയമോ മറ്റേതെങ്കിലും പ്രശ്‌നവുമായി ബന്ധപ്പെട്ടതോ ആകാം ലക്ഷ്യം എന്ന് ചൂണ്ടിക്കാണിക്കുന്നു.
ദക്ഷിണ കന്നട ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ എഡിജിപി (ക്രമസമാധാനപാലനം) ഹിതേന്ദ്ര, മംഗലൂരു സന്ദര്‍ശിച്ചു. ജില്ലയിലുടനീളം കനത്ത പോലീസ് വിന്യാസം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പുകയുന്ന ദക്ഷിണ കന്നട
റഹ്‌മാന്റെ കൊലപാതകത്തിന് പിന്നില്‍ മതപരമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ബജ്റംഗ് ദള്‍ നേതാവും കൊലപാതകക്കേസിലെ പ്രതിയമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. മെയ് 2നായിരുന്നു ഈ കൊല നടന്നത്. അന്ന് രാത്രി സുഹാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന എജെ ആശുപത്രിക്ക് പുറത്ത്, കൊലപാതകത്തിന് പിന്നില്‍ 'ജിഹാദി ഇസ്ലാമിക തീവ്രവാദികള്‍' ആണെന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ ദക്ഷിണ കര്‍ണാടക വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറി ശരണ്‍ പമ്പ്വെല്‍ ആരോപിച്ചിരുന്നു. നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ( നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധ സൂചകമായി കടകളും സ്ഥാപനങ്ങളും അടച്ചിടാന്‍ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഈ ബന്ദില്‍ പരിമിതമായ പങ്കാളിത്തമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ശരണിന്റെ അനുയായികള്‍ മംഗളൂരുവില്‍ അക്രമം നടത്തുകയും പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരിലും കേസ് ഉണ്ടായി. രണ്ട് നോട്ടീസ് നല്‍കിയിട്ടും ശരണ്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ കേസെടുത്തു. അന്വേഷണത്തില്‍ സഹകരിക്കാത്തതിന് ശരണിനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഇപ്പോള്‍ റഹ്‌മാന്റെ കൊലക്ക് പിന്നിലും, ശരണിന്റെ അനുയായികള്‍ ആണെന്ന്, ആരോപണമുണ്ട്.
റഹ്‌മാന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഒരു സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ വാഹനം ഒരുകൂട്ടമാളുകള്‍ തടഞ്ഞു. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ശരണ്‍ പമ്പ്വെല്ലിനെയും മറ്റ് വിഎച്ച്പി നേതാക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പരിക്കേറ്റ ഷാഫി ചികിത്സയില്‍ കഴിയുന്ന ഫാല്‍നീറിലെ ഹൈലാന്‍ഡ് ആശുപത്രിക്ക് പുറത്തും സമാനമായ ഒരു പ്രകടനം നടന്നു.
കോണ്‍ഗ്രസ് വിട്ട് ചില മുസ്ലീം നേതാക്കള്‍
മംഗളൂരു തീരദേശ മേഖലയില്‍ നടന്ന യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുസ്ലിം സമുദായത്തില്‍നിന്നുള്ള പ്രവര്‍ത്തകരാണ് കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. കൊലപാതകത്തില്‍ കൃത്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം നടത്തിയതിന് ശേഷമായിരുന്നു രാജിവെക്കല്‍. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനായി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ലെന്നും സംരക്ഷണത്തിന്റെ പേരില്‍ അധരവ്യായാമം മാത്രമാണ് നടത്തുന്നതെന്നും പ്രതിഷേധ യോഗത്തിനെത്തിയവര്‍ പ്രതികരിച്ചു. തങ്ങള്‍ എന്തിനുവേണ്ടിയാണ് ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്തതെന്നും ദ്വേഷ്യത്തോടെ ചിലര്‍ ചോദിച്ചു.
ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മംഗളുരു മുന്‍ മേയര്‍ കൂടിയായ എ. അഷറഫ് രാജിവെച്ചു. വര്‍ഗീയ കലാപങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജി. നേരത്തെ മലയാളി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴും പൊലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
അതേസമയം തങ്ങള്‍ ശക്തമായാണ് മുന്നോട്ട് പോവുന്നതെന്നാണ് പൊലീസ് പറയുന്നത്. ഉഡുപ്പി, ചിക്കമംഗളൂര്‍, മൈസൂര്‍, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് വകുപ്പ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. കൊലപാതകത്തെക്കുറിച്ച് ബണ്ട്വാള്‍ ഡിവൈവിഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ 45 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മംഗലൂരുവിലെ മലയാളികളില്‍ അടക്കം ഭീതി നിലനില്‍ക്കയാണ്.