താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം; ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; എസ് പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്

താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം

Update: 2025-10-21 13:06 GMT

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു.

കല്ലേറില്‍ താമരശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. പരിക്കേറ്റ എസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഘര്‍ഷത്തില്‍ 20ലധികം പൊലീസുകാര്‍ക്കും നിരവധി നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല.

ഫാക്ടറിയില്‍ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാന്‍ പുറപ്പെട്ട ഫയര്‍ഫോഴ്‌സിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. ഫയര്‍ഫോഴ്‌സിന് ഫാക്ടറിയില്‍ എത്താനായിട്ടില്ല. ഇതിനാല്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

കോഴിമാലിന്യ പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags:    

Similar News